Thursday, December 12, 2019

മറ്റുളളവരുടെ ജിവിതം കറുപ്പിക്കുന്നവര്‍

കവറില്‍ നിന്നും കത്തിനോടപ്പമുണ്ടായിരുന്ന മൂന്നു പേരടങ്ങുന്ന ഒരു ഫോട്ടോ ഉതിര്‍ന്നു വീണു. സക്കീര്‍ അതെടുത്തു. ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരും. സക്കീര്‍ ആ പടം സൂക്ഷിച്ചുനോക്കി. അവളുടെ വലംതോളിലാണ് ഒരാളുടെ കൈ! അതാരുടേതാണ് ? പിറകില്‍ നില്‍ക്കുന്ന പ്രായമായ ആളുടെയോ അതോ ഇടതുവശത്തിരിക്കുന്ന ചെറുപ്പക്കാരന്റെയോ? കൃത്യതപ്പെടുത്താനാകുന്നില്ല. അവള്‍ സല്‍മ. ആകുലത ഘനീഭവിച്ച മുഖം.  എന്തോ അപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി-സക്കീര്‍ ആ ചിത്രം മോഷ്ടിച്ചു.
മറ്റുളളവരുടെ സ്വകാര്യജീവിതത്തിലേക്ക് നിത്യനിരീക്ഷണം നടത്തുന്നതിന് ജനിതകമായി ചിട്ടചെയ്യപ്പെട്ട ജീവിവര്‍ഗമാണോ മനുഷ്യന്‍? അപരന്റെ വ്യവഹാരങ്ങളെ സംശയിക്കുകയും ദുഷിക്കുകയും അതിലാന്ദം കണ്ടെത്തുകയും ചെയ്യുന്നവര്‍ സാധാരണക്കാര്‍മുതല്‍ ഭരണകൂടചാരപ്പണി ചെയ്യുന്നവര്‍ വരെയുണ്ടാകും. നിങ്ങള്‍ സി സി ടി വി ക്യാമറ നിരീക്ഷണത്തിലാണ് എന്ന ബോര്‍ഡുകള്‍ പെരുകുകയും നിങ്ങളുടെ സത്യസന്ധത അവിശ്വസിക്കപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലം. മുഖം തിരിച്ചറിയല്‍ സോഫ്റ്റ്വെയര്‍ നിങ്ങളുടെ സഞ്ചാരത്തെ സാന്നിധ്യത്തെ ഒറ്റുകൊടുക്കുന്നുണ്ട്. എന്തിന് കൈയിലിരിക്കുന്ന മൊബൈല്‍ ഫോണിലെ ആപ്പുപയോഗ കരാറുകള്‍ പ്രകാരം നിങ്ങള്‍ ഏതേതിടങ്ങളില്‍ ഏതക്കെ സമയം എന്നു ചോര്‍ത്തുക മാത്രമല്ലല്ലോ അതു ചെയ്യുന്നത്. ആശയവിനിമയത്തിലെ സ്വകാര്യതയില്‍ ഇടപെടാനുളള അവകാശം കൂടി വാങ്ങിയാണ് ആപ്പു വെച്ചിരിക്കുന്നത്. അപ്പ് എന്ന വാക്കിന് മലയാളത്തിലുളള തനിയര്‍ഥം നാനാര്‍ഥമായി ഇംഗ്ലീഷ് വാക്കിന് ഭവിച്ചിരിക്കുന്നു. സാങ്കേതിക വിദ്യ നിര്‍ദോഷമല്ല എന്നറിഞ്ഞുകൊണ്ടാണ് നാം അവയ്ക് ഹസ്തദാനം ചെയ്യുന്നത്. ഭരണകൂടം പ്രജകളെ നിരീക്ഷിക്കുന്നത് പ്രജാക്ഷേമത്തിനാണെന്ന് വ്യാഖ്യാനിക്കാം. സെന്‍സര്‍ ചെയ്യുന്നത് ഭരണകൂടപക്ഷത്തു നിന്നായിരിക്കും. അധികാരകേന്ദ്രീകരണവും അധികാരസ്ഥിരതയും അമിതാധികാരവ്യഗ്രതയിലേക്ക് നയിക്കാം. അത്തരം രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രതിഷേധിക്കുക എന്നത് ക്ലേശകരമായ പ്രക്രിയയാണ്. കഥകളും സിനിമകളും കവിതകളും ചിത്രങ്ങളുമെല്ലാം പ്രതിഷേധദൗത്യം ഏറ്റെടുക്കാറുണ്ട്. പൗരസ്വകാര്യതയിലേക്കുളള കടന്നുകയറ്റത്തെ പ്രമേയമാക്കിയാണ് സെന്‍സര്‍ അംഗീകരിച്ചത് ( പാസ്ഡ് ബൈ സെന്‍സര്‍) എന്ന സിനിമ തിരശീലയില്‍ നിറയുന്നത്.

