Saturday, March 15, 2014

സിനിമയുടെ ഹൃദയത്താക്കോലുമായി ഹ്യൂഗോ


സിനിമയെക്കുറിച്ചുളള , സിനിമയ്ക്കുള്ളില്‍ സിനിമയുളള , ജീവിത സമസ്യകളഉളള സിനിമയാണ് ഹ്യൂഗോ. അനാഥനായ ഒരു പന്ത്രണ്ടുവയസുകാരന്‍ യന്ത്രചക്രങ്ങളുടെയിടയില്‍ ഒളിച്ചു പാര്‍ക്കുകയാണ്. ഈ പാര്‍പ്പിടത്തിലേക്കുളള ആദ്യ രംഗത്തില്‍ , നമ്മുടെ കാഴ്ച അതിഭീമാകരാമായ പല്‍ച്ചക്രങ്ങളുടെ പിത്തളത്തിളക്കത്തില്‍ തിരിയുന്ന യന്ത്രങ്ങളുടെ ആന്തരഭാഗങ്ങളില്‍ നിന്നും മങ്ങിലയിച്ച് തെളിയുന്നത് പാരീസ് നഗരത്തിന്റെ യാന്ത്രികജീവിതത്തിന്റെ മഞ്ഞത്തിളക്കത്തിലേക്കു്. ആ വിദൂരക്കാഴ്ചയില്‍ നിന്നും നമ്മേയും കൊണ്ടു ക്യാമറ അതിവേഗതയുടെ കാക്കത്തൊളളായിരം മൈല്‍ സ്പീഡിലെന്ന വണ്ണം കൂപ്പുകുത്തുകയാണ് പാരീസ് നഗരത്തിലെ തീവണ്ടിയാഫീസിലേക്ക്. പാളങ്ങളിലെ കിതയ്ക്കുന്ന പായുന്ന തീവണ്ടികളും പരസ്പരമറിയാതെ ജീവിതത്തിന്റെ കെട്ടും ഭാണ്ഡവും പേറി ദേശവും കാലവും ദുരവും കൊണ്ടു വ്യത്യസ്തരമായ യാത്രക്കാരുടെ മുറുകിയ തിരക്കുകളിലൂടെ അവരെ വകഞ്ഞുമാറ്റി, മുട്ടിമുട്ടാതെ തട്ടി വീഴാതെ ,എന്നാല്‍ സ്റ്റേഷനിലെ പരക്കംപാച്ചിലിന്‍റെ അനുഭവതീവ്രതയെ പാരമ്യതയിലെത്തിച്ച്, ഊഞ്ഞാലാടി ഉയരുന്നതുപോലെ മേലെയുളള ടവറിന്റെ തലപ്പിലേക്കുയര്‍ന്ന് ക്ലോക്കിലെ നാലാമക്കത്തിന്റെ ഫ്രെയിമിനുളളിലൂടെ പുറത്തേക്കു നോക്കുന്ന ഒരു ബാലന്റെ മുഖത്തെത്തിച്ചേരുന്നു.അവന്റെ പേരാണ് ഹ്യൂഗോ.( പാരീസിന്റെ വിദൂരദൃശ്യത്തില്‍ നിന്ന് ഹ്യൂഗോയുടെ ക്ലോസപ്പ് ഷോട്ടിലേക്ക് എത്താന്‍ 1000 കമ്പ്യൂട്ടറുകളാണ് ഉപയോഗിച്ചത്!) ത്രി ഡി ചിത്രമാണിതെന്നോര്‍ക്കണം.( ഞാന്‍ ത്ര ഡിയിലല്ല കണ്ടതെങ്കിലും തുടക്കം ഗംഭീരമെന്ന് കൂട്ടാളിയോടു അപ്പോള്‍ തന്നെ പറഞ്ഞു)
തുടക്കത്തിന്റെ ഈ ഗംഭീരസാന്നിദ്ധ്യത്തുടര്‍ച്ച സിനിമയിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയുടെ ദാര്‍ശനിക തലം ചര്‍ച്ച ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.
എന്റെ ഭാഷയുടെ പരിമിതിയും ചലച്ചിത്ര ഭാഷയുടെ പരിധിയില്ലായ്മയും ബോധ്യപ്പെടുന്നത് നല്ല സിനിമകളെക്കുറിച്ചെഴുതുമ്പോഴാണ്. എങ്കിലും എഴുതാതിരിക്കാനാവാത്തത്ര സമമര്‍ദ്ദം ഈ കലാസൃഷ്ടികള്‍ നമ്മളില്‍ ചെലുത്തുന്നു എന്നതാണ് ‌വിസ്മയം.
