Sunday, September 10, 2017

ഒറ്റാല്‍ -പ്രകൃതിയും വിദ്യാഭ്യാസവും


പേരില്ലാപ്പട്ടിയോട് യാത്ര പറഞ്ഞ് വളളത്തില്‍ കുട്ടപ്പായിയും വല്യപ്പച്ചായിയും നീങ്ങുകയാണ്. പെരില്ലാപ്പട്ടികുറേ ദൂരം പിന്തുടരുന്നുണ്ട്. അപ്പോള്‍ വൈകാരികതീവ്രമായ ഗാനശകലങ്ങള്‍ നമ്മുടെ മനസിനെയും ചിതറിക്കുന്നുണ്ട്. "താറാക്കൂട്ടം പോലേ ചെതറുന്നേ.. ചെതറുന്നേ ഞാൻ.. ചെതറുന്നേ ഞാൻ, എന്റെ നയമ്പിലെ വെള്ളം പോലെ ചെതറുന്നേ ... ഞാൻ ചെതറുന്നേ" എന്ന് ഉളളുപൊട്ടിക്കരയുമ്പോഴും വല്യപ്പച്ചായിയുടെ കണ്ണില്‍ നനവ് പൊടിയുന്നില്ല. കുട്ടപ്പായി അറിയരുത്. അല്ലെങ്കിലെന്ത് വല്യപ്പായിക്കറിയുമോ ഒറ്റാലിലാണ് പെട്ടതെന്ന്? ഒറ്റാലിലെ രണ്ടു മത്സ്യങ്ങളുടെ ചിത്രമാണ് സിനിമ പോസ്റ്ററിലുളളത്. ആ രണ്ടു ജന്മങ്ങളാണ് കുട്ടപ്പായിയും വല്യപ്പച്ചായിയും. വേര്‍പിരയിലിന്റെ മുഹൂര്‍ത്തത്തിലാണ് പമ്പേടെ ചങ്കില് നിലാവെട്ടം മുറിമുറിയുന്ന പോലെ ഈ പാട്ട് അടര്‍ന്നടര്‍ന്നു വീഴുന്നത്.

... മനതിലിരുന്ന് ഓലേഞ്ഞാലീക്കിളി കരഞ്ഞേ..
കിളി കരഞ്ഞേ..
കളം പിരിഞ്ഞേ.. കളി കഴിഞ്ഞേ..
കളം പിരിഞ്ഞേ കളി കഴിഞ്ഞേ..
കളം പിരിഞ്ഞേ കളി കഴിഞ്ഞേ..
മനതിലിരുന്ന് ഓലേഞ്ഞാലീക്കിളി കരഞ്ഞേ..
കിളി കരഞ്ഞേ.. കിളി കരഞ്ഞേ...

വൈക്കത്ത് മൂപ്പന്റേ വരത്താള ക്നാക്കിളിയേ
നീയെങ്ങാ പോയേടീ..
നീയെങ്ങാ പോയെടീ പെണ്ണേ...

കണ്ണോണ്ട് കണ്ടില്ലേ
കാതോണ്ട് കേട്ടില്ലേ
ഉള്ളോണ്ട് കണ്ടിട്ടും മിണ്ടീമില്ലേ.. മിണ്ടീമില്ലേ...

എന്റെ താറാക്കൂട്ടം പോലേ
എന്റെ താറാക്കൂട്ടം പോലേ
ചെതറുന്നേ.. ചെതറുന്നേ ഞാൻ.. ചെതറുന്നേ ഞാൻ..
ചെതറുന്നേ ഞാൻ.. ചെതറുന്നേ ഞാൻ...

മനതിലിരുന്ന ഓലേഞ്ഞാലിക്കിളി കരഞ്ഞേ ...
കിളി കരഞ്ഞേ...
പമ്പേടെ ചങ്കില് നിലാംവെട്ടം മുറിമുറിഞ്ഞേ ...
പമ്പേടെ ചങ്കില് നിലാംവെട്ടം മുറിമുറിഞ്ഞേ ...
ഓളത്തേലേറി മറിഞ്ഞേ
കാണെക്കാണെ കണ്ടില്ലേ ...