എല്ലാം സംശയദൃഷ്ടിയോടെ നോക്കുന്ന ജോലിയാണ് സക്കീറിന്റേത്. ജയില്‍ പുളളികള്‍ക്കു വരുന്ന കത്തുകള്‍ സെന്‍സര്‍ ചെയ്യുകയാണ് തൊഴില്‍. ഈ ജോലിക്ക് സക്കീര്‍ മാത്രമല്ല രണ്ടു ജീവനക്കാര്‍ കൂടിയുണ്ട്. ഓരോ കത്തിലെയും വാക്കും വരിയും വ്യാഖ്യാനിക്കും. അപകടകരമായ സൂചനകള്‍ ഉളളവ കറുപ്പിക്കണം. വെട്ടിയാല്‍ പോര വായിക്കാനാകാത്ത വിധം കറുപ്പിക്കണം. ഒരു വാക്കിന് എത്ര അര്‍ഥതലങ്ങളുണ്ടോ അവയെല്ലാം നോക്കിയാണ് കറുപ്പിക്കല്‍. രാഷ്ട്രീയമായ ഉളളടക്കം ഒളിപ്പിച്ചു കടത്തുന്നുണ്ടോ എന്നു ഉത്കണ്ഠപ്പെടുന്ന അധികാര വര്‍ഗം. കുറ്റവാളിയുടെ ഭാര്യ എഴുതിയ സ്വകാര്യക്കത്ത് ശ്രദ്ധയോടെ വായിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജോലി. സല്‍മയുടെ ഭര്‍ത്താവിന് വന്ന കത്തിനൊപ്പമുളള ഫോട്ടോ സക്കീറിന്റെ തൊഴില്‍ ജീവിതത്തില്‍ മാറ്റം വരുത്തുകയാണ്.  അയാള്‍ ആ ഫോട്ടോയിലെ സൂചനകളില്‍ സ്വന്തം ഭാവന ചേര്‍ക്കുകയാണ്. സക്കീര്‍ വൈകിട്ട് സര്‍ഗാത്മക രചനാപരിശീലന ക്ലാസില്‍ പോകുന്നുണ്ട്. ഒരു ദിവസത്തെ അസൈന്‍മെന്റ് ഫോട്ടോകളെ അടിസ്ഥാനമാക്കിയുളള കഥ മെനയലായിരുന്നു. സക്കീറിന്റെ വശം സല്‍മയുടെ ഫോട്ടോ. സക്കീര്‍ കഥയുണ്ടാക്കി. ആ കഥ പ്രശംസ പിടിച്ചു പറ്റി.
സക്കീറിന് സല്‍മ ഭര്‍ത്താവിനയച്ച കത്തും ഫോട്ടോയും കാര്യമാക്കേണ്ടതില്ല. പക്ഷേ ആ കൈ? സല്‍മയുടെ മുഖഭാവം, ഭര്‍ത്താവിനെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ കൂട്ടുവന്ന ഭര്‍തൃപിതാവിനോട് സല്‍മ കയര്‍ക്കുന്നത് എല്ലാം കൂടി ചേര്‍ത്തു വായിക്കുകയാണ് സക്കീര്‍. അല്ല വ്യാഖ്യാനിക്കുകയാണ്. മറ്റുളളവരുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം നടത്തുന്നതിനുളള പ്രവണതയുളളവര്‍ ആ പാളത്തിലേക്ക് ചിന്തയുടെ തീവണ്ടിക്ക് പച്ചക്കൊടികാണിച്ചാല്‍ പിന്നെ ഗതിമാറ്റം സാധ്യമല്ല. അവര്‍ അവരുടേതായ യുക്തി കണ്ടെത്തും. വ്യാഖ്യാനിക്കും. കൂടുതല്‍ തുമ്പും തുരുമ്പും തേടും. ഇരയെ പ്രതിപ്പട്ടികയില്‍ സ്ഥാപിക്കുക എന്നതാണ് മാനസീകാനന്ദം. ഏതോ രക്ഷകദൗത്യം ഏറ്റെടുക്കുന്ന ഭാവത്തിലായിരിക്കും ഇടപെടല്‍.
 ഓരോ തവണ സല്‍മ ജയില്‍ സന്ദര്‍ശനത്തിനെത്തുമ്പോഴും സക്കീറിന്റെ കണ്ണുകള്‍ പിന്തുടരുന്നുണ്ട്. സര്‍മയെ സക്കീര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സല്‍മയ്കറിയാം. ജയില്‍പുളളികളെ സന്ദര്‍ശിക്കുന്നവര്‍ ദേഹപരിശോധനയ്ക് വിധേയരാകണം. സല്‍മ അത്തരം പരിശോധനയിലൂടെ കടന്നുപോകവേ സക്കീര്‍ ഞാനൊന്നുമറിഞ്ഞില്ലേ മട്ടില്‍ ആ ഇടനാഴിയിലൂടെ വരികയും മേല്‍ക്കുപ്പായം ഊരുന്ന സല്‍മ കണ്ണില്‍ പെടുകയും അടിവസ്ത്രമായി അവള്‍ വയറൊതുക്കിക്കച്ച ധരിച്ചത് കാണുകയും ചെയ്യുന്നു. സംശയത്തിന് ഒരു കാരണം കൂടിയായി. സക്കീറിന് ഒരു കൂട്ടുകാരിയുണ്ട്. അവളോട് സക്കീര്‍ എല്ലാം തുറന്നു പറയും. സല്‍മയെക്കുറിച്ചും സക്കീര്‍ അവളോടു സംസാരിക്കുന്നു. ആരാകും സല്‍മയുടെ തോളില്‍ കൈവച്ചിരിക്കുന്നത്? അത് അമ്മായിയപ്പനല്ലേ? എന്തിനാണ് സ്ത്രീകള്‍ അരമുറുക്കിയടിക്കുപ്പായം ധരിക്കുന്നത് എന്നതായിരുന്നു മറ്റൊരു ചോദ്യം. ആരോഗ്യപ്രവര്‍ത്തകയായ കൂട്ടുകാരി പറഞ്ഞ സാധ്യതകളിലൊന്ന് ഗര്‍ഭം മറച്ചുവെക്കാനുളള ഉപാധിയായിരിക്കാം എന്നതാണ്. സക്കീറിന്റെ സംശയരോഗത്തിലേക്ക് എണ്ണ ഒഴിക്കുന്ന കാര്യമായി ആ വ്യാഖ്യാനം. കുറരവാളിയുടെ ഭാര്യ ഗര്‍ഭിണി. ഗര്‍ഭം മറച്ചുവെക്കാന്‍ മേല്‍മുറുക്കിക്കുപ്പായം ധരിക്കുന്നു. അപ്പോള്‍ ആ കൈ? അത് അമ്മായിയപ്പന്റേതായിരിക്കില്ലേ? ഗര്‍ഭം?
മറ്റുളളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടുകയും ശ്രദ്ധിക്കുകയും സംശയിക്കുകയും ചെയ്യുന്നതോടെ നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം നോക്കാന്‍ സമയമില്ലാതെ വരും. സ്വന്തം വ്യക്തിജീവിതത്തെക്കുറിച്ചാവില്ല ചിന്ത. മറ്റുളളവരെങ്ങനെ പെരുമാറുന്നു? അതിലെ പൊട്ടും പൊടിയും ചേര്‍ത്തുവെച്ച് പൊടിപ്പും തൊങ്ങലുമുളള വിശ്വസനീയമായ കഥയുണ്ടാക്കിക്കളിയും.
സല്‍മയെ ശ്രദ്ധിക്കാന്‍ തുടങ്ങിയ സക്കീറിന് സല്‍മയോടൊരു അഭിനിവേശമുണ്ടാകുന്നുണ്ടോ? വല്ലാത്ത താല്പര്യം? അയാള്‍ അവളുമായി സംസാരിക്കാനാഗ്രഹിക്കുന്നു.  യാത്രയില്‍ അനുധാവനം ചെയ്യുന്നു.
വീട്ടിലേക്കുളള വഴിയില്‍ കാത്തു നില്‍ക്കുന്നു. സന്ധ്യക്ക് ശേഷം അവളുടെ വീടിനടുത്തു ചുറ്റിക്കറങ്ങുന്നു. അസ്വാഭാവികമായ പെരുമാറ്റങ്ങള്‍. അമ്മയും കൂട്ടുകാരിയും ഈ മാറ്റം സൂചിപ്പിക്കുന്നുണ്ട്. സല്‍മയെ ചുറ്റിപ്പറ്റിയുളള ദരൂഹരഹസ്യങ്ങളുടെ കലവറ തുറക്കുകയാണ് സക്കീറിന്റെ ലക്ഷ്യം. ദരൂഹത വളര്‍ത്തിയെടുത്തതും സക്കീറാണ്. സംശയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ സത്യവും മിഥ്യയും കൂടിക്കുഴയും. ഭര്‍ത്താവിനോട് സല്‍മ എന്താണ് സംസാരിക്കുന്നത്? ജയില്‍പുളളികളോട് സംസാരിക്കുന്നതെല്ലാം റിക്കാര്‍ഡ് ചെയ്യുന്നുണ്ട്. ഭരണകൂടമറിയാതെ നിങ്ങള്‍ക്ക് ഒരു ചെറു കാര്യം പോലും പരസ്പരം വിനിമയം ചെയ്യാനാവില്ല. അധികാരത്തിന്റെ അദൃശ്യതടവറയില്‍ കഴിയുന്ന സമൂഹത്തിന്റെ വിചാരം തങ്ങള്‍ക്ക് സ്വകാര്യതയനുവദിക്കുന്നുണ്ടെന്നാണ്. സല്‍മ ഭര്‍ത്താവിനോട് ജയിലിലൊരുക്കിയ കൂടിക്കാഴ്ചാമുറിയില്‍രഹസ്യമായി ഫോണില്‍കൂടി സംസാരിക്കുന്നത് ,റിക്കേര്‍ഡ് ചെയ്യുന്ന മുറിയിലെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ സക്കീര്‍ കേള്‍ക്കുന്നു. സെക്സ് ഉണ്ടെന്ന മട്ടില്‍ സക്കീര്‍ ആസ്വദിക്കുന്നത് ഉദ്യോഗസ്ഥനും ആസ്വദിക്കുന്നു.  സല്‍മയുടെ കത്തുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആ കത്തുകള്‍ തന്റെ മേശപ്പുറത്തു തന്നെ സോര്‍ട്ട് ചെയ്യപ്പെട്ടു കിട്ടുമോ എന്നതില്‍ അദ്ദേഹം ഉത്കണ്ഠാകുലനാകുന്നു.
സക്കീര്‍ നിര്‍ബന്ധിച്ച് കൂട്ടുകാരിയെ സല്‍മയുടെ വീട്ടിലേക്ക് പറഞ്ഞുവിടുന്നു. ഗര്‍ഭയാഥാര്‍ത്ഥ്യം കണ്ടെത്തുകയാണ് ലക്ഷ്യം . പക്ഷേ  ആ വീട്ടില്‍ സല്‍മയുമായി ഇടപഴകാന്‍ അനുവദിക്കപ്പെടുന്നില്ല. ഇത് സക്കീറിന് സംശയം കൂട്ടാനുളള വളമാകുകയും ചെയ്തു.
ജയില്‍ കാരുണ്യം ചൊരിയുന്നത് പിങ്ക് റൂം ഒരുക്കിയാണ്. ഭര്‍ത്താവിനും ഭാര്യക്കുമായി കിടപ്പറ സജ്ജമാക്കും. മൂന്നാം നമ്പര്‍ റൂമിലാണ് സല്‍മ പോകേണ്ടത്. ആ മുറിയില്‍ നേരത്തെ സക്കീറെത്തുകയും കിടക്കയുടെ കമ്പനക്കഴിവില്‍ ആനന്ദിക്കുകയും കിടന്നു നോക്കുകയും ചെയ്യുന്നു. ആ മുറിയില്‍ കൈയെത്തും ദുരത്ത് അലാറവുമുണ്ട്. സത്യത്തില്‍ സക്കീറിന്റെ ജോലിയല്ല മുറിസജ്ജീകരണം പരിശോധിക്കല്‍. സംശയങ്ങള്‍ർ അയാളെക്കൊണ്ട് ചെയ്യിക്കുകയാണ്. സല്‍മ ആ മുറിയിലെത്തുകയും അകത്തേക്ക് കടക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവള്‍ കയറുമ്പോഴാകട്ടെ ശരീരം വാതിലിലുടക്കി തടസ്സമാവുകയും ചെയ്യുന്നു. ഭര്‍ത്താവിനും ഭാര്യക്കുമായി ആ മുറി അടയപ്പെടുന്നു. ഈ സമയം സക്കീര്‍ പിരിമുറുക്കത്തിലാണ്. മറ്റൊരുത്തന്റെ കാര്യത്താലാണ്. സി സി ടി വി ക്യാമറ എല്ലായിടത്തുമുണ്ടെന്ന് സക്കീറിനുമറിയാം. സക്കീറിന്റെ ചലനവും അതില്‍ പതിയുന്നുണ്ട്. അശുഭകരമായ എന്തോ സംഭവിക്കുമെന്ന് സക്കീര്‍ പ്രതീക്ഷിക്കുകയും പിങ്ക് റൂമുകളുടെ മുന്നിലുളള ഇടനാഴിയിലൂടെ നടക്കുകയും ചെയ്യുന്നു. ഈ സമയം ആ അലാറം നിലവിളിക്കുകയും ഉദ്യോഗസ്ഥര്‍ ഒടിവരികയും സല്‍മയുടെ മുറി തുറന്ന് ഭര്‍ത്താവിനെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്യുന്നു. അയാള്‍ വിവസ്ത്രനല്ല. എന്നാല്‍ പാന്റ്സിന്റെ സിബ് അഴിച്ചിട്ടുണ്ട്. എന്താണ് സല്‍മയ്ക് സംഭവിച്ചത്. ജയിലിലില്‍ നടന്ന അനിഷ്ടസംഭവത്തില്‍ തെളിവെടുപ്പ് നടക്കുന്നു. അനാവശ്യമായ രീതിയില്‍ സക്കീറിന്റെ ഇടപെടല്‍. സല്‍മയെക്കൊണ്ട് ഭര്‍തൃപിതാവ് വര്‍ത്തമാനം പറയിക്കാന്‍ സമ്മതിക്കുന്നില്ല. എല്ലാത്തിനും ഉത്തരം അയാല്‍ തന്നെ പറയുന്നു. ഗര്‍ഭത്തിന്റെ കാര്യം സല്‍മയോട് ചോദിക്കൂ. ആ ഉദ്യോഗസ്ഥന് സക്കീറിന്റെ പെരുമാറ്റം ഇഷ്ടമായില്ല.  സദാചാരപോലീസ് ചമയുന്നോ എന്നാണ് അയാള്‍‍ ചോദിക്കുന്നത്. ഇത്തരം ചോദ്യം സദാചാരപ്പോലീസ് ചമയുന്നവര്‍ക്കിഷ്ടമാകില്ല. കാരണം അവര്‍ കരുതുന്നത് മറ്റുളളവരെ രക്ഷിക്കലാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ്.  തെളിവെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ദേഹത്ത് മുട്ടിയ അമ്മായിയപ്പനോട് തൊട്ടുപൊകരുത് എന്ന് സല്‍മ കയര്‍ക്കുന്നത് സക്കീറെന്ന സദാചാരപ്പോലീസിന് മറ്റൊരു ആശ്വാസത്തെളിവായി. മറ്റുളളവരുടെ വ്യവഹാരങ്ങളെ വിനിമയങ്ങളെ ചിന്തകളെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കറുപ്പിക്കുന്ന സക്കീര്‍ അവസാനം ഒരു കത്തിലെ എല്ലാ വരികളും വാക്കുകളും അക്ഷരങ്ങളും കറുപ്പിക്കുന്ന കാഴ്ചയോടെ സിനിമ അവസാനിക്കുന്നു.
സെര്‍ഹത് കരാസ്ലാന്‍ സംവിധാനം ചെയ്ത ഈ സിനിമ സദാചാരപ്പോലീസുകളുടെ മനസ് അടയാളപ്പെടുത്തുന്നുണ്ട്.
സക്കീര്‍ ജിവിതത്തില്‍ ശുദ്ധനാണ്. വ്യക്തിപരമായി സക്കീറിനെ പഴിക്കേണ്ടതായ ഒന്നും ഇല്ല. അങ്ങനെയുളള ഒരാള്‍ മറ്റൊരാളെക്കുറിച്ച് പറയുമ്പോള്‍ അതിലല്പം കഴമ്പില്ലേ എന്നു ചിന്തിക്കുക സ്വാഭാവികം.. അത്തരം ചിന്തകളെ ബലപ്പെടുത്തി കാഴ്ചക്കാരെയും സല്‍മയെ സംശയിക്കുന്നിടത്തേക്ക് വളര്‍ത്തിയെടുക്കുകയാണ് സംവിധായകന്‍. എങ്ങനെയാണ് സദാചാരപ്പോലീസിലേക്ക് ആളുകൂടുന്നതെന്നതിന് നല്ല അനുഭവത്തെളിവാണ് പ്രേക്ഷകരെക്കൂടി അതില്‍ പങ്കാളികളാക്കുന്ന തന്ത്രം. സക്കീര്‍ ഉന്നയിച്ച സംശയങ്ങളെല്ലാം സജീവമാക്കി അതിനു വളവുമിട്ടാണ് സിനിമ പുരോഗമിക്കുന്നത്.  സ്വകാര്യജീവിതത്തിലേക്കുളള ഭരണകൂടത്തിന്റെ കൈകടത്തലും വ്യക്തിജീവിതത്തിലേക്ക് സദാചാരപ്പോലീസുകാരുടെ ഇടപെടലുകളും വ്യാഖ്യാനവും വളരെ ലളിതമായി ആഖ്യാനം ചെയ്യുകയാണ് സിനിമ. സംശയങ്ങളുടെ തടവറയിലേക്ക് തടവറയിലെ സംശയങ്ങള്‍ നടന്നു പോകുന്നു. സിനിമ കണ്ടിറങ്ങുമ്പോള്‍ പരിചിതമുഖങ്ങള്‍ സക്കീറില്‍ നിന്നും ഇറങ്ങിവരുന്നത് കാണാം. മറ്റുളളവരുടെ ജീവിതം കറുപ്പിക്കുന്നവര്‍.

Director:

Serhat Karaaslan

Stars:

Berkay Ates, Saadet Aksoy, Ipek Türktan

Tuesday, December 12, 2017

ജരാനരശരീരോദയങ്ങൾ


മക്കളില്ലാത്ത വൃദ്ധ ദമ്പതികളുടെ ജീവിതത്തെ അസാധാരണ തലത്തിലേക്ക് ഉയർത്തിയ അപൂർവ്വാനുഭവമാണ് കാൻഡ ലേറിയ പങ്കിടുന്നത്. വാർധക്യം കാരണം മങ്ങിപ്പോകാവുന്ന
കാലം. പക്ഷേ, അവർ നിറം നൽകി പൊലിപ്പിക്കുകയാണ്സംഗീത വേദികളിലാണ് ആ വൃദ്ധ . വൃദ്ധനാകട്ടെ ക്രിക്കറ്റ് കളിയിൽ യുവാക്കളെയും കുട്ടികളെയും കടത്തിവെട്ടുന്ന പ്രകടനവുമായി വാർധക്യത്തിന്റെ യുവത്വം ആഘോഷിക്കുന്നു. കളിക്കളത്തിൽ പ്രായം മാറി നിൽക്കുമെന്ന്. ഹവാന കടലോരത്തിൽ അവിദഗ്ധമായി ഷൂട്ട്  ചെയ്യുന്ന വീഡിയോ ക്യാമറയിലേക്ക് തിരയും തീരവും . വിനോദ സഞ്ചാരക്കാഴ്ചകൾ തിരയടിക്കുന്നതിന്റെ തീരമാനങ്ങൾ പിന്നീടാണ് നാം മനസിലാക്കുന്നത്
ക്യൂബ സാമ്പത്തിക പ്രതിസന്ധിയിലാണ്. കാൻഡലേറിയയും വിക്ടർ ഹ്യൂഗോയും ജീവിതം തള്ളിനീക്കുന്നവരാണ്. അവർക്ക് മറ്റാരു തുണ?
ആറ് കോഴിക്കുഞ്ഞുങ്ങളെ കാൻഡിലേറിയ വളർത്തുന്നുണ്ട്. അവ മഴ നനഞ്ഞാൽ വൃദ്ധക്ക് വിഷമം. തോർത്തിയെടുത്ത് ഉമ്മ വെച്ച് മടിയിൽ ഇരുത്തി കൊഞ്ചിക്കും
ഹ്യൂഗോയും ആ കോഴിക്കുഞ്ഞുങ്ങളോട്  മമത ഉള്ളിൽ സൂക്ഷിക്കുന്നു.
മക്കളില്ലാത്ത ജീവിതങ്ങൾ കോഴിക്കുഞ്ഞുങ്ങളിൽ അർഥം കണ്ടെത്തുകയാണ്.
രേഖീയമായി ചലിക്കുന്നത് വ്യതിചലിക്കുമ്പോഴാണ് ജീവിതമാവുക. വ്യതിചലനം സന്തോഷം, ഭയം. ദുഃഖം, ഉന്മാദം, ഏകാന്തത, നിരാശ തുടങ്ങിയ ഏതിലേക്കു മാകാം
അത് മുൻകൂട്ടി പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നതു പോലെ സംഭവിക്കുന്നില്ല അപ്രതീക്ഷിതമായി സംഭവിച്ചു പോകുന്നു. എന്തുകൊണ്ട് എന്ന ചോദ്യം ദാർശനികമായ തലത്തിലേക്ക് ഉയർത്തും?. ആത്മീയ തലത്തിൽ ഉത്തരം ലഭിക്കുന്നതാണ് പലർക്കും ആശ്വാസമാവുക.. ജീവിതം സുനിശ്ചിതാനുഭവങ്ങൾ മാത്രമായിരുന്നെങ്കിൽ അത് ഒരു ഒച്ചിൻ കുടിൽ ചുരുങ്ങി വിരസപ്പെടുമായിരുന്നു.
ഈ വൃദ്ധ ദമ്പതികളും ജീവിതമാണ്
അസാധാരണത്വം മക്കളില്ലായ്മയിൽ നേരിട്ടതാണ്. അതിനേക്കാൾ വലിയ ഒന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല
ഒരു ദിവസം നഗരത്തിന് തീ പിടിക്കുകയും തൊഴിലാളി സ്ത്രീകൾ പുറത്തേക്ക് ഓടുകയും ചെയ്തു. കാൻഡ ലേറിയ പണി തുടർന്നു. മുഴിഞ്ഞവിരിപ്പുകൾ  വാഷിംഗ് മെഷീനിലേക്ക് മാറ്റുകയാണവർ. അപ്പോഴാണ് വിരിപ്പുകൾക്കൊപ്പം അത് കാണുന്നത്. ആ ബാഗ് അവർ തുറക്കുമ്പോൾ കാഴ്ചയുടെ മാസ്മരിക ലോകത്തേക്ക് കാമന ക ളു ടെ വസന്തത്തിലേക്ക് അവരുടെ ജീവിതം മാറിമറിയുമെന്ന് കാൻഡ ലേറിയ കരുതിയില്ല. ആരും കാണാതെ കാട്ടിയതാണെങ്കിലും
ഹ്യൂഗോയുടെ ധർമ്മ,ബോധം ആ ക്യാമറ കാൻ ഡിലേ റിയ എടുത്തത് ശരിയായില്ല എന്ന വാദം മുന്നോട്ടു വെക്കുന്നു .യഥാർഥ ഉടമയ്ക്ക് അത് തിരികെ കിട്ടുമെന്നുറപ്പുണ്ടോ? അതെ എല്ലാത്തിനും ചില ന്യായീകരണങ്ങൾ ഉണ്ടാകണം. മനസമാധാനത്തിനാണ് അത്തരം ഊന്നുവടികൾ
ഹ്യൂഗോ കോഴിക്കുഞ്ഞുങ്ങളെ വീഡിയോ പിടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാൻഡിലേറിയ  കുളിമുറിയിൽ നിന്നും വരുന്നത് .അവർ അറിയാതെ ഹ്യൂഗൊ അവരുടെ നഗ്നത പകർന്നുന്നു. വൃദ്ധ ശരീരത്തിൽ ക്യാമറ സാവധാനം സഞ്ചരിക്കുകയാണ്. ഹ്യൂഗോ  അനുഭൂതിയുടെ ലോകം വീണ്ടെടുക്കുകയായിരുന്നു.
തന്റെ നഗ്നത പകർത്തി ഹ്യൂഗോ ആസ്വദിക്കുന്നത് കണ്ട വൃദ്ധക്ക് ചിരിയടക്കാനായില്ല. ആ തമാശയോട് അവർ പൊരുത്തപ്പെടുകയാണ്. അഭിനേത്രിയും സംവിധായകനും കൂടുതൽ നിഷ്കളങ്ക നഗ്നതയിൽ ലയിക്കുന്നു.. അവർ മേലാട യുതിർത്ത് ഉന്മാദഭാവഗാനം ചൊല്ലി തൃഷ്ണകളുടെ ദൃശ്യങ്ങൾ സമ്മാനിക്കുന്നു
എതു പ്രായത്തിലും കാഴ്ചയുടെ രീതി മാറ്റിയാൽ ഉത്തേജിതരാകാം. മുതിർന്ന പൗരർ കൂടുതലുള്ള കേരള സമൂഹത്തിന് സ്വന്തം തീർഥാടന ശരീരങ്ങളെ വിരക്തിയുടെ ചൂണ്ടൽ കൊളുത്തിൽ നിന്നും വിമോചിപ്പിക്കാം,
ഒരു ദിവസം ക്യാമറ മോഷണം പോകുന്നു.
കള്ളക്കടത്ത് സാധനങ്ങളും മോഷണ വസ്തുക്കളും വിൽക്കുന്നയിടത്ത് അത് എത്തപ്പെട്ടേക്കാം. ഹ്യൂഗോ അവിടെയെത്തുന്നു..
മോശം ഉരുപ്പടികൾ തന്റെ കുട്ടികൾ എടുക്കാറില്ല എന്നാണ് ആദ്യ പ്രതികരണം.
തുടർന്ന് ഹ്യൂഗോ-കാൻ ഡിലേറിയൻ വാർധക്യ രതിയുടെ ദൃശ്യങ്ങൾ കാട്ടി . അത് വില നൽകി വാങ്ങാനാണ് കച്ചവടക്കാരന് താല്പര്യം. നല്ല പ്രതിഫലം
കാരണമുണ്ട്
വിനോദ സഞ്ചാരികൾക്ക് വേറിട്ട
.കാഴ്ചകളാണ് ഇഷ്ടം. ഇത് മാർക്കറ്റ് പിടിക്കും. കച്ചവടക്കാഴ്ചയുടെ മൂല്യമിടുകയാണയാൾ. ഹ്യൂഗോയുടെ കൈയിൽ നല്ലൊരു തുക തിരുകി വെക്കുന്നു.
കാൻഡ ലേറിയ സമ്മതിക്കില്ല എന്ന നിലപാടിൽ ഹ്യൂഗോ വീട്ടിലേക്ക്. ഞാൻ ആഭിജാത്യമില്ലാത്തവളാ?
കടത്തിരകൾ ക്ഷോഭ മടക്കി ശാന്തതയിലേക്ക് ഉൾവലിഞ്ഞപ്പോൾ
ധർമാധർമങ്ങളുടെ തുലാസിൽ ന്യായീകരണ ഭാരങ്ങൾ. രതി ഭാവങ്ങൾക്കായി അവർ അനാവൃതരായി
ഹ്യൂഗോയുടെ നടത്തപ്പിഴവ്മൂലം കോഴിക്കുഞ്ഞിലൊന്ന് കാലടിയിൽ പെട്ട് ചതഞ്ഞ് ചത്തു. ഈ ദുരന്തരംഗം വീഡിയോയിൽ ചിത്രീകരിക്കപ്പെടുന്നുണ്ട്. ദുരന്ത ചിത്രീകരണത്തിന്റെ ശേഷിപ്പ് ഹ്യൂഗോയെ അസ്വസ്ഥനാക്കുന്നു. ആ ചെറു മരണം കാൻഡ ലേറിയക്ക് താങ്ങാവുന്നതിലും അധികം
സ്വയം സ്തനാർബുദ പരിശോധന കാൻഡിലേറിയ  നടത്തുന്നുണ്ട്
ഒടുവിൽ അത് സ്ഥിരീകരിക്കപ്പെടുന്നു.
വൃദ്ധൻ തകർന്നു പോകുന്നു
കരാർ പ്രകാരം കാഴ്ചക്കച്ചവട സാധനം കിട്ടാത്തതിനാൽ കച്ചവടക്കാരൻ തിരക്കി വരുന്നു.
പുതിയ സാഹചര്യം
പുതിയ ആവശ്യങ്ങൾ
കൂടുതൽ പ്രലോഭനം
ധർമ്മബോധത്തിന്റെയും ആത്മബന്ധത്തിന്റെയും നേത്രങ്ങളിലൂടെ അവർ പരിശോധന നടത്തി ഒരു തീരുമാനത്തിലെത്തുന്നു
സ്നേഹാശ്ലേഷണ ചുംബന ഗീതങ്ങൾ കൊണ്ടാണ് സിനിമ അവസാനിക്കുന്നത്
സാങ്കേതികവിദ്യ, വിപണി മൂല്യങ്ങൾ,
വന്ധ്യ വാർധക്യം ,സാമ്പത്തിക ഞെരുക്കം എന്നിവ ഉയർത്തുന ഒത്തിരി ചോദ്യങ്ങൾക്ക് ഉത്തരം തേടാനാണ് ജോണി ഹെൻഡ്രിക്സ് സംവിധാനം ചെയ്ത ഈ ചിത്രം ശ്രമിക്കുന്നത്. വൃദ്ധാനുഭവങ്ങൾ മുനിഞ്ഞു കത്തുന്ന ബൾബുകൾ പോലെയാണ് .വൈദ്യുതി നിലക്കും വരെ അല്ലെങ്കിൽ കാലാവധി കഴിയുംവരെ കത്തണം. പ്രകാശത്തിന്റെ വാർധക്യം കൂടുതൽ മനോഹരമാണെന്ന് ഈ സിനിമ ചൂണ്ടിക്കാട്ടുന്നു.

Sunday, September 10, 2017

ഒറ്റാല്‍ -പ്രകൃതിയും വിദ്യാഭ്യാസവും


പേരില്ലാപ്പട്ടിയോട് യാത്ര പറഞ്ഞ് വളളത്തില്‍ കുട്ടപ്പായിയും വല്യപ്പച്ചായിയും നീങ്ങുകയാണ്. പെരില്ലാപ്പട്ടികുറേ ദൂരം പിന്തുടരുന്നുണ്ട്. അപ്പോള്‍ വൈകാരികതീവ്രമായ ഗാനശകലങ്ങള്‍ നമ്മുടെ മനസിനെയും ചിതറിക്കുന്നുണ്ട്. "താറാക്കൂട്ടം പോലേ ചെതറുന്നേ.. ചെതറുന്നേ ഞാൻ.. ചെതറുന്നേ ഞാൻ, എന്റെ നയമ്പിലെ വെള്ളം പോലെ ചെതറുന്നേ ... ഞാൻ ചെതറുന്നേ" എന്ന് ഉളളുപൊട്ടിക്കരയുമ്പോഴും വല്യപ്പച്ചായിയുടെ കണ്ണില്‍ നനവ് പൊടിയുന്നില്ല. കുട്ടപ്പായി അറിയരുത്. അല്ലെങ്കിലെന്ത് വല്യപ്പായിക്കറിയുമോ ഒറ്റാലിലാണ് പെട്ടതെന്ന്? ഒറ്റാലിലെ രണ്ടു മത്സ്യങ്ങളുടെ ചിത്രമാണ് സിനിമ പോസ്റ്ററിലുളളത്. ആ രണ്ടു ജന്മങ്ങളാണ് കുട്ടപ്പായിയും വല്യപ്പച്ചായിയും. വേര്‍പിരയിലിന്റെ മുഹൂര്‍ത്തത്തിലാണ് പമ്പേടെ ചങ്കില് നിലാവെട്ടം മുറിമുറിയുന്ന പോലെ ഈ പാട്ട് അടര്‍ന്നടര്‍ന്നു വീഴുന്നത്.

... മനതിലിരുന്ന് ഓലേഞ്ഞാലീക്കിളി കരഞ്ഞേ..
കിളി കരഞ്ഞേ..
കളം പിരിഞ്ഞേ.. കളി കഴിഞ്ഞേ..
കളം പിരിഞ്ഞേ കളി കഴിഞ്ഞേ..
കളം പിരിഞ്ഞേ കളി കഴിഞ്ഞേ..
മനതിലിരുന്ന് ഓലേഞ്ഞാലീക്കിളി കരഞ്ഞേ..
കിളി കരഞ്ഞേ.. കിളി കരഞ്ഞേ...

വൈക്കത്ത് മൂപ്പന്റേ വരത്താള ക്നാക്കിളിയേ
നീയെങ്ങാ പോയേടീ..
നീയെങ്ങാ പോയെടീ പെണ്ണേ...

കണ്ണോണ്ട് കണ്ടില്ലേ
കാതോണ്ട് കേട്ടില്ലേ
ഉള്ളോണ്ട് കണ്ടിട്ടും മിണ്ടീമില്ലേ.. മിണ്ടീമില്ലേ...

എന്റെ താറാക്കൂട്ടം പോലേ
എന്റെ താറാക്കൂട്ടം പോലേ
ചെതറുന്നേ.. ചെതറുന്നേ ഞാൻ.. ചെതറുന്നേ ഞാൻ..
ചെതറുന്നേ ഞാൻ.. ചെതറുന്നേ ഞാൻ...