വളരെ ലളിതമാണ് ഈ സിനിമ. ഏതു കുട്ടിക്കും ആസ്വാദ്യകരം. കുട്ടികള്‍ ദാര്‍ശിനകരാകുന്ന ഈ ഫിലിമില്‍ ഈ പ്രസ്താവന പരിഹാസ്യമാണെന്നറിയാം. അതിസങ്കീര്‍‌ണതകളുടെ കുരുക്കഴിക്കുന്ന കുട്ടികള്‍ ഭാവികാലത്തെ പ്രതിനീധീകരിക്കുന്നു.
ലോകം ഒരു യന്ത്രമാണെന്നും ഒരു യന്ത്രത്തിലും അധികപ്പറ്റായ ഘടകങ്ങളൊന്നുമില്ലെന്നും ( എക്സ്ട്രാ പാര്‍ട്സ്) അനിവാര്യ ഘടകങ്ങളേയുളളുവെന്നും ഹ്യൂഗോ ഇസബല്ലയോടു പറയുന്നു. അതിനാല്‍ത്തന്നെ ഈ ലോകത്തു പിറക്കുന്ന ആരും അധികപ്പറ്റല്ല.ഓരോരുത്തര്‍ക്കും അവരരുടേതായ ദൗത്യങ്ങളുണ്ട്. ഇങ്ങനെ പറയുന്നത് അനാഥനും ഏകാകിയും പലരാലും പലതാലും വേട്ടയാടപ്പെടുന്നവനുമായ ഹ്യൂഗോ ആണെന്നോര്‍ക്കണം. എനിക്കാരുമില്ല എന്നൊക്കെ വിലപിക്കുന്നവരുണ്ടാകും അവര്‍ ലോകത്തിന്റെ സത്യം തിരിച്ചറിയാത്തവരണെന്നു ചുരുക്കം.
നഷ്ടപ്പെട്ടാലും ഒന്നും നഷ്ടപ്പെടില്ലെന്നും മറന്നു മങ്ങിയചിത്രങ്ങളില്‍ പോലും ഓര്‍മയുടെ ജീവന്‍ കാലത്തെ കവിഞ്ഞ് പിറന്നു തിങ്ങിത്തുടിച്ചുകൊണ്ടേയിരിക്കുമെന്നും ഒര്‍മിപ്പിക്കാന്‍ ഈ സിനിമയ്ക്കു കഴിയുന്നുണ്ട്. നവജാതത്വത്തിന്റെ അത്ഭുതസിദ്ധിയായ, ഭൂതകാലത്തെ വര്‍ത്തമാനത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുന്ന സെല്ലുലോയിഡിന്റെ മഹിമയെ ആഖ്യാനം ചെയ്യുകയാണ് ഹ്യൂഗോ.
ഹ്യൂഗോ ക്ലോക്കിന്റെ അക്കവിടിവൂടെ പ്ലാറ്റ് ഫോമിലേക്കു നോക്കുന്നു. അവിടെ പലരുമുണ്ട്. പാവക്കച്ചവടക്കാരന്‍ ഉറക്കും തൂങ്ങുന്നു. അയാളുടെ മുന്നില്‍ യന്ത്രപ്പാവയെലി. അടിച്ചു മാറ്റുക എന്നത് ഹ്യൂഗോയുടെ സ്വഭാവമാണ്. ഭക്ഷണശാലയും പാവക്കടക്കാരന്റെ കടയിലെ യന്ത്രോപകരണങ്ങളും അതില്‍‌പെടും. അതു കൊണ്ടു തന്നെ പോലീസുകാരനെ ശ്രദ്ധിക്കണം.പോലീസുകാരനാകട്ടെ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.സുന്ദരിയായ പൂക്കാരിയെ അടക്കം .അയാളുടെ ഒരു കാലു് വെപ്പുകാലാണ്. അതിന്റെ നട്ടും ബോള്‍ട്ടും അത്യാവശ്യസന്ദര്‍ഭത്തില്‍ പിണങ്ങും.വെപ്പുകാലു വലിച്ചുളള ഔദ്യോഗികകൃത്യനിര്‍വഹണശുഷ്കാന്തി ആശ്ചര്യം സൃഷ്ടിക്കും. റെയില്‍വേ സ്റ്റേഷനിലേക്കു പറ്റിയ കാവലാളാണ് അയാള്‍. അയാളുടെ നായ അതിനെ ശരിക്കും പേടിക്കണം. ഇതിനിടയില്‍ വേണം ഹ്യൂഗോയ്ക്കു മോഷ്ടിക്കുവാന്‍. അവന്‍ ഭക്ഷണം മോഷ്ടിക്കുന്നതു മനസിലാക്കാം, യന്ത്രക്കളിപ്പാട്ടങ്ങള്‍ മോഷ്ടിക്കുന്നത് കേവലം ഒരു കുട്ടിയുടെ വിനോദദാഹം മൂലമാണോ? അല്ലെങ്കില്‍ പിന്നെ? ഡിക്‌ടറ്റീവ് നോവലിന്റെ നിഗൂഡാത്മകതയോടെയാണ് കാര്യങ്ങളുടെ കിടപ്പ്.