നിന്നാണെ നേരാണേ നീയെന്റെ തങ്കാണേ
നിന്നാണെ നേരാണേ നീയെന്റെ തങ്കാണേ
പിരിഞ്ഞാലും പിരിയാതെ പിണഞ്ഞതാണേ
പിരിഞ്ഞാലും പിരിയാതെ പിണഞ്ഞതാണേ
നീ പിണഞ്ഞതാണേ ...

എന്റെ നയമ്പിലെ വെള്ളം പോലെ
ചെതറുന്നേ ... ഞാൻ ചെതറുന്നേ
ചെതറുന്നേ ... ഞാൻ ചെതറുന്നേ .......

ഒരു ലോറിയിലെ രാത്രിയാത്ര അവസാനിക്കുമ്പോള്‍ വെളിച്ചത്തോടൊപ്പം കുട്ടനാടന്‍ജലാശയത്തിലേക്ക് കുതൂഹലത്തോടെ നിറഞ്ഞുനുരഞ്ഞിറങ്ങുന്ന താറാക്കൂട്ടങ്ങള്‍. അവയെ മേയ്ച്ചുകൊണ്ട് വല്യപ്പച്ചായിയും കുട്ടപ്പായിയും ഒരു തോണിയില്‍. അവരുതമ്മിലുളള ബന്ധത്തിന്റെ ശക്തി ആ യാത്രയില്‍ വെളിവാക്കപ്പെടുന്നുണ്ട്. പാഷാണത്തിലെ കൃമി എന്നാണ് കുട്ടപ്പായി വിശേഷിപ്പിക്കപ്പെട്ടത്. മുത്തച്ഛനെ ശാസിക്കാനും നിലയ്ക്ക് നിറുത്താനും അവനറിയാം. ഉന്നതങ്ങളില്‍ നിന്നുളള ചേദ്യത്തിനുത്തരമായാണ് കുട്ടപ്പായിയുടെ അച്ഛനേയും അമ്മയേയും കടക്കെണികൊണ്ടുപോയത് നാം അറിയുന്നത്. ഒമ്പതു വയസ്സുളള കുട്ടപ്പായിക്ക് വല്യപ്പച്ചായി മാത്രമാണ് തുണ. തിരിച്ചും.

ടിങ്കു നാട്ടിലെ പ്രമാണിയുടെ മകനാണ്. ടിങ്കുവിന്റെ അമ്മ കുട്ടപ്പായിക്കിട്ട പേരാണ് താറാച്ചെക്കന്‍. ടിങ്കുവും കുട്ടപ്പായിയും ക്രമേണ അടുക്കുന്നു. ഇവരിലൂടെ വിദ്യാഭ്യാസത്തെക്കുറിച്ചുളള വിചാരണ ഒററാല്‍ നടത്തുന്നുണ്ട്.
ടിങ്കുവിന്റെ സ്കൂളിലേക്ക് നടന്നു പോകാവുന്ന ദൂരമേയൂളളൂ. ബോട്ടിനു പോയില്ലെങ്കില്‍ വഴക്ക് പറയും അച്ഛന് മാനക്കേട്
താറാച്ചെക്കനെകൂടി സ്കൂളില്‍ പഠിപ്പിച്ചാലോ? ടിങ്കുവിന് ഒരു കൂട്ടാകും- ടിങ്കുവിന്റെ അമ്മ
പ്രവേശനം തരപ്പെടുത്തുന്ന രീതി അറിയാമല്ലോ? -മറുപടി
ക്ലാസില്‍ അധ്യാപകന്‍ ചിത്രശലഭത്തിന്റെ ജീവിതചക്രം പഠിപ്പിക്കുന്നു. ഹോം വര്‍ക്കാണത് വരച്ചു വരിക എന്നത്. ടിങ്കു ചെയ്തിട്ടില്ല. അടിക്കാന്‍ കൈ നീട്ടിയപ്പോള്‍ അധ്യാപകന്‍ കണ്ടത് യഥാര്‍ഥ പ്യൂപ്പ!
ടിങ്കു കുട്ടപ്പായിയുടെ സഹായത്തോടെയാണത് സംഘടിപ്പിച്ചത്. അങ്ങനെ അന്ന് ടിങ്കു എക്സലന്റായി. അധ്യാപകനും അത്ഭുതമായിരുന്നു ആ പ്യൂപ്പ.  
കുട്ടനാട്ടില്‍ മഴക്കുഴി നിര്‍മിക്കാന്‍ പറയും പോലെ തവളയുടെ ജിവിതചക്രം പാഠപുസ്തകത്തില്‍ നിന്നും പഠിക്കുന്ന കുട്ടനാട്ടിലെ ക്ലാസ് റൂമിനെ പരിചയപ്പെടുത്തുന്നതാണ് മറ്റൊരു ആക്ഷേപഹാസ്യം. മാക്രി ഫ്രോഗാകുമ്പോള്‍ ഇതൊക്കെ അനിവാര്യമാകും. ഇംഗ്ലീഷ് മാധ്യമവിദ്യാലയങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്നുളള പഠനത്തിന്റെ പുക്കിള്‍ക്കൊടി ബന്ധം മുറിച്ചേ പറ്റൂ.  
ടിങ്കു കുട്ടപ്പായിയോടൊപ്പം നടന്നു പലതും പഠിക്കുന്നു. തൂക്കണാംകുരുവിക്കൂടും വെളളയും ചുവപ്പുമുളള ആമ്പല്‍പ്പൂക്കളും ചൂണ്ടയിട്ട് മീനെപിടിക്കുന്ന വല്യപ്പനും ചക്രം ചവിട്ടലും വിളക്കുമാടവും പ്രകൃതി, ജീവിതം എന്നിവയുടെ രക്തബന്ധം ടിങ്കുവിനെ അനുഭവിപ്പിക്കുന്നതായി മാറി
 
