Thursday, June 23, 2016

ഒഴിവു ദിവസത്തെ കളി അപൂര്‍വാനുഭവം തന്നെ


"ഒഴിവുദിവസത്തെ കളി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായിരുന്നു. താരത്തിളക്കമുള്ള നിരവധിസിനിമകള്‍ക്കൊപ്പം മത്സരിച്ചായിരുന്നു അത് മികച്ച സിനിമയായത്. മലയാളത്തില്‍ അപൂര്‍വമായി കണ്ടിട്ടുള്ള മേക്കിങ്ങ് രീതികൊണ്ടും തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്‍ക്കുന്ന സിനിമാറ്റിക് അനുഭവം കൊണ്ടുമാണ് അങ്ങനെയൊരു നേട്ടം അത് കൈവരിച്ചത്. ആകെ 70 ഷോട്ടുകള്‍ മാത്രമുള്ള ഈ സിനിമയുടെ രണ്ടാം പകുതി മുഴുവന്‍ ഒറ്റഷോട്ടാണ്. അഭിനേതാക്കള്‍ പുതുമുഖങ്ങളാണെന്ന് പറയുമ്പോള്‍ സിനിമ കണ്ടുകഴിഞ്ഞവര്‍ അമ്പരക്കുന്നു. അവരൊക്കെ ശരിക്കും മദ്യപിച്ചിരുന്നോ? ആ ഷോട്ടെങ്ങനെ എടുത്തു? ശരിക്കും മഴയുണ്ടായിരുന്നോ? സ്ക്രിപ്റ്റില്ലാന്നു പറയുന്നത് വിശ്വസിക്കുന്നതെങ്ങനെ! തുടങ്ങി അവരുടെ അമ്പരപ്പുകള്‍ നിരവധിയാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളാണ് സിനിമയിലെങ്കില്‍ പോലും ഒഴിവുദിവസത്തെ കളി നിലനിൽക്കുന്നത് അതില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാറ്റിക് എക്സ്പീരിയന്‍സ് കൊണ്ടാണ്. ഈ സിനിമ നിങ്ങളെ അമ്പരപ്പിക്കും. ഇതൊരു പരസ്യവാചകമല്ല. സംശയമുണ്ടെങ്കില്‍ കണ്ടവരോട് ചോദിച്ചാല്‍ മതി.
ഇതുപോലൊരു സിനിമ കണ്ടിട്ടില്ല എന്ന് പറയുന്നവരോട് ഞാന്‍ പറയുന്നത് നിങ്ങളത് ജനങ്ങളോട് പറയൂ എന്നാണ്. കൂടുതല്‍ പേരിലേക്ക് സിനിമ എത്തട്ടെ. തിയേറ്ററുകല്‍ നിറയട്ടെ. കൂടുതല്‍ ധൈര്യത്തോടെ വഴിമാറിസഞ്ചരിക്കാന്‍ എനിക്കും എന്റെ ഒപ്പം സിനിമയെടുക്കാന്‍ മുന്നോട്ട് വരുന്ന മറ്റുള്ളവര്‍ക്കും സാധിക്കുന്ന അന്തരീക്ഷമുണ്ടാവട്ടെ. പലരും അത് ചെയ്യാറില്ല. കാരണമറിയില്ല. സുഹൃത്തുക്കളേ ഉറക്കെ സംസാരിക്കൂ.
. സുഹൃത്തുക്കളെ അറിയിക്കൂ. സ്വതന്ത്ര സിനിമയ്ക്ക് ഒരു കൈത്താങ്ങ് നല്‍കൂ.
ഒഴിവുദിവസത്തെ കളി ഒരു ആര്‍ട്ട് സിനിമയല്ല. ഇതൊരു കാട്ടു സിനിമയാണ്.
സ്നേഹത്തോടെ
സനല്‍ കുമാര്‍ ശശിധരന്‍.”