അവന്‍ പമ്മിപ്പമ്മി ഉറക്കം തൂങ്ങുന്ന പാവക്കടക്കാരന്റെ യന്ത്രപ്പാവയെലിയില്‍ തക്കം നോക്കി മെല്ലെ കൈവെക്കുന്നു. ടപ്പ്.ലക്ഷ്യ സാധനം കൈക്കുളളില്‍.അവന്‍ പിടിക്കപ്പെടുന്നു. എലിപ്പാവ താഴെ വിണു ചിതറിത്തകരുന്നു. നിന്നെ എനിക്കറിയാം പെരുങ്കളളന്‍, സ്ഥിരം ഇതാണ് പണി.നിന്നെ ഞാന്‍..എന്തൊക്കെ മോഷ്ടിച്ചു. പോക്കറ്റിലെന്തെല്ലാം. എടുക്കിവിടെ. അവന്‍ പോക്കറ്റില്‍ നിന്നും ഓരോന്നായി പുറത്തെടുത്തു. അതില്‍ ഒരു ചെറുചിത്രപ്പുസ്തകം! കടക്കാരന്‍ അതു മറിച്ചു നോക്കി. അതുമായി അയാള്‍ വീട്ടിലേക്കു പോയി .അവന്‍ എത്ര കെഞ്ചിയിട്ടും കൊടുക്കാതെ? കല്ലില്‍ തീര്‍ത്ത മനസാണ് ആ കടക്കാരന്റേത്. അവന്‍ വീടുവരെ പിന്തുടര്‍ന്നിട്ടും അയാളലിഞ്ഞില്ല.
ഇവിടെ രണ്ടു ബിന്ദുക്കളെ മുഖാമുഖം നിറുത്തുകയാണ്. ഹ്യൂഗോ കണ്ടെത്താന്‍ ശ്രമിക്കുന്നതും കടക്കാരന്‍ മറക്കാന്‍ ശ്രമിക്കുന്നതും ആ ചെറുപുസ്തകത്തില്‍ അടക്കം ചെയ്തിട്ടുണ്ട്.
സിനിമ പകുതി പിന്നീടുമ്പോഴാണ് സിനിമയുടെ ചരിത്രാന്വേഷണമാകുന്നത്. വളരെ സൗമ്യമായി മുഖ്യകഥാഘടനയില്‍ ലയിപ്പിച്ചെടുത്തുളള ഈ അവതരണം ആരെയും സന്തോഷിപ്പിക്കും. ചരിത്രം എത്ര സംക്ഷിപ്തമായി ചോര്‍ച്ചയില്ലാതെ അവതരിപ്പിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ്. ലുമയര്‍ സഹോദരങ്ങളുടെ പ്രസിദ്ധമായ "Arrival of a Train at La Ciotat" (1897), ഈ സിനിമയില്‍ പുനസൃഷ്ടിക്കുന്നുണ്ട്. തീവണ്ടി സ്ക്രീനിലൂടെ ചൂളം വിളിച്ചെത്തുമ്പോള്‍ യാഥാര്‍‌ഥ്യപ്രതീതിയുടെ ആദ്യാനുഭവങ്ങള്‍ രപുചിക്കുന്ന പഴയതലമുറ ട്രെയിന്‍ മുട്ടുമെന്നു ഭയന്ന് പിന്നോട്ട് നിലവിളിച്ചു മാറുന്നതും അത്യാഹിതമില്ലെന്നറിയുമ്പോള്‍ ആശ്ചര്യാഹ്ലാദചിത്തരാകുന്നതും .ഇപ്പോള്‍ ത്രി ഡി സങ്കേതത്തില്‍ ഇത്തരം അനുഭവം തന്നെയാണല്ലോ സംഭവിക്കുന്നത്. സിനിമയുടെ വികാസത്തിന്റെ വിവധഘട്ടങ്ങളിലൂടെ ഹ്യൂഗോ കടന്നു പോകുന്നു. മലയാളത്തില്‍ സെല്ലുലോയിഡ് അവതരിപ്പിച്ച പ്രമേയത്തിന്റെ മറ്റൊരു ഉയര്‍ന്ന തലം ഇവിടെ കാണാം.