ടിങ്കു ടോട്ടോച്ചാന്‍ എന്ന പുസ്തകം കുട്ടപ്പായിക്ക് നല്‍കുന്നുണ്ട്. ലോകം മുഴുവന്‍ ചര്‍ച ചെയ്യപ്പെട്ട ഈ പുസ്തകത്തെ സന്നിവേശിപ്പിച്ചതിലൂടെ പ്രകൃതിയില്‍ നിന്നന്യമായ നിലവിലുളള വിദ്യാഭ്യാസരീതിയുടെ വിമര്‍ശനതലം കൂടുതല്‍ ശക്തമാക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്. ടിങ്കു ആ പുസ്തകം വായിച്ചിരിക്കണം. അവനെപ്പോലയുളള കുട്ടികള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ ഊഹിക്കാവുന്നുതേയുളളൂ. ഉച്ചയ്ക് ഒപ്പം ഭക്ഷണം കഴിക്കാമെന്ന് ഏറ്റ ടിങ്കുവിന് അത് പാലിക്കാനാകാതെ വരുന്നു. ടിങ്കു വിദ്യാലയത്തില്‍ നിന്നും പുറത്താക്കപ്പെടുന്നുണ്ട്. അതാകട്ടെ മത്സരത്തിന് പ്രദര്‍ശനവസ്തുക്കള്‍ ഉണ്ടാക്കിച്ചെല്ലാഞ്ഞതിനും. അവനാകട്ടെ അതറിയുകയമി്ല്ല. ഇല്ലാത്ത കഴിവുകള്‍ പ്രകാശിപ്പിക്കാന്‍ വൈദഗ്ധ്യം വാടകയ്കെടുക്കുന്നതിനാണ് വിദ്യാലയങ്ങള്‍ കുട്ടികളില്‍ നിര്‍ബന്ധം ചെലുത്തുന്നത്. അസാന്മാര്‍ഗികമായ ഏര്‍പ്പാട്. കുട്ടപ്പായി ടിങ്കുവിനെ സഹായിക്കുകയും ടിങ്കുവിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്യുന്നു. അധ്യാപകര്‍ ആഹ്ലാദിക്കുമ്പോള്‍ ടിങ്കുവിന്റെ മനസാക്ഷിക്ക് കരച്ചിലടക്കാന്‍ പാടുപെടേണ്ടിവരുന്നു.  
ടിങ്കുവിനു വേണ്ടി പ്രതീക്ഷ എന്ന ശില്പം നിര്‍മിക്കുന്നതുകണ്ട് നീയിതെല്ലാം എവിടെ നിന്നു പഠിച്ചു എന്ന് വല്യപ്പച്ചായി കുട്ടപ്പായിയോട് ചേദിക്കുന്നു. താറാക്കുഞ്ഞിനെ നീന്താന്‍ പഠിപ്പിചചതാര്? ഈ ആകാശമാകുന്ന മേല്‍ക്കൂരയ്ക് കീഴിലെ വല്യസ്കൂളിലാണ് എന്റെ പഠിത്തം എന്നാണ് മറുപടി. പ്രകൃതിയാണ് ഏറ്റവും വലിയ പാഠശാല.  
ഈ സിനിമ പ്രകൃതിഭാവങ്ങളെ അതിസൂക്ഷ്മമായി പകര്‍ത്തിയെടുത്ത് ഈ അനുഭവാത്മകപഠനത്തിന് അടിവരയിടുകയും ചെയ്യുന്നുണ്ട്.
ദേശാടനപ്പക്ഷികള്‍ കുട്ടനാട്ടില്‍ വരുന്നതുപോലെയാണ് തങ്ങളുമെന്ന് വല്യപ്പച്ചായി പറയുന്നുണ്ട്. മുട്ടവിരിഞ്ഞു കഴിഞ്ഞാല്‍ തളളേം തന്തേം മക്കളും തിരിച്ചു പറക്കും. കുട്ടപ്പായി ചോദിക്കുന്നു. അമ്മേം അച്ഛനുമില്ലാത്ത കിളിക്കുഞ്ഞുങ്ങളെന്തുചെയ്യുമെന്ന്? അതിന് വല്യപ്പച്ചായിക്ക് ഉത്തരമില്ല.
കോഴി അടയിരുന്ന് താറാക്കുഞ്ഞുങ്ങള്‍ വിരിയുമ്പോള്‍ വല്യപ്പച്ചായി തളളക്കോഴിയെ ആട്ടിപ്പായിക്കുന്നുണ്ട്. ഇതും ഒരു ചര്‍ച്ചയാകുന്നു. തന്റേതാണെന്നു കരുതിയാണ് തളളക്കോഴി ചൂടു നല്‍കിയത്. തന്റേതല്ലെന്നറിയുമ്പോള്‍ കൊത്തിനോവിക്കുമെന്നാണ് വല്യപ്പച്ചായിയുടെ വിശദീകരണം.അഭയം നല്‍കിയവര്‍തന്നെ ശിക്ഷകരാകുമോ?
എനിക്ക് പഠിക്കണം എന്ന ആഗ്രഹം കുട്ടപ്പായി കൊണ്ടു നടക്കുകയാണ്. അവന്‍ സ്കൂളുകാണാന്‍ പോകുന്നുമുണ്ട്. പോകുന്ന വഴിക്ക് പോസ്റ്റ് മാനെ കാണുന്നു. അദ്ദേഹമാണ് വഴികാട്ടി. കുട്ടനാട്ടിലെ ആ പോസ്റ്റുമാനോട് കുട്ടപ്പായി ചോദിക്കാറുണ്ട് കത്തില്ലാത്ത പോസ്റ്റ്‌മാൻ ചേട്ടാ, കുട്ടനാട്ടിലാർക്കേലും കത്തുണ്ടോ? കുട്ടനാട്ടിലാർക്കും കത്തില്ലാ എന്നാണ് മറുപടി.
കത്തില്ലാത്ത നാട്ടിലെ പോസ്റ്റ്മാന്‍ എന്ന വൈരുദ്ധ്യം പലതും പറയാതെ പറയുന്നുണ്ട്. അവിടുത്തെ ചെറുജലജീവിതങ്ങള്‍ക്കെന്ത് വിദൂരബന്ധം? എന്ത് എഴുത്ത്? എന്തു വായന?
ചരിത്രത്തിന്റെ ബാക്കിപത്രം പോലെ ചിലത് കാണുന്നു. പണ്ട് വെട്ടോം വെളിച്ചോം ടോര്‍ച്ചുമൊമ്മിമില്ലാത്ത കാലത്ത് കടത്തുകാര്‍ക്കും ബോട്ടുകാര്‍ക്കും വഴിയടയാളമായി വെച്ച വിളക്കുമാടം. ഇപ്പോഴും അത് എന്തിനെന്നറിയാതെ കത്തിക്കുന്ന ഒരാള്‍. ഭൂതകാലത്തിന്റെ നിയോഗം പോലെ. എപ്പോഴും ചൂണ്ടയിടുന്ന വല്യപ്പനാണ് ആവര്‍ത്തിക്കുന്ന മറ്റൊരു ചിത്രം. അവസാനം കുട്ടപ്പായി ആരുടെയോ ചൂണ്ടയില്‍ വീണപ്പോഴാണ് വല്യപ്പന്റെ ചൂണ്ടയിലും ഒരു മത്സ്യം കൊത്തിയത്. മീനിന്റെ പിടച്ചിലില്‍ ആഹ്ലാദത്തിന്റെ കൊളുത്തുണ്ട്.
ഇരുപത്തെട്ടെല ചക്രം ചവിട്ടിയേ ...
ഈ മഞ്ഞത്തും മേലാകെ വേർത്തേ ...
ഈ മഞ്ഞത്തും മേലാകെ വേർത്തേ .