മനതിലിരുന്ന ഓലേഞ്ഞാലിക്കിളി കരഞ്ഞേ ...
കിളി കരഞ്ഞേ...
പമ്പേടെ ചങ്കില് നിലാംവെട്ടം മുറിമുറിഞ്ഞേ ...
പമ്പേടെ ചങ്കില് നിലാംവെട്ടം മുറിമുറിഞ്ഞേ ...
ഓളത്തേലേറി മറിഞ്ഞേ
കാണെക്കാണെ കണ്ടില്ലേ ...

നിന്നാണെ നേരാണേ നീയെന്റെ തങ്കാണേ
നിന്നാണെ നേരാണേ നീയെന്റെ തങ്കാണേ
പിരിഞ്ഞാലും പിരിയാതെ പിണഞ്ഞതാണേ
പിരിഞ്ഞാലും പിരിയാതെ പിണഞ്ഞതാണേ
നീ പിണഞ്ഞതാണേ ...

എന്റെ നയമ്പിലെ വെള്ളം പോലെ
ചെതറുന്നേ ... ഞാൻ ചെതറുന്നേ
ചെതറുന്നേ ... ഞാൻ ചെതറുന്നേ .......

ഒരു ലോറിയിലെ രാത്രിയാത്ര അവസാനിക്കുമ്പോള്‍ വെളിച്ചത്തോടൊപ്പം കുട്ടനാടന്‍ജലാശയത്തിലേക്ക് കുതൂഹലത്തോടെ നിറഞ്ഞുനുരഞ്ഞിറങ്ങുന്ന താറാക്കൂട്ടങ്ങള്‍. അവയെ മേയ്ച്ചുകൊണ്ട് വല്യപ്പച്ചായിയും കുട്ടപ്പായിയും ഒരു തോണിയില്‍. അവരുതമ്മിലുളള ബന്ധത്തിന്റെ ശക്തി ആ യാത്രയില്‍ വെളിവാക്കപ്പെടുന്നുണ്ട്. പാഷാണത്തിലെ കൃമി എന്നാണ് കുട്ടപ്പായി വിശേഷിപ്പിക്കപ്പെട്ടത്. മുത്തച്ഛനെ ശാസിക്കാനും നിലയ്ക്ക് നിറുത്താനും അവനറിയാം. ഉന്നതങ്ങളില്‍ നിന്നുളള ചേദ്യത്തിനുത്തരമായാണ് കുട്ടപ്പായിയുടെ അച്ഛനേയും അമ്മയേയും കടക്കെണികൊണ്ടുപോയത് നാം അറിയുന്നത്. ഒമ്പതു വയസ്സുളള കുട്ടപ്പായിക്ക് വല്യപ്പച്ചായി മാത്രമാണ് തുണ. തിരിച്ചും.

ടിങ്കു നാട്ടിലെ പ്രമാണിയുടെ മകനാണ്. ടിങ്കുവിന്റെ അമ്മ കുട്ടപ്പായിക്കിട്ട പേരാണ് താറാച്ചെക്കന്‍. ടിങ്കുവും കുട്ടപ്പായിയും ക്രമേണ അടുക്കുന്നു. ഇവരിലൂടെ വിദ്യാഭ്യാസത്തെക്കുറിച്ചുളള വിചാരണ ഒററാല്‍ നടത്തുന്നുണ്ട്.
ടിങ്കുവിന്റെ സ്കൂളിലേക്ക് നടന്നു പോകാവുന്ന ദൂരമേയൂളളൂ. ബോട്ടിനു പോയില്ലെങ്കില്‍ വഴക്ക് പറയും അച്ഛന് മാനക്കേട്
താറാച്ചെക്കനെകൂടി സ്കൂളില്‍ പഠിപ്പിച്ചാലോ? ടിങ്കുവിന് ഒരു കൂട്ടാകും- ടിങ്കുവിന്റെ അമ്മ
പ്രവേശനം തരപ്പെടുത്തുന്ന രീതി അറിയാമല്ലോ? -മറുപടി
ക്ലാസില്‍ അധ്യാപകന്‍ ചിത്രശലഭത്തിന്റെ ജീവിതചക്രം പഠിപ്പിക്കുന്നു. ഹോം വര്‍ക്കാണത് വരച്ചു വരിക എന്നത്. ടിങ്കു ചെയ്തിട്ടില്ല. അടിക്കാന്‍ കൈ നീട്ടിയപ്പോള്‍ അധ്യാപകന്‍ കണ്ടത് യഥാര്‍ഥ പ്യൂപ്പ!
ടിങ്കു കുട്ടപ്പായിയുടെ സഹായത്തോടെയാണത് സംഘടിപ്പിച്ചത്. അങ്ങനെ അന്ന് ടിങ്കു എക്സലന്റായി. അധ്യാപകനും അത്ഭുതമായിരുന്നു ആ പ്യൂപ്പ.  
കുട്ടനാട്ടില്‍ മഴക്കുഴി നിര്‍മിക്കാന്‍ പറയും പോലെ തവളയുടെ ജിവിതചക്രം പാഠപുസ്തകത്തില്‍ നിന്നും പഠിക്കുന്ന കുട്ടനാട്ടിലെ ക്ലാസ് റൂമിനെ പരിചയപ്പെടുത്തുന്നതാണ് മറ്റൊരു ആക്ഷേപഹാസ്യം. മാക്രി ഫ്രോഗാകുമ്പോള്‍ ഇതൊക്കെ അനിവാര്യമാകും. ഇംഗ്ലീഷ് മാധ്യമവിദ്യാലയങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്നുളള പഠനത്തിന്റെ പുക്കിള്‍ക്കൊടി ബന്ധം മുറിച്ചേ പറ്റൂ.  
ടിങ്കു കുട്ടപ്പായിയോടൊപ്പം നടന്നു പലതും പഠിക്കുന്നു. തൂക്കണാംകുരുവിക്കൂടും വെളളയും ചുവപ്പുമുളള ആമ്പല്‍പ്പൂക്കളും ചൂണ്ടയിട്ട് മീനെപിടിക്കുന്ന വല്യപ്പനും ചക്രം ചവിട്ടലും വിളക്കുമാടവും പ്രകൃതി, ജീവിതം എന്നിവയുടെ രക്തബന്ധം ടിങ്കുവിനെ അനുഭവിപ്പിക്കുന്നതായി മാറി
 
ടിങ്കു ടോട്ടോച്ചാന്‍ എന്ന പുസ്തകം കുട്ടപ്പായിക്ക് നല്‍കുന്നുണ്ട്. ലോകം മുഴുവന്‍ ചര്‍ച ചെയ്യപ്പെട്ട ഈ പുസ്തകത്തെ സന്നിവേശിപ്പിച്ചതിലൂടെ പ്രകൃതിയില്‍ നിന്നന്യമായ നിലവിലുളള വിദ്യാഭ്യാസരീതിയുടെ വിമര്‍ശനതലം കൂടുതല്‍ ശക്തമാക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്. ടിങ്കു ആ പുസ്തകം വായിച്ചിരിക്കണം. അവനെപ്പോലയുളള കുട്ടികള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ ഊഹിക്കാവുന്നുതേയുളളൂ. ഉച്ചയ്ക് ഒപ്പം ഭക്ഷണം കഴിക്കാമെന്ന് ഏറ്റ ടിങ്കുവിന് അത് പാലിക്കാനാകാതെ വരുന്നു. ടിങ്കു വിദ്യാലയത്തില്‍ നിന്നും പുറത്താക്കപ്പെടുന്നുണ്ട്. അതാകട്ടെ മത്സരത്തിന് പ്രദര്‍ശനവസ്തുക്കള്‍ ഉണ്ടാക്കിച്ചെല്ലാഞ്ഞതിനും. അവനാകട്ടെ അതറിയുകയമി്ല്ല. ഇല്ലാത്ത കഴിവുകള്‍ പ്രകാശിപ്പിക്കാന്‍ വൈദഗ്ധ്യം വാടകയ്കെടുക്കുന്നതിനാണ് വിദ്യാലയങ്ങള്‍ കുട്ടികളില്‍ നിര്‍ബന്ധം ചെലുത്തുന്നത്. അസാന്മാര്‍ഗികമായ ഏര്‍പ്പാട്. കുട്ടപ്പായി ടിങ്കുവിനെ സഹായിക്കുകയും ടിങ്കുവിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്യുന്നു. അധ്യാപകര്‍ ആഹ്ലാദിക്കുമ്പോള്‍ ടിങ്കുവിന്റെ മനസാക്ഷിക്ക് കരച്ചിലടക്കാന്‍ പാടുപെടേണ്ടിവരുന്നു.  
ടിങ്കുവിനു വേണ്ടി പ്രതീക്ഷ എന്ന ശില്പം നിര്‍മിക്കുന്നതുകണ്ട് നീയിതെല്ലാം എവിടെ നിന്നു പഠിച്ചു എന്ന് വല്യപ്പച്ചായി കുട്ടപ്പായിയോട് ചേദിക്കുന്നു. താറാക്കുഞ്ഞിനെ നീന്താന്‍ പഠിപ്പിചചതാര്? ഈ ആകാശമാകുന്ന മേല്‍ക്കൂരയ്ക് കീഴിലെ വല്യസ്കൂളിലാണ് എന്റെ പഠിത്തം എന്നാണ് മറുപടി. പ്രകൃതിയാണ് ഏറ്റവും വലിയ പാഠശാല.  
ഈ സിനിമ പ്രകൃതിഭാവങ്ങളെ അതിസൂക്ഷ്മമായി പകര്‍ത്തിയെടുത്ത് ഈ അനുഭവാത്മകപഠനത്തിന് അടിവരയിടുകയും ചെയ്യുന്നുണ്ട്.
ദേശാടനപ്പക്ഷികള്‍ കുട്ടനാട്ടില്‍ വരുന്നതുപോലെയാണ് തങ്ങളുമെന്ന് വല്യപ്പച്ചായി പറയുന്നുണ്ട്. മുട്ടവിരിഞ്ഞു കഴിഞ്ഞാല്‍ തളളേം തന്തേം മക്കളും തിരിച്ചു പറക്കും. കുട്ടപ്പായി ചോദിക്കുന്നു. അമ്മേം അച്ഛനുമില്ലാത്ത കിളിക്കുഞ്ഞുങ്ങളെന്തുചെയ്യുമെന്ന്? അതിന് വല്യപ്പച്ചായിക്ക് ഉത്തരമില്ല.
കോഴി അടയിരുന്ന് താറാക്കുഞ്ഞുങ്ങള്‍ വിരിയുമ്പോള്‍ വല്യപ്പച്ചായി തളളക്കോഴിയെ ആട്ടിപ്പായിക്കുന്നുണ്ട്. ഇതും ഒരു ചര്‍ച്ചയാകുന്നു. തന്റേതാണെന്നു കരുതിയാണ് തളളക്കോഴി ചൂടു നല്‍കിയത്. തന്റേതല്ലെന്നറിയുമ്പോള്‍ കൊത്തിനോവിക്കുമെന്നാണ് വല്യപ്പച്ചായിയുടെ വിശദീകരണം.അഭയം നല്‍കിയവര്‍തന്നെ ശിക്ഷകരാകുമോ?
എനിക്ക് പഠിക്കണം എന്ന ആഗ്രഹം കുട്ടപ്പായി കൊണ്ടു നടക്കുകയാണ്. അവന്‍ സ്കൂളുകാണാന്‍ പോകുന്നുമുണ്ട്. പോകുന്ന വഴിക്ക് പോസ്റ്റ് മാനെ കാണുന്നു. അദ്ദേഹമാണ് വഴികാട്ടി. കുട്ടനാട്ടിലെ ആ പോസ്റ്റുമാനോട് കുട്ടപ്പായി ചോദിക്കാറുണ്ട് കത്തില്ലാത്ത പോസ്റ്റ്‌മാൻ ചേട്ടാ, കുട്ടനാട്ടിലാർക്കേലും കത്തുണ്ടോ? കുട്ടനാട്ടിലാർക്കും കത്തില്ലാ എന്നാണ് മറുപടി.
കത്തില്ലാത്ത നാട്ടിലെ പോസ്റ്റ്മാന്‍ എന്ന വൈരുദ്ധ്യം പലതും പറയാതെ പറയുന്നുണ്ട്. അവിടുത്തെ ചെറുജലജീവിതങ്ങള്‍ക്കെന്ത് വിദൂരബന്ധം? എന്ത് എഴുത്ത്? എന്തു വായന?
ചരിത്രത്തിന്റെ ബാക്കിപത്രം പോലെ ചിലത് കാണുന്നു. പണ്ട് വെട്ടോം വെളിച്ചോം ടോര്‍ച്ചുമൊമ്മിമില്ലാത്ത കാലത്ത് കടത്തുകാര്‍ക്കും ബോട്ടുകാര്‍ക്കും വഴിയടയാളമായി വെച്ച വിളക്കുമാടം. ഇപ്പോഴും അത് എന്തിനെന്നറിയാതെ കത്തിക്കുന്ന ഒരാള്‍. ഭൂതകാലത്തിന്റെ നിയോഗം പോലെ. എപ്പോഴും ചൂണ്ടയിടുന്ന വല്യപ്പനാണ് ആവര്‍ത്തിക്കുന്ന മറ്റൊരു ചിത്രം. അവസാനം കുട്ടപ്പായി ആരുടെയോ ചൂണ്ടയില്‍ വീണപ്പോഴാണ് വല്യപ്പന്റെ ചൂണ്ടയിലും ഒരു മത്സ്യം കൊത്തിയത്. മീനിന്റെ പിടച്ചിലില്‍ ആഹ്ലാദത്തിന്റെ കൊളുത്തുണ്ട്.
ഇരുപത്തെട്ടെല ചക്രം ചവിട്ടിയേ ...
ഈ മഞ്ഞത്തും മേലാകെ വേർത്തേ ...
ഈ മഞ്ഞത്തും മേലാകെ വേർത്തേ .

ചക്രപ്പാട്ടുകാരന് കുട്ടപ്പായി മറുപാട്ട് പാടുന്നുണ്ട്. അയാളോടൊപ്പമിരുന്ന് ചക്രം ചവിട്ടുമ്പോള്‍ എല്ലാം അയാള്‍ പഠിപ്പിക്കാമെന്നു പറയുന്നു. കൂട്ടാനും കുറയ്കാനുമെല്ലാമാണ് കുട്ടപ്പായിക്ക് പഠിക്കേണ്ടത്. എങ്ങനെ പഠിച്ചാലും എല്ലാം പൂജ്യത്തിലെത്തുന്നതേ ചക്രം ചവിട്ടലുകാരനുളളൂ.
ഇരുപത്തെട്ടെല ചക്രം ചവിട്ടിയേ ...
ഈ മഞ്ഞത്തും മേലാകെ വേർത്തേ ...
ഈ മഞ്ഞത്തും മേലാകെ വേർത്തേ .
കൊടുത്തേന്റേം
ചവിട്ടിലൂടിരുണ്ടു വെളുത്തേ ...
കറുത്തതൊക്കെ ...
കറുത്തതൊക്കെ വെളുത്തു വെളുത്തു ഉറക്കുണരുന്നേ ...
സൂര്യനാണ്ടു ദൂരേന്നു കാണാനൊണ്ടേ ...
ചക്രം ചവിട്ടിയെ ..... മേലാകെ വേർത്തേ ...

എല്ലാരുമെന്തിനാ പഠിക്കാൻ പോകുന്നേ? ആർക്കറിയാം…എന്ന ചോദ്യവും ഉത്തരവും വല്യപ്പാച്ചിയെക്കൊണ്ട് പറയിക്കുന്നുണ്ട്.
പഠിപ്പുളളവരുടെ പെരുമാറ്റാം കാണുമ്പോള്‍ എല്ലാരുമെന്തിനാ പഠിക്കാൻ പോകുന്നേ? ആർക്കറിയാം എന്നല്ലേ നമ്മളും പറയുക? പിന്നെ ഒരു കുട്ടനാടന്‍ തൊഴിലാളിക്ക് എങ്ങനെ ഉത്തരം പറയാനാകും?
രോഗിയാണെന്ന് തിരിച്ചറിയുന്ന വല്യപ്പച്ചായി
ഡോക്ടര്‍ ചോദിക്കുന്നു
മക്കളാരുമില്ലേ?
ഉണ്ട് ചെറുമകന്‍
എത്ര വയസ്
ഒമ്പത്
അപ്പോ അതിനെ ആരു നോക്കും?
അങ്ങനെയാണ് പഠിക്കണമെന്ന ആഗ്രഹത്തെ ചരടാക്കി കുട്ടപ്പായിയെ നഗരത്തിലേക്ക് അയക്കുന്നത്. ഇടനിലക്കാര്‍ അവനെ പടക്കനിര്‍മാണശാലക്കാര്‍ക്ക് വിറ്റു. ഓരോ അനാഥബാലവും ഓരോ മൂലധനമാണെന്നറിയാവുന്നവര്‍ നാട്ടിലുണ്ട്. അത് പരിചയക്കാരായ അപരിചതരാകും ഏറെയും. പഠിക്കാന്‍ പോയവന്‍ വേദനയുടെ പാഠപുസ്തകത്തില്‍ ഉണ്ണാതെയും ഉറങ്ങാതെയും വാക്കുകളുടെ അര്‍ഥം തിരിയാതെ കുഴങ്ങി.
ഒരു രാത്രി
വല്യപ്പച്ചായിക്ക്
കുട്ടനാട്
എന്ന വിലാസത്തില്‍ അവനെഴുതുന്ന കത്ത്.അതാണ് കത്തില്ലാത്ത പോസ്റ്റ്‌മാൻ ചേട്ടന്‍ കുട്ടനാട്ടില്‍ കത്തുവന്നേ എന്ന് പറഞ്ഞ് വല്യപ്പച്ചായിക്ക് നല‍്കുന്നത്
ടിങ്കുവും വല്യപ്പച്ചായിയും ആ കത്തില് നിറുന്നുണ്ട്
"താറാക്കൂട്ടം പോലേ ചെതറുന്നേ..
ചെതറുന്നേ ഞാൻ..
ചെതറുന്നേ ഞാൻ,
എന്റെ നയമ്പിലെ വെള്ളം പോലെ
ചെതറുന്നേ ... ഞാൻ ചെതറുന്നേ"



Award / Film Festival Category Recipient(s) Result
National Film Awards (India) Best Screenplay Writer (Adapted) Joshy Mangalath Won
Best Film on Environment Conservation/Preservation Ottaal Won
Kerala State Film Awards Best Film Jayaraj Won
Mumbai Film Festival Golden Gateway of India Award Ottaal Won
Film for Social Impact Award Ottaal Won
International Film Festival of Kerala Suvarna Chakoram (Best Film) Ottaal Won
Best Film - International Federation of Film Critics (FIPRESCI) jury Ottaal Won
Best Malayalam film - Network for the Promotion of Asian Cinema (NETPAC) jury Ottaal Won
Rajatha Chakoram - Audience Prize Ottaal Won
Berlin Film Festival[17] Crystal Bear Ottaal Won

Directed by Jayaraj
Produced by
  • K. Mohan (Seven Arts Mohan)
  • Vinod Vijayan
Screenplay by Joshy Mangalath
Story by Joshy Mangalath
Based on Vanka
by Anton Chekhov
Starring
  • Ashanth K. Sha
  • Kumarakom Vasudevan
  • Shine Tom Chacko
  • Sabitha Jayaraj
  • Thomas J. Kannampuzha
Music by Kavalam Narayana Panicker
Cinematography M. J. Radhakrishnan
Edited by Ajithkumar B.
Production
company
Director Cutz Film Company Ltd]]
Distributed by Qube India
Reelmonk
Release date
  • 6 November 2015 (India)
Running time
81 minutes
Country India
Language Malayalam
English

Friday, September 8, 2017

മിന്നാമിനുങ്ങിനെ കാണാതെ പോയില്ലേ നിങ്ങള്‍?



വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു മിന്നാമിനുങ്ങ് കാണാൻ ഉണ്ടായിരുന്നത്

നായിക പ്രധാനമായ ഒരു സിനിമ ഉൾക്കൊള്ളാനുള്ള മാനവിക വളർച്ച മുരടിച്ചതാവാം കാരണം. പതിവു ചേരുവകളിലതെ അടിത്തട്ടിലെ ജീവിതം ആവിഷ്കരിച്ച സിനിമകളോട് അത്ര പുറം തിരിഞ്ഞുനില്‍ക്കാത്ത മലയാളി ഈ സിനിമയോട് മമത കാട്ടാത്തതിനു മറ്റെന്തു ന്യായീകരണമാണ് പറയാവുന്നത്?
വിധവ
പെണ്‍കുട്ടിയുടെ അമ്മ
വീട്ടുവേലക്കാരി
അച്ചാറു വില്പനക്കാരി
പാല്‍ക്കാരി
മകള്‍
പട്ടയംകിട്ടിയ വീട്ടിലെ താമസക്കാരി
പുലരും മുമ്പേ ഉദിക്കുന്നവള്‍
സമയസൂചിക്കുമുമ്പേ ഓടുന്നവള്‍
ശരീരതൃഷ്ണകളെ നിര്‍വികാരതയ്ക് ഏറിഞ്ഞുകൊടുത്ത് പ്രതീക്ഷയുടെ തിരിനാളവുമായി വിശ്രമമില്ലാതെ പറക്കുവോള്‍
പുഴയുടെയും വയലിന്റെയും വിശുദ്ധിയേറ്റവള്‍
പാമ്പിന്റെ രൗദ്രഭാവപ്പകര്‍ച്ച അന്യമല്ലാത്തവള്‍
ഇതെല്ലാമാണിതിലെ മിന്നാമിനുങ്ങ്.
തന്റെ ലോകത്ത് നിന്നും മൈഗ്രേറ്റ് ചെയ്യുന്ന പുതിയ തലമുറയുടെ കഥയാണ് മിന്നാമിനുങ്ങ് അതു മാത്രമല്ല സാസ്കാരികഭൂമികയില്‍ നിന്നുളള ദേശാടനങ്ങളാണ് ഇതില്‍ കാണുന്നതെല്ലാം. ജനപ്രതിനിധി റിയല്‍ എസ്റ്റേറ്റ് സംവിധാനത്തിന് ഇടനിലനില്‍ക്കുന്നവനാണിന്ന്, വിറ്റൊഴിയാന്‍ പ്രയാസപ്പെടുന്ന ദുരിതജിവിതങ്ങള്‍ക്ക് ആശ്വാസമേകുന്നവനായിട്ടാണ് അവതാരം. ആരു വിചാരിച്ചാലും ഇല്ലാത്ത രേഖകള്‍ അവര്‍ വിചാരിച്ചാല്‍ സാധ്യമാണ്.
നാം കണ്ടു മുട്ടുന്ന മറ്റൊരാള്‍ പലിശക്കാശിന്റെ ദൈവ വിശ്വാസിയാണ്. അയാളെ കണ്ടു കിട്ടണമെങ്കില്‍ പ്രാര്‍ഥനാലയത്തിനു ഒഴിവു വരണം.നിസ്കാരത്തഴമ്പിന്റെ മേല്‍ അറക്കപ്പലിശയാണ് മുദ്രണം ചെയ്തിരിക്കുന്നത്.
മൂന്നാമത്തെ കഥാപാത്രം കന്യാസ്തീയാണ്. പണ്ട് അയ്യപ്പനെഴുതിയതാണ്. കത്തുന്ന കണ്ണുകളോട് കര്‍ത്താവിനെ നോക്കുന്നവള്‍ കന്യാസ്ത്രീ എന്ന്. ഇവളുടെയും മനസില്‍ ഒരുത്തനിരുന്ന് കറുത്ത പാമ്പിന്റെ പടം വരയ്കുന്നുണ്ട്. പ്രണയജീവിതത്തിലേക്ക് പോകുന്നതിനു മുമ്പും കര്‍ത്താവിന്റെ മണവാട്ടിയുടെ ദീര്‍ഘ പ്രാര്‍ഥനയുണ്ട്. ആ വേഷം അത് ഏതു നിഷ്കളങ്കരെയും എളുപ്പത്തില്‍ പറ്റിക്കാനാകുന്നതുമാണെന്ന് ഈ സിനിമ ബോധ്യപ്പെടുത്തുന്നു
നാലാമതായി ഒരു ഡോക്ടര്‍. അയാള്‍ രോഗികളോട് അനുതാപമുളളവന്‍. നായികയുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ് സഹായിക്കുന്നവന്‍. മരുന്നിനു വാഗ്ദാനം. വീട്ടിലേക്ക് ക്ഷണം. ഭാര്യ പര്യടനത്തില്‍. അവള്‍ക്ക് വിളര്‍ച്ചയുണ്ടോ എന്ന് ഡോക്ടര്‍ക്ക് ശങ്ക. കിടത്തി പരിശോധിക്കണം. വയറിന്റെ തണുപ്പിനാണ് വിരലുകള്‍ പരതിയത്. അഗ്നിയായി സംഹാരമൂര്‍ത്തിയായി അവളുയിര്‍ക്കുമെന്ന് അയാള്‍കരുതിക്കാണില്ല. അഭ്യസ്തവിദ്യരുടെ മനസ്സിലിരുപ്പാണ് . ചികിത്സകന് ചികിത്സ വേണം. ആ പഠിപ്പ് പോര. കേരളത്തില്‍ ഇത്തരം വിഭാഗങ്ങള്‍ കൂടി വരുന്ന സ്ഥിതിക്ക്
മക്കളുടെ പേര് പട്ടിക്കിടാങ്ങള്‍ക്കിട്ടുകൊടുത്ത് ഓമനിച്ചു വളര്‍ത്തുന്ന ഒരാള്‍
പരുക്കനായ തൊഴിൽ ദാതാവ് മറ്റൊരു മുഖമാണ്. അയാളുടെ കണ്ണുകള്‍ എവിടെയൊക്കയാണ് സഞ്ചരിക്കാതിരിക്കുക എന്നാണ് നോക്കേണ്ടത്. പണിയെടുക്കാന്‍ ചെല്ലുന്ന പുഴുക്കളാണ് തൊഴിലാളികള്‍ എന്ന മനോഭാവം. എങ്കിലും ആ ശിലാഹൃദയത്തിലും അനുകമ്പയുടെ ഒരു തുളളി ഉണ്ടായിരുന്നു.
ഇനി ഒരു വാച്ചര്‍. ദരിദ്രയായ സ്ത്രീക്ക് കൂലിപ്പണി ഒപ്പിച്ചുകൊടുക്കുന്നതിലും കമ്മീഷന്‍ പറ്റുന്നവന്‍
അച്ഛൻ, വീട്ടില്‍ സഹായിക്കാനെത്തുന്ന ചെക്കന്‍, പിന്നെ എം എന്‍ എന്ന
എഴുത്തുകാരനും പ്രസാധകനും. അതാണ് ഏറ്റവും സങ്കീര്‍ണമായ വേഷങ്ങള്‍
നിങ്ങളറിയാതെ നിങ്ങളുടെ ജീവിതം മുന്നേകൂട്ടി പ്രസാധകര്‍ ഏറ്റെടുത്തിട്ടുണ്ടാകാം. അതിന്റെ പ്രതിഫലവും പറ്റിയെന്നിരിക്കാം. അതും അറിയണമെന്നില്ല.
ഭര്‍ത്താവില്ലാത്തവള്‍ക്ക് ഒരാണ്‍തുണ വേണ്ടിവരും എന്ന നിരീക്ഷണത്തിന് നല്‍കുന്ന മറുപടിയാണ് വിലപ്പെട്ടത്. അതെ ചെറിയ സമയത്തിനുളളില്‍ ജീവിതത്തിന്റെ ബഹുമുഖതയെ കുത്തിവാരിയിടാന്‍ മിന്നാമിനുങ്ങിനു കഴിഞ്ഞു
എല്ലാം അറിഞ്ഞുകൊണ്ട് മകളുടെ സന്തോഷത്തിനായി എല്ലാ ത്യജിക്കുന്ന ഒരു അമ്മ
കാലാതീതമായ എന്തെല്ലാമോ സന്നിവേശിപ്പിച്ചാണ് മിന്നാമിനുങ്ങ് പറക്കുന്നത്
ഇരുട്ടു കീറുന്നൊരു വജ്രസൂചിപോൽ എന്നു കവി വിശേഷിപ്പിച്ചത് ഇവളെത്തന്നെ.
ദേശീയ പുരസ്കാരം അഭിനയസുരഭിക്ക് ലഭിച്ചതില്‍ അത്ഭുതമില്ല. അത്രയ്ക് ശക്തമായി കഥാപാത്രത്തില്‍ അവര്‍ സ്വയം സമര്‍പ്പിതയായിരിക്കുന്നു
സിനിമ തീരുമ്പോള്‍ മനസിന്റെ മേലെ ഭാരമുളള ഒരു കല്ല് കയറ്റി വെച്ച അനുഭവം




Friday, December 16, 2016

ക്ലാഷ് ക്ഷണിച്ചു വരുത്തിയ തടവറ

ക്ലാഷ് എന്ന ഈജിപ്ഷ്യൻ സിനിമ
 ലോകത്തിന്റെ വർത്തമാനത്തെ ഒരു പോലീസ് വാനിനുള്ളിൽ  പിടിച്ചിടുന്നു. ആദ്യം പത്രപ്രവർത്തകനും സഹായി ഫോട്ടോഗ്രാഫറും. അകത്താക്കുന്നു. അതോടെ നിങ്ങളും അകത്തായി. ഇനി നിങ്ങൾ എട്ടു ചതുരശ്ര മീറ്റർ ചുറ്റളവിന്റെ തട വിലാണ്. അകം കാഴ്ചകൾ ജനാലയഴികൾക്കു മുകളിലെ സുരക്ഷാ കവച വലക്കണ്ണികളിലൂടെ കാണുന്ന പുറം കാഴ്ചകൾ.അതാണ് സിനിമ. ക്ലാഷ് നടക്കുന്നത് നിങ്ങളുടെ ഉള്ളിലാണോ വാനിന്റെ ഉള്ളിലാണോ രാജ്യത്തിനുള്ളിലാണോ ലോകത്തിനുളളിലാണോ എന്നു വേർതിരിക്കാനാവാത്ത വിധം ലയിപ്പിച്ചാണ് സംഭവങ്ങൾ.
മുസ്ലീം ബദർ  ഹുഡ്  (ഈ പേരു തന്നെ ചിന്തയെ കൊത്തി വലിക്കും) അധികാരത്തിലേറുകയും പട്ടാള അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയും _ ഇത് സമൂഹത്തിൽ കനലു കോരിയിട്ടു അനുകൂലികളും പ്രതികൂലിക ളു മാ യി തോക്കും കല്ലും കമ്പും കയ്യേറ്റവുമായി നഗരങ്ങൾ വൃണപ്പെടുകയാണ്. ഇതാണ് പശ്ചാത്തലം. ചിത്രം ചരിത്രത്തിന്റെ ഒരു മുഹൂ ർത്തത്തിലേക്ക് പോലീസ് വാനിനെ കൊണ്ടു വെച്ചു കഥ പറയുന്നു.
ആദ്യം പട്ടാളപ്പോലീസിന് (ഇവർ തമ്മിലെന്താണ് വ്യത്യാസം?) ദഹിക്കാതെ വന്നത് ചോദ്യങ്ങൾ ഉന്നയിച്ചവരെയാണ്.സെൻസർഷിപ്പ് പത്രത്തിന്റെ വായടച്ചാവണമല്ലോ. ക്യാമറ പിടിച്ചു വാങ്ങി .പോലീസ്, ജനതയ്ക്കു മേൽനടത്തിയ തിരുവാതിരക്കളിയും ചവിട്ടുനാടകവും പകർത്തിയതെല്ലാം  ഞൊടിയിട കൊണ്ട് അപ്രത്യക്ഷമാവും. പോരാത്തതിന് പട്ടാളവീര്യത്തോട് പ്രതികരിച്ചതിനുള്ള പാരിതോഷികവും കൈവിലങ്ങ് അഴികളിൽ കൊരുത്ത് അകത്തിട്ടു.  അപ്പോഴല്ലേ ജനകൂട്ടം പേയിളകി വരുന്നത്. ശിക്ഷകരോ രക്ഷകരോ ... ഏതാന്നറിയlല്ല. കല്ലേറ്  തുരുതുരാ . കല്ലെറിഞ്ഞവരെയും  പട്ടാളം അനുഗ്രഹിച്ചു. വാനിന് അകത്തായി. നടുറോഡിലെ സഞ്ചരിക്കുന്ന തടവറ ഒരു പ്രതീകമാണ്.. പത്ര കൂട്ടാളികൾക്ക് തള്ളും ചവിട്ടും - വന്നവരുടെ വക സൽക്കാരം. കഥാഗതിയിൽ ഒരു നഴ്സും മകനും കൂടി :... നഗ്വയും ഫാറസും ഭർത്താ വ് ഹൊ സാമും. അവരും വന്നു പെടുകയാണ്. നീതിയും ന്യായവും ചോദിച്ചതിന് അന്യായമാണല്ലോ മറുപടി.  ഇപ്പോൾ വാനിനകത്ത് ഏഴെട്ടു പേരായി.കീരിയേയും പാമ്പിനെയും ഒരേ കൂട്ടിലിടുന്ന തന്ത്രം പട്ടാളത്തിനറിയാം. ഒരു സംഘം എംബിക്കാരും (മുസ്ലീം ബ്രദർഹുഡ് ) വാനിന്നള്ളിലേക്ക്! അക്രമോത്സുകമതബോധം പത്തി വിരി ച്ചാടി. കർമം ചെയ്യുക ഫലം നോക്കേണ്ടല്ലോ. ഇനി യാ ണ്  സിനിമ മുറുകുന്നത്. ഒരു എം ബി ക്കാരൻ സംശയമുന്നയിക്കുന്നു. നമ്മൾ വീണ്ടും അധികാരത്തിലെത്തമോ.? മറുപടി ഊഹിക്കാവുന്നതാണ്. ദൈവ പക്ഷം തോ ൽക്കില്ല. പാപികളെ വകവരുത്തും. ഒരു സാദാ വിശ്വാസിക്ക് അതു മതി. വിശ്വാസത്തിന്റെ വിത്തുകൾ മുളപ്പിക്കാൻ വസ്തുതാപരമായ കാര്യങ്ങൾ വേണ്ടല്ലോ. പരസ്പരമുള്ള ആക്രമണ പ്രവണ ത തടവിന്റെയും അധികാര സമ്മർദ്ദത്തിന്റെയും ഫലമായി സങ്കോ ചിക്കുകയാണ്. ഒരാൾക്ക് മൂത്രം മുട്ടി. എന്താ ചെയ്യുക? ഒരു കുപ്പിയിൽ എങ്ങനെ സാധിക്കാം എന്ന് മറ്റൊരുത്തൻ ഡമോൺസ് ട്രേറ്റ് ചെയ്യുന്നു.
 ഗ്രൂപ്പിൽ ഒരു പെൺകുട്ടിയുണ്ട്.അയിസ. അവളുടെ മുത്തച്ഛനും ഉണ്ട്. ഇരു വിഭാഗങ്ങളിലുമായി രണ്ടു കൂട്ടികൾ ഒരാണ്.ഒരു പെണ്ണ്. അവർ പരസ്പരം സ്കൂളിലെ കളി രീതി പങ്കിടുന്നു. എം ബി ഗ്രൂപ്പും പട്ടാള ഗ്രൂപ്പും ... എതിർ ഗ്രൂപ്പിനെ വെടിവെച്ച് കൊല്ലുന്നതോടെ കളി തീരും. സംഘർഷഭരിത ദേശങ്ങളിലെ വിദ്യാലയ പl 0ങ്ങൾ കേവല വിനോദങ്ങളല്ല.പ്രതി സംസ്കാരം  ഉല്ലാദിപ്പിക്കുന്ന ആസൂ ത്രിത കളികൾ തന്നെ.  ഈ കുട്ടികൾ എതിർപ്പിനെറയും വിദ്വേഷത്തിന്റെയും പക്ഷത്തു തന്നെയാണ്.
പട്ടാളം  ട്രക്ക് റോഡിലൂടെ ഓടിക്കുമ്പോൾ തകർന്ന നഗരവും വിഷലിപ്ത ജനാവലിയും കാഴ്ചകളാണ്. ഈ വാ നി നുളളിൽ കാമുകൻ.നഴ്സ്, പോരാളി, തെരുവുവാസി, വിശ്വാസി, പത്രപ്രവർത്തകൻ, അച്ഛൻ , അമ്മ, മകൾ, മകൻ, ആങ്ങള തുടങ്ങി സമൂഹത്തിന്റെ പ്രാതിനിധ്യം:

പെൺകുട്ടി വിഷ മിക്കുന്നത് നഗ്വ കണ്ടു. ഒരമ്മയ്ക്ക് അത് മനസിലാകും.തട്ടമിട്ടിട്ടുണ്ടോ എം ബിക്കാരിയാണോ എന്നൊന്നും നോക്കിയില്ല. ചേർത്തു പിടിച്ച് കാര്യം തിരക്കി. മാനവികതയ്ക്ക്   എന്തു    പക്ഷം? അവൾക്ക്      മൂത്രം മുട്ടി. എന്തു ചെയ്യും. പട്ടാളക്കാർ മനുഷ്യപ്പറ്റില്ലതെ പ്രതികരിച്ചു. എല്ലാ വിദ്വേഷങ്ങളും മറന്ന് അക്രമകാരികൾ മനുഷ്യരായി. പുറംതിരിഞ്ഞു നിന്നു. അവൾ ശ്രമിച്ചിട്ടും അത്രയും ആൺ സാന്നിധ്യത്തിൽ അവൾക്കതായില്ല.
നഗ്വവയുടെ ഭർത്താവിന്റെ  ആഴമുള്ളമുറിവ് .മാംസം പിളർന്നു പോയി. സേഫ്റ്റി പിൻ വെച്ച് തുന്നിയടുപ്പിക്കാൻ നഗ്വ തീരുമാനിക്കുന്നു. മൂന്നാമത്തെ സേഫ്റ്റി പിൻ തന്റെ തട്ടമഴിച്ച് അയ്സ നൽകുമ്പോൾ യാഥാസ്ഥിഥിതികനായ മുത്തച്ഛൻ തടയുന്നില്ല അദ്ദേഹത്തിന്റെ നെറ്റിയിലെ മുറിവ് കെട്ടാൻ ന ഗ്വ ശ്രമിക്കമ്പോൾ അന്യ സ്ത്രീ തൊടരുത് എന്ന് പറഞ്ഞ മൂപ്പീന്നാ പുളളി. സ്വാർഥതയുടെയും നിസ്വാർഥതയുടെയും ബിന്ദുക്കളിലേക്ക് ദോലനം ചെയ്യുന്ന മനുഷ്യ ഭാവങ്ങൾ. .
ഒരു മൊബൈൽ ഫോൺ ഇത്തരം സന്ദർഭങ്ങളിൽ വഹിക്കുന്ന പങ്ക് അതിന്റെ ഉടയോന്റെ വില  എന്നിവ പ്രത്യേകം പറയേണ്ടല്ലോ. പെങ്ങളുടെ പ്രണയ സന്ദേശം ആ ഫോണിൽ കാണുമ്പോഴുണ്ടാക്കുന്ന അവസ്ഥയും ഊഹിക്കാം. തമാശയും പാട്ടും താളവുമെല്ലാം ആസ്വദിച്ച് മറ്റൊരു ലോകവും ഉള്ളിൽ രൂപപ്പെടുത്തുന്നുണ്ട്. മരണ വാർത്തയോടെ ദുഖമേറ്റുവാങ്ങി ആശ്വാസമാകുന്നുമുണ്ട്. ഒന്നും സ്വന്തമായിട്ടില്ലാത്ത തെരുവു ജീവിയും എങ്ങനെയോ ഇക്കൂട്ടത്തിലുണ്ട്.          
 ട്രക്ക് അക്രമക്കൂട്ടത്തിനടുത്തെത്തന്നു. എം ബി കൂട്ടമാണ്.ഒരു വിഭാഗത്തിന് സന്തോഷം .മറുപക്ഷത്തിന് ചങ്കിലിടിപ്പ് .ഇനി എന്താണ് സംഭവിക്കുക. താഴിട്ട  വാതിൽ തല്ലിപ്പൊളിച്ച് പേരു ചൊല്ലി രക്ഷപെടുത്തുമ്പോൾ അവശേഷിക്കുന്നവരുടെ ഹൃദയ ഭയം ഉന്നതിയിലെത്തുന്നു.
ഇനി എന്താണ് സംഭവിക്കുക എന്ന ചോദ്യം അവശേഷിപ്പിച്ച് ക്ലാഷ് അവസാനിക്കുന്നു, അല്ല തുടരുന്നു..
 വാനിലുളളിൽ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം സൂക്ഷമമായി പകർത്തുകയും ചെയ്തിരിക്കുന്നു.
വൈകാരികത ജ്വലിപ്പിച്ച് മനുഷ്യത്വത്തെ വറചട്ടിയിൽ പൊരിക്കുന്ന കാലത്ത് ഇത്തരം സിനിമകൾ വലിയ ഇടപെടലുകളാണ് നടത്തുന്നത്. ആൾക്കൂട്ടത്തെ പോരുകാളകളാക്കുന്ന തന്ത്രം ചോദ്യം ചെയ്യപ്പെടണം. വിഭജനത്തിന്റെ രാഷ്ട്രീയം അയൽക്കാരൻ ശത്രു എന്ന സങ്കല്ലം നമ്മുടെ എന്ന ബ ഹു വചനത്തിനുള്ളിൽ മുള്ളുവേലി കെട്ടിയിട്ടത്... ക്ലാഷ് ഒരു ചിത്രമല്ല. ഒരു ചൂണ്ടുവിരലാണ്. അവരവരിലേക്ക് അതു ഉന്നംവെക്കുന്നു.
ഒരു വാനിന്റെ ഉള്ളിൽ ഒരു സിനിമ പിടിക്കാൻ ആർജവം കാട്ടിയ സംവിധായകനും ക്യാമറക്കാരനും നമ്മെ വിസ്മയിപ്പിക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേള ഒരു അനുഗ്രഹം തന്നെയാണ്. നമ്മുടെ പടം പൊഴിച്ചുകളയുന്ന പടമാണിത്.
ക്ലാഷ് ഒരു പ്രദേശത്തിന്റെയോ കാലത്തിന്‍റെയോ കഥയല്ല.
മനുഷ്യർ വർഗീയതയുടെയും ഭരണകൂട ഭീകരതയുടെയും  ആഖ്യാനമാണ്.