ഒഴിവു ദിവസത്തെ കളി രണ്ടു നേരവും കുളിച്ച് ഉളളില്‍ കെട്ടവാടയുമായി ജീവിതം പെര്‍ഫ്യൂമടിച്ചു ആഘോഷിക്കുന്ന കേരളീയരുടെ കളിയാണ്. ടൈററില്‍ ഷോട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത് തെരഞ്ഞെടുപ്പ് ആഹ്വാനങ്ങള്‍ക്കിടയിലാണ്. നാളെ സമൂഹത്തിനെ ഏത് പ്രത്യശാസ്ത്രം ഭരിക്കണമെന്ന ചോദ്യത്തിനിടയില്‍ ഒഴിവുദിവസത്തെ കളി മുന്നോട്ടുവെക്കുന്നത് ഗൗരവമുളള രാഷ്ട്രീയ പ്രശ്നമാണെന്ന് ഈ തുടക്കം തന്നെ സൂചിപ്പിക്കുന്നു. കേരളത്തിലെ സമകാലികമായ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ പ്രമേയം വളരുന്നത്. നാടു മുഴുവന്‍ അതിന്റെ ലഹരിയില്‍. എന്നാല്‍ നാലഞ്ചു കൂട്ടുകാര്‍ ഒഴിവാഘോഷിക്കാന്‍ മറ്റൊരു ലഹരിക്കായി ഒഴിഞ്ഞ ഇടം തേടുകയാണ്. തെരഞ്ഞെടുപ്പിനെ ഒഴിവാക്കി ഒഴിവുദിവസത്തെ കളിക്ക് കോപ്പു കൂട്ടുകയാണ്. പൊതുപാതയുടെ ഓരത്തുളള ചെറിയ അരുവിക്കരയിലാണ് ആദ്യ മദ്യവിരുന്ന്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഒരിടത്ത് നടക്കുന്നു. മറ്റൊരിടത്ത് വെളളമടി നടക്കുന്നു. മദ്യത്തിന്റെ സാന്നിദ്ധ്യം അവസാനം വരെ നിലനിറുത്തുകയാണ് സിനിമ. അപ്പോഴാണല്ലോ ഉളളിലുളളതെല്ലാം ഛര്‍ദിക്കുക. ഈ സിനിമയില്‍ ആരും പ്രത്യക്ഷമായി ഛര്‍ദിക്കുന്നില്ലെങ്കിലും പരോക്ഷമായി ഛര്‍ദിക്കുന്നുണ്ട്. ഓരോരുരത്തരും അവരവരുടെ സ്വത്വത്തെയാണ് ഛര്‍ദിക്കുന്നത്.പലപ്പോഴും മലയാളി സ്വയം തുറന്നു കാട്ടുന്നത് ഒഴിവിടങ്ങളിലും പതിയിടങ്ങളിലും വെച്ചാണ്. മദ്യം ആരും കാണാനില്ലാത്ത സാഹചര്യവും ഒരു നിമിത്തമാകുന്നുവെന്നു മാത്രം.
സിനിമയുടെ സ്വാഭാവിക വളര്‍ച്ചയ്കുുതകും വിധം പ്രമേയത്തിന്റെ ആഖ്യാനപരിസരത്തില്‍ വെളളം നിറഞ്ഞു നില്‍ക്കുന്നു. മഴ, കെട്ടിക്കിടക്കുന്ന ജലാശയം, വെളളം എന്ന് നാം വിശേഷിപ്പിക്കുന്ന മദ്യം. കെട്ടിക്കിടക്കുന്ന ജലാശയത്തില്‍ ഒരു ബോട്ട് മുങ്ങിക്കിടക്കുന്ന ദൃശ്യം സിനിമയിലുണ്ട്. ഒഴുക്കിനു സ്വയം തട പണിത് നിശ്ചലമാക്കിയ മലയാളി. യാത്രയുടെ ഏതോ മുഹൂര്‍ത്തത്തില്‍ അതിദാരുണമായി മുങ്ങിപ്പോയതാകും ഈ ബോട്ട്. യാത്രകളവസാനിപ്പിച്ച കടവ്. കെട്ടിക്കിടക്കുന്ന ജലത്തിന് വെല്ലുവിളികളില്ല എന്ന് പറഞ്ഞത് ഓഷോയാണ് . കുതിച്ചൊഴുകുന്ന ജലത്തിനേ പാറക്കെട്ടുകളില്‍ തകരേണ്ടതുളളൂ. പുതുയിടങ്ങളെ തേടേണ്ടതുളളൂ. നിശ്ചലജലാശയം മലിനമാണ്. മാലിന്യങ്ങള്‍ ജലോപരിതലത്തില്‍ നിറയുകമാത്രമല്ല അത് കവിഞ്ഞ് വാതിലുകളുടെയും ജനാലകളുടെയും തുറസ്സുകളിലൂടെ മുറികളിലേക്ക് ഒഴുകിയെത്തും. അത്തരമൊരു രംഗവും ഈ സിനിമയില്‍ ഉണ്ട്. വെളളം അഭിനേതാവിന്റെ റോളിലേക്ക് ഉയരുകയാണെന്നു തോന്നും. മരണത്തിന്റെ വൈകാരികമായ സംഘര്‍ഷത്തെ ജലാശയം പ്രതിഫലിപ്പിക്കുന്നുണ്ട്. കോഴിയുടെ കഴുത്തില്‍ കുരുക്കുവീഴുമ്പോള്‍ ഓളങ്ങളിലേക്ക് ക്യാമറ കട്ട് ചെയ്യുന്നു. കാട്ടില്‍ മദിക്കാനെത്തുന്ന സംഘത്തിന്റെ തിമിര്‍പ്പിനൊപ്പവും ഇത് ജലാശയം മനസ് ചേര്‍ത്തിളകുന്നുണ്ട്. വെയിലിന്റെ വിരലുകള്‍ കൊണ്ട് ഇലച്ചാര്‍ത്തുകളില്‍ നീരിന്റെ പ്രതിഫലനചിത്രം വരച്ചുചേര്‍ക്കുന്ന കാഴ്ച വശ്യമാണെന്നു പറയാം. മൂന്നോ നാലോ തവണ വ്യത്യസ്തഭാവത്തില്‍ ജലാശയത്തിന്റെ അനുഭവം നാം ഏറ്റു വാങ്ങുന്നു. മഴയുടെ കാര്യത്തിലും ഇതാണ് അവസ്ഥ. മഴയനുഭവം അതിശക്തമാണ്. രണ്ടാംപകുതിയിലാണ് മഴ തകര്‍ക്കുന്നത്. രണ്ടു മഴക്കാലം കേരളത്തിനുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം? എത്രമഴയില്‍ കുളിച്ചാലും പോകാത്ത ജാതിബോധം നാം ജീനുകളില്‍ സൂക്ഷിക്കുന്നുണ്ടല്ലോ. നമ്പൂതിരി വെളളമടിക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നുവെന്നു മാത്രം. അല്ലെങ്കില്‍ മദ്യം അകത്ത് ചെല്ലുമ്പോള്‍ മേല്‍ക്കുപ്പായം ഊരി തനിസ്വരൂപചിഹ്നമായ പൂണൂല്‍ പ്രത്യക്ഷ കാഴ്ചയാക്കി നവോത്ഥാനത്തിന്റെ ഇന്നലകളുടെ മേല്‍ പരിഹാസത്തിന്റെ ഏമ്പക്കം ചേര്‍ത്തുവെക്കുകയാണ്. നമ്പൂതിരിക്ക് നമ്പൂരിത്തം ശരീരവും പ്രാണനും പോലെയാണെന്നും ഇന്നു. റേഞ്ചില്ലാത്തയിടത്ത് റേഞ്ച് കണ്ടെത്തുന്നവനാണിതിലെ നമ്പൂതിരി. ഞാന്‍ നമ്പൂതിരിയാണ് ഞാന്‍ നമ്പൂതിരിയാണ് എന്ന് അയാള്‍ വീണ്ടും വീണ്ടും വിളിച്ചു പറയുന്നുണ്ട്. അങ്ങേത്തലയ്കല്‍ ഒരു പക്ഷേ അത് കേള്‍ക്കുന്നത് നാം തന്നെയായിരിക്കും. കളളനും പോലീസും കളിയിലും നമ്പൂതിരി സ്വന്തം റേഞ്ച് കണ്ടെത്തി താനാരാണ് മോന്‍ എന്ന് വ്യക്തമാക്കുന്നു.
ഒഴിവു ദിനം (?) കൂടാന്‍ നാട്ടില്‍ നിന്നും കാട്ടിലേക്ക് അവരഞ്ചുപേര്‍ പോകുന്നു. പാഞ്ചാലി ആരെന്ന് അപ്പോള്‍ വ്യക്തമല്ല. പക്ഷേ ധര്‍മനെന്നു പേരായ ഒരാള്‍ അതിലുണ്ടായത് സ്വാഭാവികം. നാട് കാട് എന്നീ ദ്വന്ദങ്ങളാണ് പരിഷ്കാരവും പ്രാകൃതത്വവും അടയാളപ്പെടുത്താന്‍ സാധാരണ ഉപയോഗിക്കുന്നത്. നാട്ടില്‍ നിന്നും കാട്ടിലേക്ക്. നാട്യത്തില്‍ നിന്നും തനിമുഖം തേടി. അവരവരുടെ ഉളളിലുളള നിബിഡവനത്തിലേക്ക് പോകുന്നു. വന്യമായ തൃഷ്ണകളുടെ മുളകള്‍ പൊട്ടുന്നുണ്ട്. മുഖ്യകഥാപാത്രങ്ങളായ ധർമ്മപാലൻ, അശോകൻ, വിനയൻ, ദാസൻ, തിരുമേനി എന്നീ പേരുകള്‍ തുടക്കത്തില്‍ നമ്മെ കാര്യമായി സ്വാധീനിക്കുന്നില്ല. എന്നാല്‍ സിനിമയുടെ അന്ത്യമാകുമ്പോഴേക്കും മലയാളിയുടെ ഉളളിലുളള ചാതുവര്‍ണ്യാരാധനയുടെ അവശിഷ്ടങ്ങളെ വാരിവലിച്ച് പുറത്തിട്ട് തിരുമേനിയും ദാസനും ധര്‍മനും അവരുടെ നാനാര്‍ഥങ്ങള്‍ വെളിവാക്കുന്നു. കച്ചവടക്കാരനും ഉദ്യോഗസ്ഥനും കൂടിയാകുമ്പോള്‍ പ്രാതിനിധ്യം കൃത്യമാകുന്നുമുണ്ട്. കാട്ടുപ്ലാവില്‍ ചക്ക. അതു പറിക്കണം. ആരാ കേറുക? എല്ലാവരും കൂടി ദാസനെ തളളിക്കയറ്റുന്നു. ചക്ക താഴെ. അത് വെട്ടിമുറിച്ച് തിന്നാന്‍ നേരം ദാസനേക്കാള്‍മറ്റുളളവരാണ് മുന്നില്‍. കോഴിയെക്കൊല്ലണം. ആരുകൊല്ലും? ഒടുവില്‍ദാസനു തന്നെ ആ പണിയും സ്നേഹത്തോടെ ലഭിക്കുന്നു. ഇറച്ചി കൂട്ടാന്‍ എല്ലാവര്‍ക്കും ഉത്സാഹം. ഇതാണ് ഈ ചിത്രത്തിലെ രാഷ്ട്രീയം. ദലിതന്‍ തന്റെ മേലിട്ടുതന്ന ദാസ്ദൗത്യത്തെ കുടഞ്ഞെറിഞ്ഞ് അധികാരഘടനയിലേക്ക് ഒരിക്കലും പ്രവേശിക്കുന്നില്ല. നീ എന്നു വിളിക്കാന്‍ നീയാര് എന്നു ചോദിക്കുന്നത് ഒഴിവുദിനമാണെങ്കിലും ചേതനയുടെ പ്രവൃത്തി ദിനങ്ങളാണതിന് ഉത്തരം അന്വേഷിക്കേണ്ടത്.
മുകളില്‍ നിന്നും താഴേക്കുളള നോട്ടം.
ക്യാമറപലപ്പോഴും മുകള്‍ കീഴ് ബന്ധത്തെ ഓര്‍മിപ്പിക്കും വിധം നിലതേടുന്നുണ്ട്. കാട്ടിലേക്കുളള യാത്ര തന്നെ മുകളില്‍ നിന്നാണ് ദൃശ്യപ്പെടുന്നത്. മേല്‍ക്കോയ്മയുടെ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് അധസ്ഥിതത്വത്തെ സമീപിക്കുകയാണ്. ഗീതഎന്ന പാചകക്കാരിയെ ധര്‍മന്‍ തൃഷ്ണയോടെ നോക്കുന്നത് മുകളിലെ നിലയില്‍ നിന്നാണ്. ധര്‍മപാലന്‍ എപ്പോഴും ഉന്നതന്‍. പണിചെയ്യുന്ന സ്ത്രീ എപ്പോഴും താഴേക്കിട. അവള്‍ ശരീരം മാത്രം. സ്ത്രീയെ ഫോഴ്സ് മൂലം കീഴടക്കാനുളളതാണെന്ന ദര്‍ശനമാണ് കച്ചവടക്കാരനുളളത്. അടിയന്തിരാവസ്ഥയുടെ രാഷ്ട്രീയാനുഭവം ഓര്‍മയിലുളള വിനയനാകട്ടെ അതിനെ ചോദ്യം ചെയ്യുന്നുണ്ട്. ഭാര്യയെ ബലാത്സംഗം ചെയ്യുകയാണോ എന്ന ചോദ്യം സ്വന്തം സ്വത്തിനെക്കുറിച്ച് പറഞ്ഞാല്‍ എന്ന താക്കീതിലേക്ക് എത്തിച്ചേരുന്നു. സ്ത്രീ സ്വകാര്യസ്വത്തും പൊതുസ്വത്തും എന്നതിനപ്പുറം മേല്‍ക്കോയ്മാ വീക്ഷണത്തില്‍ വിലമതിക്കപ്പെടുന്നില്ല. ഗീത എന്ന പേര് വെറുതേയിട്ടതല്ല. ഗീത എല്ലാവര്‍ക്കും മോക്ഷം നല്‍കുമെന്ന് അവര്‍ കരുതുന്നുണ്ട്. ധര്‍മന്‍ ഇറച്ചി വെന്തോഎന്നറിയാന്‍ പോകുന്നത് അവളുടെ ഇറച്ചിയില്‍ മേലാണക്കണ്ണ് വീണതിനു ശേഷമാണ്. പണം കൊടുക്കുമ്പോഴും പിറകേ ഇടവഴിയിലൂടെ ചെല്ലുമ്പോഴും ധര്‍മനെന്ന പേര് നേര്‍വിപരീതത്തിലാണ് നാം മനസിലാക്കപ്പെടുന്നത്. നമ്മുടെ പേര് തിരിച്ചിട്ട് വായിക്കണമെന്നര്‍ഥം. ഗീത ഓങ്ങിയ വെട്ടുകത്തിയല്ല മറിച്ച് അരിശം തീര്‍ക്കാനവള്‍ മണ്ണില്‍ വെട്ടിയ വെട്ടുണ്ടല്ലോ അതാണ് ശക്തമായ ഗീതോപദേശം. മുന്‍പിന്‍ നോക്കാതെ അധര്‍മികളെ അരിഞ്ഞുവീഴ്ത്തുക. അത്ര തന്നെ. എന്താണ് ധര്‍‍മം, വിനയം ,ദാസ്യം എന്നെല്ലാം ചോദിക്കുന്നു ഈ സിനിമ.
എന്നും താന്‍ ദാസനാണെന്നറിയാതെ ദാസ്യപ്പണി ചെയ്യുകയാണ്. പുതിയകാലത്തിലെ ദാസ്യത്തിന് സൗഹൃദത്തിന്റെയും പ്രലോഭനങ്ങളുടെയും അകമ്പടിയുണ്ടാകും. നിങ്ങള്‍ക്ക് പന്തിഭോജനം നടത്താം. ഒന്നിച്ച് വെളളമടിക്കാം. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ നീ ദാസനാണ്.
അവസാനം ക്യാമറ ദാസന്റെ നേര്‍ക്കുനേരെ അവസാനിപ്പിക്കുകയാണ്. കളിയില്‍ പണവും പ്രതാപവും ഉളളിലുളള ജാതിബോധവും തൊഴിച്ചും ഞെരിച്ചും താഴേക്കെറിയപ്പെട്ട ദാസന്‍ മരണത്തിന്റെ രോഷം നിറഞ്ഞകണ്ണുകളോടെ കേരളത്തെ തുറിച്ചു നോക്കുന്നു
 അനുബന്ധം.

  • അഭിനേതാക്കള്‍ അവരുടെ ചുമതല കളിക്കപ്പുറത്തേക്ക് വളര്‍ത്തിയെടുത്തതിന് അഭിനന്ദനം അര്‍ഹിക്കുന്നു. ഗിരീഷ് നായർ(തിരുമേനി), ബൈജു നെറ്റോ (ദാസൻ), പ്രദീപ് കുമാർ (വിനയൻ), ശ്രീധർ (ഗണേശൻ) അരുൺ നാരായൺ (അശോകൻ), നിസ്താർ സേട്ട് (ധർമൻ)റെജു പിള്ള (നാരായണൻ) അഭിജ ശശികല (ഗീത) എന്നിവരാണ് വേഷം ചെയ്തത്.
  • എന്തായിരുന്നു കളി? അത് പറയാന്‍ വിട്ടു. നറുക്കിട്ടെടുക്കുന്ന ആ കളിയുടെ നിയമങ്ങളും പരിണാമവും സിനിമയുടെ അവസാനം നിങ്ങള്‍ അനുഭവിക്കും. അതിനാല്‍ ഇവിടെ അതൊഴിവാക്കുന്നു.

1 comment:

ബിന്ദു .വി എസ് said...

ഓരോ സെക്കണ്ടിലും ഈ സിനിമ വ്യത്യസ്ത മാകുന്നു