ചക്രപ്പാട്ടുകാരന് കുട്ടപ്പായി മറുപാട്ട് പാടുന്നുണ്ട്. അയാളോടൊപ്പമിരുന്ന് ചക്രം ചവിട്ടുമ്പോള്‍ എല്ലാം അയാള്‍ പഠിപ്പിക്കാമെന്നു പറയുന്നു. കൂട്ടാനും കുറയ്കാനുമെല്ലാമാണ് കുട്ടപ്പായിക്ക് പഠിക്കേണ്ടത്. എങ്ങനെ പഠിച്ചാലും എല്ലാം പൂജ്യത്തിലെത്തുന്നതേ ചക്രം ചവിട്ടലുകാരനുളളൂ.
ഇരുപത്തെട്ടെല ചക്രം ചവിട്ടിയേ ...
ഈ മഞ്ഞത്തും മേലാകെ വേർത്തേ ...
ഈ മഞ്ഞത്തും മേലാകെ വേർത്തേ .
കൊടുത്തേന്റേം
ചവിട്ടിലൂടിരുണ്ടു വെളുത്തേ ...
കറുത്തതൊക്കെ ...
കറുത്തതൊക്കെ വെളുത്തു വെളുത്തു ഉറക്കുണരുന്നേ ...
സൂര്യനാണ്ടു ദൂരേന്നു കാണാനൊണ്ടേ ...
ചക്രം ചവിട്ടിയെ ..... മേലാകെ വേർത്തേ ...

എല്ലാരുമെന്തിനാ പഠിക്കാൻ പോകുന്നേ? ആർക്കറിയാം…എന്ന ചോദ്യവും ഉത്തരവും വല്യപ്പാച്ചിയെക്കൊണ്ട് പറയിക്കുന്നുണ്ട്.
പഠിപ്പുളളവരുടെ പെരുമാറ്റാം കാണുമ്പോള്‍ എല്ലാരുമെന്തിനാ പഠിക്കാൻ പോകുന്നേ? ആർക്കറിയാം എന്നല്ലേ നമ്മളും പറയുക? പിന്നെ ഒരു കുട്ടനാടന്‍ തൊഴിലാളിക്ക് എങ്ങനെ ഉത്തരം പറയാനാകും?
രോഗിയാണെന്ന് തിരിച്ചറിയുന്ന വല്യപ്പച്ചായി
ഡോക്ടര്‍ ചോദിക്കുന്നു
മക്കളാരുമില്ലേ?
ഉണ്ട് ചെറുമകന്‍
എത്ര വയസ്
ഒമ്പത്
അപ്പോ അതിനെ ആരു നോക്കും?
അങ്ങനെയാണ് പഠിക്കണമെന്ന ആഗ്രഹത്തെ ചരടാക്കി കുട്ടപ്പായിയെ നഗരത്തിലേക്ക് അയക്കുന്നത്. ഇടനിലക്കാര്‍ അവനെ പടക്കനിര്‍മാണശാലക്കാര്‍ക്ക് വിറ്റു. ഓരോ അനാഥബാലവും ഓരോ മൂലധനമാണെന്നറിയാവുന്നവര്‍ നാട്ടിലുണ്ട്. അത് പരിചയക്കാരായ അപരിചതരാകും ഏറെയും. പഠിക്കാന്‍ പോയവന്‍ വേദനയുടെ പാഠപുസ്തകത്തില്‍ ഉണ്ണാതെയും ഉറങ്ങാതെയും വാക്കുകളുടെ അര്‍ഥം തിരിയാതെ കുഴങ്ങി.
ഒരു രാത്രി
വല്യപ്പച്ചായിക്ക്
കുട്ടനാട്
എന്ന വിലാസത്തില്‍ അവനെഴുതുന്ന കത്ത്.അതാണ് കത്തില്ലാത്ത പോസ്റ്റ്‌മാൻ ചേട്ടന്‍ കുട്ടനാട്ടില്‍ കത്തുവന്നേ എന്ന് പറഞ്ഞ് വല്യപ്പച്ചായിക്ക് നല‍്കുന്നത്
ടിങ്കുവും വല്യപ്പച്ചായിയും ആ കത്തില് നിറുന്നുണ്ട്
"താറാക്കൂട്ടം പോലേ ചെതറുന്നേ..
ചെതറുന്നേ ഞാൻ..
ചെതറുന്നേ ഞാൻ,
എന്റെ നയമ്പിലെ വെള്ളം പോലെ
ചെതറുന്നേ ... ഞാൻ ചെതറുന്നേ"



Award / Film Festival Category Recipient(s) Result
National Film Awards (India) Best Screenplay Writer (Adapted) Joshy Mangalath Won
Best Film on Environment Conservation/Preservation Ottaal Won
Kerala State Film Awards Best Film Jayaraj Won
Mumbai Film Festival Golden Gateway of India Award Ottaal Won
Film for Social Impact Award Ottaal Won
International Film Festival of Kerala Suvarna Chakoram (Best Film) Ottaal Won
Best Film - International Federation of Film Critics (FIPRESCI) jury Ottaal Won
Best Malayalam film - Network for the Promotion of Asian Cinema (NETPAC) jury Ottaal Won
Rajatha Chakoram - Audience Prize Ottaal Won
Berlin Film Festival[17] Crystal Bear Ottaal Won

Directed by Jayaraj
Produced by
  • K. Mohan (Seven Arts Mohan)
  • Vinod Vijayan
Screenplay by Joshy Mangalath
Story by Joshy Mangalath
Based on Vanka
by Anton Chekhov
Starring
  • Ashanth K. Sha
  • Kumarakom Vasudevan
  • Shine Tom Chacko
  • Sabitha Jayaraj
  • Thomas J. Kannampuzha
Music by Kavalam Narayana Panicker
Cinematography M. J. Radhakrishnan
Edited by Ajithkumar B.
Production
company
Director Cutz Film Company Ltd]]
Distributed by Qube India
Reelmonk
Release date
  • 6 November 2015 (India)
Running time
81 minutes
Country India
Language Malayalam
English

Friday, September 8, 2017

മിന്നാമിനുങ്ങിനെ കാണാതെ പോയില്ലേ നിങ്ങള്‍?



വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു മിന്നാമിനുങ്ങ് കാണാൻ ഉണ്ടായിരുന്നത്

നായിക പ്രധാനമായ ഒരു സിനിമ ഉൾക്കൊള്ളാനുള്ള മാനവിക വളർച്ച മുരടിച്ചതാവാം കാരണം. പതിവു ചേരുവകളിലതെ അടിത്തട്ടിലെ ജീവിതം ആവിഷ്കരിച്ച സിനിമകളോട് അത്ര പുറം തിരിഞ്ഞുനില്‍ക്കാത്ത മലയാളി ഈ സിനിമയോട് മമത കാട്ടാത്തതിനു മറ്റെന്തു ന്യായീകരണമാണ് പറയാവുന്നത്?
വിധവ
പെണ്‍കുട്ടിയുടെ അമ്മ
വീട്ടുവേലക്കാരി
അച്ചാറു വില്പനക്കാരി
പാല്‍ക്കാരി
മകള്‍
പട്ടയംകിട്ടിയ വീട്ടിലെ താമസക്കാരി
പുലരും മുമ്പേ ഉദിക്കുന്നവള്‍
സമയസൂചിക്കുമുമ്പേ ഓടുന്നവള്‍
ശരീരതൃഷ്ണകളെ നിര്‍വികാരതയ്ക് ഏറിഞ്ഞുകൊടുത്ത് പ്രതീക്ഷയുടെ തിരിനാളവുമായി വിശ്രമമില്ലാതെ പറക്കുവോള്‍
പുഴയുടെയും വയലിന്റെയും വിശുദ്ധിയേറ്റവള്‍
പാമ്പിന്റെ രൗദ്രഭാവപ്പകര്‍ച്ച അന്യമല്ലാത്തവള്‍
ഇതെല്ലാമാണിതിലെ മിന്നാമിനുങ്ങ്.
തന്റെ ലോകത്ത് നിന്നും മൈഗ്രേറ്റ് ചെയ്യുന്ന പുതിയ തലമുറയുടെ കഥയാണ് മിന്നാമിനുങ്ങ് അതു മാത്രമല്ല സാസ്കാരികഭൂമികയില്‍ നിന്നുളള ദേശാടനങ്ങളാണ് ഇതില്‍ കാണുന്നതെല്ലാം. ജനപ്രതിനിധി റിയല്‍ എസ്റ്റേറ്റ് സംവിധാനത്തിന് ഇടനിലനില്‍ക്കുന്നവനാണിന്ന്, വിറ്റൊഴിയാന്‍ പ്രയാസപ്പെടുന്ന ദുരിതജിവിതങ്ങള്‍ക്ക് ആശ്വാസമേകുന്നവനായിട്ടാണ് അവതാരം. ആരു വിചാരിച്ചാലും ഇല്ലാത്ത രേഖകള്‍ അവര്‍ വിചാരിച്ചാല്‍ സാധ്യമാണ്.
നാം കണ്ടു മുട്ടുന്ന മറ്റൊരാള്‍ പലിശക്കാശിന്റെ ദൈവ വിശ്വാസിയാണ്. അയാളെ കണ്ടു കിട്ടണമെങ്കില്‍ പ്രാര്‍ഥനാലയത്തിനു ഒഴിവു വരണം.നിസ്കാരത്തഴമ്പിന്റെ മേല്‍ അറക്കപ്പലിശയാണ് മുദ്രണം ചെയ്തിരിക്കുന്നത്.
മൂന്നാമത്തെ കഥാപാത്രം കന്യാസ്തീയാണ്. പണ്ട് അയ്യപ്പനെഴുതിയതാണ്. കത്തുന്ന കണ്ണുകളോട് കര്‍ത്താവിനെ നോക്കുന്നവള്‍ കന്യാസ്ത്രീ എന്ന്. ഇവളുടെയും മനസില്‍ ഒരുത്തനിരുന്ന് കറുത്ത പാമ്പിന്റെ പടം വരയ്കുന്നുണ്ട്. പ്രണയജീവിതത്തിലേക്ക് പോകുന്നതിനു മുമ്പും കര്‍ത്താവിന്റെ മണവാട്ടിയുടെ ദീര്‍ഘ പ്രാര്‍ഥനയുണ്ട്. ആ വേഷം അത് ഏതു നിഷ്കളങ്കരെയും എളുപ്പത്തില്‍ പറ്റിക്കാനാകുന്നതുമാണെന്ന് ഈ സിനിമ ബോധ്യപ്പെടുത്തുന്നു
നാലാമതായി ഒരു ഡോക്ടര്‍. അയാള്‍ രോഗികളോട് അനുതാപമുളളവന്‍. നായികയുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ് സഹായിക്കുന്നവന്‍. മരുന്നിനു വാഗ്ദാനം. വീട്ടിലേക്ക് ക്ഷണം. ഭാര്യ പര്യടനത്തില്‍. അവള്‍ക്ക് വിളര്‍ച്ചയുണ്ടോ എന്ന് ഡോക്ടര്‍ക്ക് ശങ്ക. കിടത്തി പരിശോധിക്കണം. വയറിന്റെ തണുപ്പിനാണ് വിരലുകള്‍ പരതിയത്. അഗ്നിയായി സംഹാരമൂര്‍ത്തിയായി അവളുയിര്‍ക്കുമെന്ന് അയാള്‍കരുതിക്കാണില്ല. അഭ്യസ്തവിദ്യരുടെ മനസ്സിലിരുപ്പാണ് . ചികിത്സകന് ചികിത്സ വേണം. ആ പഠിപ്പ് പോര. കേരളത്തില്‍ ഇത്തരം വിഭാഗങ്ങള്‍ കൂടി വരുന്ന സ്ഥിതിക്ക്
മക്കളുടെ പേര് പട്ടിക്കിടാങ്ങള്‍ക്കിട്ടുകൊടുത്ത് ഓമനിച്ചു വളര്‍ത്തുന്ന ഒരാള്‍
പരുക്കനായ തൊഴിൽ ദാതാവ് മറ്റൊരു മുഖമാണ്. അയാളുടെ കണ്ണുകള്‍ എവിടെയൊക്കയാണ് സഞ്ചരിക്കാതിരിക്കുക എന്നാണ് നോക്കേണ്ടത്. പണിയെടുക്കാന്‍ ചെല്ലുന്ന പുഴുക്കളാണ് തൊഴിലാളികള്‍ എന്ന മനോഭാവം. എങ്കിലും ആ ശിലാഹൃദയത്തിലും അനുകമ്പയുടെ ഒരു തുളളി ഉണ്ടായിരുന്നു.
ഇനി ഒരു വാച്ചര്‍. ദരിദ്രയായ സ്ത്രീക്ക് കൂലിപ്പണി ഒപ്പിച്ചുകൊടുക്കുന്നതിലും കമ്മീഷന്‍ പറ്റുന്നവന്‍
അച്ഛൻ, വീട്ടില്‍ സഹായിക്കാനെത്തുന്ന ചെക്കന്‍, പിന്നെ എം എന്‍ എന്ന
എഴുത്തുകാരനും പ്രസാധകനും. അതാണ് ഏറ്റവും സങ്കീര്‍ണമായ വേഷങ്ങള്‍
നിങ്ങളറിയാതെ നിങ്ങളുടെ ജീവിതം മുന്നേകൂട്ടി പ്രസാധകര്‍ ഏറ്റെടുത്തിട്ടുണ്ടാകാം. അതിന്റെ പ്രതിഫലവും പറ്റിയെന്നിരിക്കാം. അതും അറിയണമെന്നില്ല.
ഭര്‍ത്താവില്ലാത്തവള്‍ക്ക് ഒരാണ്‍തുണ വേണ്ടിവരും എന്ന നിരീക്ഷണത്തിന് നല്‍കുന്ന മറുപടിയാണ് വിലപ്പെട്ടത്. അതെ ചെറിയ സമയത്തിനുളളില്‍ ജീവിതത്തിന്റെ ബഹുമുഖതയെ കുത്തിവാരിയിടാന്‍ മിന്നാമിനുങ്ങിനു കഴിഞ്ഞു
എല്ലാം അറിഞ്ഞുകൊണ്ട് മകളുടെ സന്തോഷത്തിനായി എല്ലാ ത്യജിക്കുന്ന ഒരു അമ്മ
കാലാതീതമായ എന്തെല്ലാമോ സന്നിവേശിപ്പിച്ചാണ് മിന്നാമിനുങ്ങ് പറക്കുന്നത്
ഇരുട്ടു കീറുന്നൊരു വജ്രസൂചിപോൽ എന്നു കവി വിശേഷിപ്പിച്ചത് ഇവളെത്തന്നെ.
ദേശീയ പുരസ്കാരം അഭിനയസുരഭിക്ക് ലഭിച്ചതില്‍ അത്ഭുതമില്ല. അത്രയ്ക് ശക്തമായി കഥാപാത്രത്തില്‍ അവര്‍ സ്വയം സമര്‍പ്പിതയായിരിക്കുന്നു
സിനിമ തീരുമ്പോള്‍ മനസിന്റെ മേലെ ഭാരമുളള ഒരു കല്ല് കയറ്റി വെച്ച അനുഭവം