ഹ്യൂഗോയുടെ പിതാവിനു കിട്ടിയ ഒരു യന്ത്രമനുഷ്യനെ പ്രവര്‍ത്തിപ്പിക്കാനുളള അന്വേഷണത്തിന്റെ ഭാഗമായാണ് അവന്‍ ചെറിയ യന്ത്രഘടകങ്ങള്‍ മോഷ്ടിക്കുന്നത്. യന്ത്രത്തിന്റെ താക്കോല്‍ അതു കൂടി കിട്ടാനുണ്ട്. ഹൃദയാകൃതിയുളള താക്കോല്‍ദ്വാരം ഹൃദയസ്ഥാനത്തു തന്നെയാണ്. ഇസബെല്ലയുടെ കഴുത്തിലെ അമൂല്യമായ മാലയില്‍ ആ താക്കോല്‍ കണ്ടെത്തുന്നതോടെ സംഭവങ്ങള്‍ മറ്റൊരു വഴിക്ക് നീങ്ങുന്നു. താക്കോല്‍, യന്ത്രം, ഹൃദയം , ചലനാത്മകത എന്നിവയെ ചേര്‍ത്തു വെച്ചുളള ചില പര്യാലോചനകള്‍ക്ക് ഇതു വക നല്‍കുന്നുണ്ട്.ഹൃദയത്താക്കോല്‍ വെച്ചു പ്രവര്‍ത്തിക്കുമ്പോള്‍ യന്ത്രം വരച്ചു കാട്ടുന്നതാകട്ടെ സര്‍ഗാത്മക ചിന്തയുടെ തെളിവും. പ്രസിദ്ധ ചലച്ചിത്രകാരനായ ജോര്‍ജ് മിലീസിന്റെ ചാന്ദ്രയാത്ര എന്ന സിനിമയിലെ നിര്‍മായക രംഗമാണത് . ഇടം കണ്ണില്‍ റോക്കറ്റ് തറച്ച് വേദനിക്കുന്ന ചന്ദന്റെ മുഖം.ശാസ്ത്രം ചന്ദ്രനെ വേദനിപ്പിച്ചുവോ എന്നൊരു നിഗൂഡചോദ്യം ഈ ചിത്രം ഉന്നയിക്കുന്നുണ്ട്. ദുഖഹാസ്യം എന്ന ഗണത്തില്‍പ്പെടുത്താവുന്ന ഈ ചിത്രം വരച്ച യന്ത്രമനുഷ്യന്‍ അതിന്റെ ശില്പിയുടെ പേരും വെളിപ്പെടുത്തുന്നു. പാവക്കച്ചവടക്കാരന്‍ തന്നെയാണ് ആ അത്ഭുതപ്രതിഭ എന്ന് ഹ്യൂഗോയും ഇസബെല്ലയും മനസിലാക്കുന്നു. പക്ഷേ ജോര്‍ജ് മെലീസ് അദ്ദേഹം ഭൂതകാലം ഇല്ലാത്ത മനുഷ്യനായി തന്നെ വിശ്വസിച്ചു ജീവിക്കുകയാണ്.
കലയും യുദ്ധവും തമ്മിലുളള സംഘര്‍ഷത്തെക്കുറിച്ച് സിനിമ ചര്‍ച്ച ചെയ്യുന്നു. യുദ്ധം ചിരിക്കാനും നിഷ്കളങ്കമായി ആസ്വദിക്കാനുനുമുളള മനുഷ്യന്റെ സഹജമായ കഴിവിനെ ചോര്‍ത്തിക്കളഞ്ഞപ്പോള്‍ ജോര്‍ജ് മെലീസിന്റെ സിനിമ കാണുവാന്‍ ആളുകളില്ലാതെയായി. കലകളുടെ സ്ഥാനം ആയുധങ്ങള്‍ അപഹരിച്ചാല്‍ സംഭവിക്കുന്നത് സര്‍ഗാത്മകതയുടെ മരണമാണ്. കലാസാഹിത്യപ്രവര്‍ത്തകരുടെ ഹൃദയം ഭേദിച്ചാണ് ഓരോ യുദ്ധവും അവസാനിക്കുന്നത്. ജോര്‍ജ് മെലീസ് സ്വന്തം സര്‍ഗാത്മക ജിവിതത്തിന്റെ ചിത ഒരുക്കുന്നു. യുദ്ധത്തിലാണ് നിയമപാലകന് കാലിന് ക്ഷതം സംഭവിച്ചത്. പൂക്കാരിക്ക് സഹോദരനെ നഷ്ടപ്പെട്ടത്. യുദ്ധത്തെ പരോക്ഷമായി മാനവസംസ്കൃതിയുടെ ഭാഗത്തു നിന്നും വിലയിരുത്തുകയാണ് സിനിമ.