Thursday, June 23, 2016

ഒഴിവു ദിവസത്തെ കളി അപൂര്‍വാനുഭവം തന്നെ


"ഒഴിവുദിവസത്തെ കളി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായിരുന്നു. താരത്തിളക്കമുള്ള നിരവധിസിനിമകള്‍ക്കൊപ്പം മത്സരിച്ചായിരുന്നു അത് മികച്ച സിനിമയായത്. മലയാളത്തില്‍ അപൂര്‍വമായി കണ്ടിട്ടുള്ള മേക്കിങ്ങ് രീതികൊണ്ടും തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്‍ക്കുന്ന സിനിമാറ്റിക് അനുഭവം കൊണ്ടുമാണ് അങ്ങനെയൊരു നേട്ടം അത് കൈവരിച്ചത്. ആകെ 70 ഷോട്ടുകള്‍ മാത്രമുള്ള ഈ സിനിമയുടെ രണ്ടാം പകുതി മുഴുവന്‍ ഒറ്റഷോട്ടാണ്. അഭിനേതാക്കള്‍ പുതുമുഖങ്ങളാണെന്ന് പറയുമ്പോള്‍ സിനിമ കണ്ടുകഴിഞ്ഞവര്‍ അമ്പരക്കുന്നു. അവരൊക്കെ ശരിക്കും മദ്യപിച്ചിരുന്നോ? ആ ഷോട്ടെങ്ങനെ എടുത്തു? ശരിക്കും മഴയുണ്ടായിരുന്നോ? സ്ക്രിപ്റ്റില്ലാന്നു പറയുന്നത് വിശ്വസിക്കുന്നതെങ്ങനെ! തുടങ്ങി അവരുടെ അമ്പരപ്പുകള്‍ നിരവധിയാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളാണ് സിനിമയിലെങ്കില്‍ പോലും ഒഴിവുദിവസത്തെ കളി നിലനിൽക്കുന്നത് അതില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാറ്റിക് എക്സ്പീരിയന്‍സ് കൊണ്ടാണ്. ഈ സിനിമ നിങ്ങളെ അമ്പരപ്പിക്കും. ഇതൊരു പരസ്യവാചകമല്ല. സംശയമുണ്ടെങ്കില്‍ കണ്ടവരോട് ചോദിച്ചാല്‍ മതി.
ഇതുപോലൊരു സിനിമ കണ്ടിട്ടില്ല എന്ന് പറയുന്നവരോട് ഞാന്‍ പറയുന്നത് നിങ്ങളത് ജനങ്ങളോട് പറയൂ എന്നാണ്. കൂടുതല്‍ പേരിലേക്ക് സിനിമ എത്തട്ടെ. തിയേറ്ററുകല്‍ നിറയട്ടെ. കൂടുതല്‍ ധൈര്യത്തോടെ വഴിമാറിസഞ്ചരിക്കാന്‍ എനിക്കും എന്റെ ഒപ്പം സിനിമയെടുക്കാന്‍ മുന്നോട്ട് വരുന്ന മറ്റുള്ളവര്‍ക്കും സാധിക്കുന്ന അന്തരീക്ഷമുണ്ടാവട്ടെ. പലരും അത് ചെയ്യാറില്ല. കാരണമറിയില്ല. സുഹൃത്തുക്കളേ ഉറക്കെ സംസാരിക്കൂ.
. സുഹൃത്തുക്കളെ അറിയിക്കൂ. സ്വതന്ത്ര സിനിമയ്ക്ക് ഒരു കൈത്താങ്ങ് നല്‍കൂ.
ഒഴിവുദിവസത്തെ കളി ഒരു ആര്‍ട്ട് സിനിമയല്ല. ഇതൊരു കാട്ടു സിനിമയാണ്.
സ്നേഹത്തോടെ
സനല്‍ കുമാര്‍ ശശിധരന്‍.”
ഒഴിവു ദിവസത്തെ കളി രണ്ടു നേരവും കുളിച്ച് ഉളളില്‍ കെട്ടവാടയുമായി ജീവിതം പെര്‍ഫ്യൂമടിച്ചു ആഘോഷിക്കുന്ന കേരളീയരുടെ കളിയാണ്. ടൈററില്‍ ഷോട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത് തെരഞ്ഞെടുപ്പ് ആഹ്വാനങ്ങള്‍ക്കിടയിലാണ്. നാളെ സമൂഹത്തിനെ ഏത് പ്രത്യശാസ്ത്രം ഭരിക്കണമെന്ന ചോദ്യത്തിനിടയില്‍ ഒഴിവുദിവസത്തെ കളി മുന്നോട്ടുവെക്കുന്നത് ഗൗരവമുളള രാഷ്ട്രീയ പ്രശ്നമാണെന്ന് ഈ തുടക്കം തന്നെ സൂചിപ്പിക്കുന്നു. കേരളത്തിലെ സമകാലികമായ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ പ്രമേയം വളരുന്നത്. നാടു മുഴുവന്‍ അതിന്റെ ലഹരിയില്‍. എന്നാല്‍ നാലഞ്ചു കൂട്ടുകാര്‍ ഒഴിവാഘോഷിക്കാന്‍ മറ്റൊരു ലഹരിക്കായി ഒഴിഞ്ഞ ഇടം തേടുകയാണ്. തെരഞ്ഞെടുപ്പിനെ ഒഴിവാക്കി ഒഴിവുദിവസത്തെ കളിക്ക് കോപ്പു കൂട്ടുകയാണ്. പൊതുപാതയുടെ ഓരത്തുളള ചെറിയ അരുവിക്കരയിലാണ് ആദ്യ മദ്യവിരുന്ന്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഒരിടത്ത് നടക്കുന്നു. മറ്റൊരിടത്ത് വെളളമടി നടക്കുന്നു. മദ്യത്തിന്റെ സാന്നിദ്ധ്യം അവസാനം വരെ നിലനിറുത്തുകയാണ് സിനിമ. അപ്പോഴാണല്ലോ ഉളളിലുളളതെല്ലാം ഛര്‍ദിക്കുക. ഈ സിനിമയില്‍ ആരും പ്രത്യക്ഷമായി ഛര്‍ദിക്കുന്നില്ലെങ്കിലും പരോക്ഷമായി ഛര്‍ദിക്കുന്നുണ്ട്. ഓരോരുരത്തരും അവരവരുടെ സ്വത്വത്തെയാണ് ഛര്‍ദിക്കുന്നത്.പലപ്പോഴും മലയാളി സ്വയം തുറന്നു കാട്ടുന്നത് ഒഴിവിടങ്ങളിലും പതിയിടങ്ങളിലും വെച്ചാണ്. മദ്യം ആരും കാണാനില്ലാത്ത സാഹചര്യവും ഒരു നിമിത്തമാകുന്നുവെന്നു മാത്രം.
സിനിമയുടെ സ്വാഭാവിക വളര്‍ച്ചയ്കുുതകും വിധം പ്രമേയത്തിന്റെ ആഖ്യാനപരിസരത്തില്‍ വെളളം നിറഞ്ഞു നില്‍ക്കുന്നു. മഴ, കെട്ടിക്കിടക്കുന്ന ജലാശയം, വെളളം എന്ന് നാം വിശേഷിപ്പിക്കുന്ന മദ്യം. കെട്ടിക്കിടക്കുന്ന ജലാശയത്തില്‍ ഒരു ബോട്ട് മുങ്ങിക്കിടക്കുന്ന ദൃശ്യം സിനിമയിലുണ്ട്. ഒഴുക്കിനു സ്വയം തട പണിത് നിശ്ചലമാക്കിയ മലയാളി. യാത്രയുടെ ഏതോ മുഹൂര്‍ത്തത്തില്‍ അതിദാരുണമായി മുങ്ങിപ്പോയതാകും ഈ ബോട്ട്. യാത്രകളവസാനിപ്പിച്ച കടവ്. കെട്ടിക്കിടക്കുന്ന ജലത്തിന് വെല്ലുവിളികളില്ല എന്ന് പറഞ്ഞത് ഓഷോയാണ് . കുതിച്ചൊഴുകുന്ന ജലത്തിനേ പാറക്കെട്ടുകളില്‍ തകരേണ്ടതുളളൂ. പുതുയിടങ്ങളെ തേടേണ്ടതുളളൂ. നിശ്ചലജലാശയം മലിനമാണ്. മാലിന്യങ്ങള്‍ ജലോപരിതലത്തില്‍ നിറയുകമാത്രമല്ല അത് കവിഞ്ഞ് വാതിലുകളുടെയും ജനാലകളുടെയും തുറസ്സുകളിലൂടെ മുറികളിലേക്ക് ഒഴുകിയെത്തും. അത്തരമൊരു രംഗവും ഈ സിനിമയില്‍ ഉണ്ട്. വെളളം അഭിനേതാവിന്റെ റോളിലേക്ക് ഉയരുകയാണെന്നു തോന്നും. മരണത്തിന്റെ വൈകാരികമായ സംഘര്‍ഷത്തെ ജലാശയം പ്രതിഫലിപ്പിക്കുന്നുണ്ട്. കോഴിയുടെ കഴുത്തില്‍ കുരുക്കുവീഴുമ്പോള്‍ ഓളങ്ങളിലേക്ക് ക്യാമറ കട്ട് ചെയ്യുന്നു. കാട്ടില്‍ മദിക്കാനെത്തുന്ന സംഘത്തിന്റെ തിമിര്‍പ്പിനൊപ്പവും ഇത് ജലാശയം മനസ് ചേര്‍ത്തിളകുന്നുണ്ട്. വെയിലിന്റെ വിരലുകള്‍ കൊണ്ട് ഇലച്ചാര്‍ത്തുകളില്‍ നീരിന്റെ പ്രതിഫലനചിത്രം വരച്ചുചേര്‍ക്കുന്ന കാഴ്ച വശ്യമാണെന്നു പറയാം. മൂന്നോ നാലോ തവണ വ്യത്യസ്തഭാവത്തില്‍ ജലാശയത്തിന്റെ അനുഭവം നാം ഏറ്റു വാങ്ങുന്നു. മഴയുടെ കാര്യത്തിലും ഇതാണ് അവസ്ഥ. മഴയനുഭവം അതിശക്തമാണ്. രണ്ടാംപകുതിയിലാണ് മഴ തകര്‍ക്കുന്നത്. രണ്ടു മഴക്കാലം കേരളത്തിനുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം? എത്രമഴയില്‍ കുളിച്ചാലും പോകാത്ത ജാതിബോധം നാം ജീനുകളില്‍ സൂക്ഷിക്കുന്നുണ്ടല്ലോ. നമ്പൂതിരി വെളളമടിക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നുവെന്നു മാത്രം. അല്ലെങ്കില്‍ മദ്യം അകത്ത് ചെല്ലുമ്പോള്‍ മേല്‍ക്കുപ്പായം ഊരി തനിസ്വരൂപചിഹ്നമായ പൂണൂല്‍ പ്രത്യക്ഷ കാഴ്ചയാക്കി നവോത്ഥാനത്തിന്റെ ഇന്നലകളുടെ മേല്‍ പരിഹാസത്തിന്റെ ഏമ്പക്കം ചേര്‍ത്തുവെക്കുകയാണ്. നമ്പൂതിരിക്ക് നമ്പൂരിത്തം ശരീരവും പ്രാണനും പോലെയാണെന്നും ഇന്നു. റേഞ്ചില്ലാത്തയിടത്ത് റേഞ്ച് കണ്ടെത്തുന്നവനാണിതിലെ നമ്പൂതിരി. ഞാന്‍ നമ്പൂതിരിയാണ് ഞാന്‍ നമ്പൂതിരിയാണ് എന്ന് അയാള്‍ വീണ്ടും വീണ്ടും വിളിച്ചു പറയുന്നുണ്ട്. അങ്ങേത്തലയ്കല്‍ ഒരു പക്ഷേ അത് കേള്‍ക്കുന്നത് നാം തന്നെയായിരിക്കും. കളളനും പോലീസും കളിയിലും നമ്പൂതിരി സ്വന്തം റേഞ്ച് കണ്ടെത്തി താനാരാണ് മോന്‍ എന്ന് വ്യക്തമാക്കുന്നു.
ഒഴിവു ദിനം (?) കൂടാന്‍ നാട്ടില്‍ നിന്നും കാട്ടിലേക്ക് അവരഞ്ചുപേര്‍ പോകുന്നു. പാഞ്ചാലി ആരെന്ന് അപ്പോള്‍ വ്യക്തമല്ല. പക്ഷേ ധര്‍മനെന്നു പേരായ ഒരാള്‍ അതിലുണ്ടായത് സ്വാഭാവികം. നാട് കാട് എന്നീ ദ്വന്ദങ്ങളാണ് പരിഷ്കാരവും പ്രാകൃതത്വവും അടയാളപ്പെടുത്താന്‍ സാധാരണ ഉപയോഗിക്കുന്നത്. നാട്ടില്‍ നിന്നും കാട്ടിലേക്ക്. നാട്യത്തില്‍ നിന്നും തനിമുഖം തേടി. അവരവരുടെ ഉളളിലുളള നിബിഡവനത്തിലേക്ക് പോകുന്നു. വന്യമായ തൃഷ്ണകളുടെ മുളകള്‍ പൊട്ടുന്നുണ്ട്. മുഖ്യകഥാപാത്രങ്ങളായ ധർമ്മപാലൻ, അശോകൻ, വിനയൻ, ദാസൻ, തിരുമേനി എന്നീ പേരുകള്‍ തുടക്കത്തില്‍ നമ്മെ കാര്യമായി സ്വാധീനിക്കുന്നില്ല. എന്നാല്‍ സിനിമയുടെ അന്ത്യമാകുമ്പോഴേക്കും മലയാളിയുടെ ഉളളിലുളള ചാതുവര്‍ണ്യാരാധനയുടെ അവശിഷ്ടങ്ങളെ വാരിവലിച്ച് പുറത്തിട്ട് തിരുമേനിയും ദാസനും ധര്‍മനും അവരുടെ നാനാര്‍ഥങ്ങള്‍ വെളിവാക്കുന്നു. കച്ചവടക്കാരനും ഉദ്യോഗസ്ഥനും കൂടിയാകുമ്പോള്‍ പ്രാതിനിധ്യം കൃത്യമാകുന്നുമുണ്ട്. കാട്ടുപ്ലാവില്‍ ചക്ക. അതു പറിക്കണം. ആരാ കേറുക? എല്ലാവരും കൂടി ദാസനെ തളളിക്കയറ്റുന്നു. ചക്ക താഴെ. അത് വെട്ടിമുറിച്ച് തിന്നാന്‍ നേരം ദാസനേക്കാള്‍മറ്റുളളവരാണ് മുന്നില്‍. കോഴിയെക്കൊല്ലണം. ആരുകൊല്ലും? ഒടുവില്‍ദാസനു തന്നെ ആ പണിയും സ്നേഹത്തോടെ ലഭിക്കുന്നു. ഇറച്ചി കൂട്ടാന്‍ എല്ലാവര്‍ക്കും ഉത്സാഹം. ഇതാണ് ഈ ചിത്രത്തിലെ രാഷ്ട്രീയം. ദലിതന്‍ തന്റെ മേലിട്ടുതന്ന ദാസ്ദൗത്യത്തെ കുടഞ്ഞെറിഞ്ഞ് അധികാരഘടനയിലേക്ക് ഒരിക്കലും പ്രവേശിക്കുന്നില്ല. നീ എന്നു വിളിക്കാന്‍ നീയാര് എന്നു ചോദിക്കുന്നത് ഒഴിവുദിനമാണെങ്കിലും ചേതനയുടെ പ്രവൃത്തി ദിനങ്ങളാണതിന് ഉത്തരം അന്വേഷിക്കേണ്ടത്.
മുകളില്‍ നിന്നും താഴേക്കുളള നോട്ടം.
ക്യാമറപലപ്പോഴും മുകള്‍ കീഴ് ബന്ധത്തെ ഓര്‍മിപ്പിക്കും വിധം നിലതേടുന്നുണ്ട്. കാട്ടിലേക്കുളള യാത്ര തന്നെ മുകളില്‍ നിന്നാണ് ദൃശ്യപ്പെടുന്നത്. മേല്‍ക്കോയ്മയുടെ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് അധസ്ഥിതത്വത്തെ സമീപിക്കുകയാണ്. ഗീതഎന്ന പാചകക്കാരിയെ ധര്‍മന്‍ തൃഷ്ണയോടെ നോക്കുന്നത് മുകളിലെ നിലയില്‍ നിന്നാണ്. ധര്‍മപാലന്‍ എപ്പോഴും ഉന്നതന്‍. പണിചെയ്യുന്ന സ്ത്രീ എപ്പോഴും താഴേക്കിട. അവള്‍ ശരീരം മാത്രം. സ്ത്രീയെ ഫോഴ്സ് മൂലം കീഴടക്കാനുളളതാണെന്ന ദര്‍ശനമാണ് കച്ചവടക്കാരനുളളത്. അടിയന്തിരാവസ്ഥയുടെ രാഷ്ട്രീയാനുഭവം ഓര്‍മയിലുളള വിനയനാകട്ടെ അതിനെ ചോദ്യം ചെയ്യുന്നുണ്ട്. ഭാര്യയെ ബലാത്സംഗം ചെയ്യുകയാണോ എന്ന ചോദ്യം സ്വന്തം സ്വത്തിനെക്കുറിച്ച് പറഞ്ഞാല്‍ എന്ന താക്കീതിലേക്ക് എത്തിച്ചേരുന്നു. സ്ത്രീ സ്വകാര്യസ്വത്തും പൊതുസ്വത്തും എന്നതിനപ്പുറം മേല്‍ക്കോയ്മാ വീക്ഷണത്തില്‍ വിലമതിക്കപ്പെടുന്നില്ല. ഗീത എന്ന പേര് വെറുതേയിട്ടതല്ല. ഗീത എല്ലാവര്‍ക്കും മോക്ഷം നല്‍കുമെന്ന് അവര്‍ കരുതുന്നുണ്ട്. ധര്‍മന്‍ ഇറച്ചി വെന്തോഎന്നറിയാന്‍ പോകുന്നത് അവളുടെ ഇറച്ചിയില്‍ മേലാണക്കണ്ണ് വീണതിനു ശേഷമാണ്. പണം കൊടുക്കുമ്പോഴും പിറകേ ഇടവഴിയിലൂടെ ചെല്ലുമ്പോഴും ധര്‍മനെന്ന പേര് നേര്‍വിപരീതത്തിലാണ് നാം മനസിലാക്കപ്പെടുന്നത്. നമ്മുടെ പേര് തിരിച്ചിട്ട് വായിക്കണമെന്നര്‍ഥം. ഗീത ഓങ്ങിയ വെട്ടുകത്തിയല്ല മറിച്ച് അരിശം തീര്‍ക്കാനവള്‍ മണ്ണില്‍ വെട്ടിയ വെട്ടുണ്ടല്ലോ അതാണ് ശക്തമായ ഗീതോപദേശം. മുന്‍പിന്‍ നോക്കാതെ അധര്‍മികളെ അരിഞ്ഞുവീഴ്ത്തുക. അത്ര തന്നെ. എന്താണ് ധര്‍‍മം, വിനയം ,ദാസ്യം എന്നെല്ലാം ചോദിക്കുന്നു ഈ സിനിമ.
എന്നും താന്‍ ദാസനാണെന്നറിയാതെ ദാസ്യപ്പണി ചെയ്യുകയാണ്. പുതിയകാലത്തിലെ ദാസ്യത്തിന് സൗഹൃദത്തിന്റെയും പ്രലോഭനങ്ങളുടെയും അകമ്പടിയുണ്ടാകും. നിങ്ങള്‍ക്ക് പന്തിഭോജനം നടത്താം. ഒന്നിച്ച് വെളളമടിക്കാം. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ നീ ദാസനാണ്.
അവസാനം ക്യാമറ ദാസന്റെ നേര്‍ക്കുനേരെ അവസാനിപ്പിക്കുകയാണ്. കളിയില്‍ പണവും പ്രതാപവും ഉളളിലുളള ജാതിബോധവും തൊഴിച്ചും ഞെരിച്ചും താഴേക്കെറിയപ്പെട്ട ദാസന്‍ മരണത്തിന്റെ രോഷം നിറഞ്ഞകണ്ണുകളോടെ കേരളത്തെ തുറിച്ചു നോക്കുന്നു
 അനുബന്ധം.

  • അഭിനേതാക്കള്‍ അവരുടെ ചുമതല കളിക്കപ്പുറത്തേക്ക് വളര്‍ത്തിയെടുത്തതിന് അഭിനന്ദനം അര്‍ഹിക്കുന്നു. ഗിരീഷ് നായർ(തിരുമേനി), ബൈജു നെറ്റോ (ദാസൻ), പ്രദീപ് കുമാർ (വിനയൻ), ശ്രീധർ (ഗണേശൻ) അരുൺ നാരായൺ (അശോകൻ), നിസ്താർ സേട്ട് (ധർമൻ)റെജു പിള്ള (നാരായണൻ) അഭിജ ശശികല (ഗീത) എന്നിവരാണ് വേഷം ചെയ്തത്.
  • എന്തായിരുന്നു കളി? അത് പറയാന്‍ വിട്ടു. നറുക്കിട്ടെടുക്കുന്ന ആ കളിയുടെ നിയമങ്ങളും പരിണാമവും സിനിമയുടെ അവസാനം നിങ്ങള്‍ അനുഭവിക്കും. അതിനാല്‍ ഇവിടെ അതൊഴിവാക്കുന്നു.