വാര്‍ധക്യം അഭിനിവേശങ്ങളുടെ അഗ്നി കെടുത്തുന്നില്ല. രണ്ടു വൃദ്ധര്‍ പരസ്പരം ആകര്‍ഷിക്കുന്നു. സ്ത്രീയുടെ കയ്യില്‍ അവരുടെ വളര്‍ത്തു നായ ഉണ്ട്. എപ്പോഴൊക്കെ വൃദ്ധന്‍ സ്നേഹപ്രകടനങ്ങളുമായി അടുക്കുന്നുവോ അപ്പോഴൊക്കെ നായ തടസ്സപ്പെടുത്തുന്നു. സമ്മാനങ്ങളേയും വര്‍ത്തമാനങ്ങളേയും നിയന്ത്രിക്കുന്ന കാവല്‍ നായ വളര്‍ത്തുമൃഗമാണ്. നാം വളര്‍ത്തിയെടുക്കുന്നവ തന്നെ നമ്മളുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണ്. ഒടുവില്‍ നായയുടെ പക്ഷത്തു നിന്നും ചിന്തിക്കുന്ന വൃദ്ധന്റെ കണ്ടെത്തല്‍ അല്ലെങ്കില്‍ പരിഹാരം തൃഷ്ണകളെ വിലങ്ങിട്ടു വളര്‍ത്തുന്ന വീക്ഷണം തിരുത്തണമെന്നാണ്. അയാള്‍ ഒരു എതിര്‍ലിംഗനായയെ പുറത്തെടുക്കുന്നതോയെ നായകള്‍ അവരുടെ ലോകം കണ്ടെത്തുകയും വൃദ്ധകാമനകള്‍ യൗവ്വനം തേടുകയും ചെയ്യുന്നു. ഇതുപൊലെയാണ് നിയമത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്നും പ്രണയത്തിന്റെ മൊട്ടുകള്‍ വിരിയിക്കുന്ന പോലീസുകാരനും.
പുസ്തകങ്ങളുടെ ലോകവും ചലച്ചിത്രപ്രമേയമാണ്. ക്ലോക്കിലെ സൂചികള്‍, നായയുടെ ക്ലോസപ്പുകള്‍, ഹ്യൂഗോയുടെ സ്വപ്നദര്‍ശനങ്ങള്‍, സാഹസികതയോടുളള ഇസബെല്ലയുടെ ആദരവ്... പറയാനൊത്തിരിയുണ്ട്. നഷ്ടങ്ങള്‍, വീണ്ടെടുക്കാനുളള അവസരം കാത്തു കിടക്കുന്ന നിധികളാണെന്ന് അടിവരയിട്ട് സിനിമ അവസാനിക്കുന്നു
....................................................................................
ബ്രിയാന്‍ സെല്‍സ്‌നിക്കിന്റെ 'ദി ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്' എന്ന നോവലിനെ ആധാരമാക്കി നിര്‍മിച്ച സിനിമയാണ് 'ഹ്യൂഗോ'.
  • മികച്ച വിഷ്വല്‍ ഇഫക്ട്‌സ്,
  • സൗണ്ട് മിക്‌സിങ്,
  • സൗണ്ട് എഡിറ്റിങ്,
  • കലാസംവിധാനം,
  • ചിത്രീകരണം എന്നിങ്ങനെ അഞ്ച് ഓസ്‌കര്‍ അവാര്‍ഡുകളാണ് 'ഹ്യൂഗോ' നേടിയത്. ഇത്തവണ ഏറ്റവുമധികം ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ചിത്രവും 'ഹ്യൂഗോ'യായിരുന്നു - 11 എണ്ണം.
  • മാര്‍ട്ടിന്‍ സ്‌കോര്‍സെസിക്ക് മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും ഈ സിനിമയിലൂടെ ലഭിച്ചു.

No comments: