Friday, March 29, 2013

സെല്ലുലോയിഡിലെ അഗ്നി


(സ്ത്രീശബ്ദം 2013 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
ഒരു സിനിമ പലരീതിയില്‍ കാണാന്‍ കഴിയുന്നു എങ്കില്‍ അതിനെ സിനിമ എന്നു വിളിക്കാം. ഒരേ കാഴ്ചയെ നല്‍കുന്നുളളവെങ്കില്‍ അത്തരം സിനിമാ വെറും പടമാണ്, കേവലം കഥപറച്ചിലും ആട്ടുപാട്ടുനടനവുമാണ്. സെല്ലുലോയിഡ് എന്ന സിനിമ സിനിമയാണെന്നു നിസംശയം പറയാം.
നഷ്ടപ്പെട്ട കുട്ടിയെക്കുറിച്ചുളള സിനിമയാണ് സെല്ലുലോയിഡ് നഷ്ടപ്പെട്ട കുട്ടി വിഗതകുമാരനിലെ കുട്ടിയാകാം. മലയാളചലച്ചിത്രത്തിനു നഷ്ടപ്പെട്ട ആദ്യകുട്ടിയായ വിഗതകുമാരനെന്ന സിനമയാകാം രണ്ടായാലും അവ സെല്ലുലോയിഡില്‍ വീണ്ടെടുത്തു. സിനിമയ്ക്കുളളില്‍ സിനിമ സന്നിവേശിപ്പിച്ച് ഒരേ സമയം തിരശീലയില്‍ രണ്ടു സിനിമ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് കമലിന്റെ കലാപരമായ ഇടപെടല്‍.
നഷ്ടപ്പെട്ട കുട്ടി ആരെന്ന ചോദ്യത്തിനു വീണ്ടും ഉത്തരമുണ്ട്. ആദ്യനായികയായ റോസി .മലയാളത്തിന്റെ അഭിനയപുത്രിയെ നമ്മള്‍ക്കു നഷ്ടമായതെങ്ങനെയെന്നും ഈ സിനിമ പറയുന്നു.രണ്ടാം സിനിമയായ മാര്‍ത്താണ്ഡവര്‍മയുടെ നഷ്ടക്കണക്കും ചരിത്രത്തില്‍ നിന്നെത്തി നമ്മോടു വര്‍ത്തമാനം പറയുന്നു. ഒരു നിശബ്ദസിനിമെയ നിശബ്ദമാക്കിയതിന്റെ കഥ പറയുമ്പോള്‍ നിശബ്ദരാക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ സാമൂഹിക ജീവിതവും കടന്നു വരുന്നു. ചരിത്രത്തോടു മൂഖം തിരിഞ്ഞു നില്‍ക്കുന്ന ആധുനിക മലയാളിയുടെ സാംസ്കാരിക കാപട്യവും സെല്ലുലോയിഡ് പകര്‍ത്തുന്നുണ്ട്. സദാചാരത്തെ സംബന്ധിച്ച മാമൂല്‍ സങ്കല്പത്തെ വര്‍ത്തമാനസമാനതകളുമായി പരോക്ഷമായി കണ്ണിചേര്‍ക്കാനും സെല്ലുലോയിഡിനു സാധിച്ചിട്ടുണ്ട്. വിവിധമാനങ്ങളുളള ഈ സിനിമയെ അതിന്റെ ലാളിത്യം കൊണ്ട് സാമാന്യജനവിഭാഗത്തിനും സംവദിക്കാന്‍ കഴിയുന്ന രീതിയിലാക്കിയതു വഴി മറ്റൊരു ദൗത്യവും നിറവേറ്റുന്നുണ്ട്. സംസ്കൃതകാവ്യപാരമ്പര്യത്തില്‍ നിന്നും കവിതയെ മോചിപ്പിച്ചതു പോലെ ബുദ്ധിജീവിജാഡകളില്‍ നിന്നും സിനിമയെ നിലത്തിറക്കുന്ന സമീപനം, പക്ഷെ ചിന്തയുടെയും കാഴ്ചയുടെയും തലത്തില്‍ ഒത്തു തീര്‍പ്പു നടത്തുന്നില്ല.
റോസിയും നായികമാരും
റോസിയുടെ ജീവിതം ഈ സിനിമ ചര്‍ച്ചയ്ക്കു വെക്കുന്നു. അതിന്റെ മേല്‍ മിണ്ടാതെ പോവുന്നതെങ്ങനെ?
സിനിമയില്‍ അഭിനയിക്കുക എന്നത് സദാചാരത്തിനു നിരക്കാത്ത ഒന്നായി സമൂഹം വിലയിരുത്തിയിരുന്നു. ഇങ്ങനെ പറയുമ്പോള്‍ അതെല്ലാം പണ്ട് ഇപ്പോഴങ്ങനെയല്ലല്ലോ എന്നു ചോദിച്ചേക്കാം. വിവാഹിതരാകുന്ന നടികള്‍ക്കന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഭര്‍തൃനടന്‍മാര്‍ അഭിനയജീവിതം തുടരുകയും ഭാര്യമാര്‍ പൂര്‍വനടികളായി വീടിനുളളിലകപ്പെടുകയും ചെയ്യുമ്പോള്‍ ഒരു വൈരുദ്ധ്യവും തോന്നുന്നില്ലേ? ചലച്ചിത്രമണ്ഡലത്തില്‍ നിന്നും കല്യാണമണ്ഡപത്തിലെത്തിയാല്‍ നിര്‍ബന്ധിതാഭിനയ പെന്‍ഷന്‍ പുടവ കൊടുക്കുന്നതിന്റെ പിന്നിലെ മനോഘടന സദാചാരസങ്കലപവുമായി ചേര്‍ന്നു നില്‍ക്കുന്നില്ലെന്നു ആര്‍ക്കു പറയാനാകും. കരുത്തുറ്റ തന്റേടി കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജുവാര്യരും സംയുക്താവര്‍മയും പാര്‍വതിയുമൊക്കെ അഭിനയവിരക്തി വന്നതു കൊണ്ടുമാത്രം മാറിനില്‍ക്കുകയാണോ? ദിലീപിനും ജയറാമിനും ബിജുവിനും ആ വിരക്തിയോ സ്വയം രൂപപ്പെടുത്തുന്ന വിലക്കോ സംഭവിക്കുന്നുമില്ല.
റോസിക്ക് മലയാള ദേശത്തു നിന്നും ഓടിരക്ഷപെടേണ്ടിവന്നു. വെളളിനക്ഷത്രം, നീലക്കുയില്‍, നല്ല തങ്ക, മുടിയനായ പുത്രന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ആദ്യകാല നടി മിസ് കുമാരി എന്ന ത്രേസ്യമാ ജോസഫിനും പ്രശ്നങ്ങളെ നേരിടേണ്ടിവന്നതായി പറയപ്പെടുന്നു. അവരുടെ വ്യക്തിജീവിതം വേദനകള്‍ നിറഞ്ഞതായിരുന്നു. മരണം ദുരൂഹവും. മാര്‍ത്താണ്ഡവര്‍മയിലഭിനയിച്ച മറ്റൊരു ആദ്യകാലനടി ദേവകീഭായി കുടുബത്തില്‍ നിന്നും അന്യയാക്കപ്പെടുന്നത് നായകനായ സുന്ദര്‍രാജിനെ പ്രേമിച്ചുവിവാഹം കഴിച്ചതിന്റെ പേരിലാണ്. നാടു നീളെ അലഞ്ഞു നടക്കേണ്ട അവസ്ഥ ആ നടിക്കുണ്ടായി. അഭിനയജീവിതത്തെ അനുഗൃഹിത ജീവിതമായിക്കാണാത്തവരുടെ വംശാവലിയില്‍പ്പെട്ടവരിന്നുമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. സ്ത്രീപദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അപ്രത്യക്ഷമാകുന്ന സര്ഗാത്മകതയെയും കൊണ്ടുവരേണ്ടതുണ്ട്. റോസി നാട്ടില്‍ നിന്നും ഒളിച്ചോടി സ്വസ്ഥമായ കുടുംബജീവിതം നയിച്ചു. പൊതു ഇടങ്ങളില്‍ നിന്നുമുളള ഓടിക്കല്‍ പ്രക്രിയയാണ് പുതുരൂപങ്ങളില്‍ ഇപ്പോഴുമുളളത്. അതിന് ഓമനപ്പേരുകളേറെയുണ്ടാകാമെങ്കിലും.

അധസ്ഥിതാവസ്ഥ അരക്ഷിതമാണെന്നും
മതം മാറിയാല്‍ അധസ്ഥിതി മാറുമോ? റോസി പരിവര്‍ത്തിതകൃസ്ത്യാനിയാണ്. അവള്‍ കാക്കരശിക്കു സ്റ്റേജില്‍ കയറുമ്പോള്‍ വല്ലാത്ത പ്രശ്നം . തുടങ്ങും മുന്പ് ഏതു ദൈവത്തെ വിളിക്കണം? ഭഗവാനെയോ കര്‍ത്താവിനെയോ? ഈ ഇരട്ട അസ്തിത്വം പേറുന്ന ജനതയെ സെല്ലുലോയിഡ് അവതരിപ്പിക്കുന്നു. അടിമയല്ലെന്നു പുതുവിശ്വാസം എന്നാല്‍ അധസ്ഥിതാനുഭവം നല്‍കുന്ന അപമാനമാണ് എപ്പോഴും പ്രതിഫലം. കാക്കരശിയില്‍ പാര്‍വതിയുടെ വേഷമിട്ടാലും കുറത്തി തന്നെ. ജന്മിമാരുടെ സമീപനത്തില്‍ മാറ്റമില്ല. അവര്‍ അടിയാന്‍മാര്‍ തന്നെ. അടിമതുല്യര്‍ മതം മാറിയതു കൊണ്ടെന്തു ഫലം. ദാനിയേലാണല്ലോ ഇതിനെ മനുഷ്യപ്പറ്റുളള കഥാപാത്രം. അയാളുടെ ചിന്ത നോക്കാം. ബോംബെയില്‍ നിന്നും നായികയെ ഇറക്കുമതി ചെയ്യാന്‍ അഞ്ഞൂറു രൂപാ വെച്ചു പ്രതിഫലവും ഒന്നാം ക്ലാസ് തീവണ്ടിയാത്രയും പിന്നെ വാടകക്കാറും ഒക്കെ കൊടുക്കാന്‍ തയ്യാറാകുന്ന അയാള്‍ മുറ്റത്തെ മുല്ലയ്ക്ക് കൊടുക്കുന്നത് കേവലം അഞ്ചുരൂപാ. കൂലിപ്പണിക്കോ പുല്ലരയിലിനോ കിട്ടുന്നതിനേക്കാള്‍ കൂടുതലല്ലേ എന്നു ചോദിച്ചേക്കാം. പക്ഷേ അയാള്‍ക്ക് കരാര്‍ വെച്ച ബോംബെക്കാരിയുടെ പ്രതിഫലവുമായി ഒത്തു വെച്ചാലോചിക്കാന്‍ മനസനുവദിച്ചില്ലല്ലോ? റോസമ്മയെ റോസിയാക്കുമ്പോഴും ഒരിക്കല്‍ പേരു തെറ്റിപ്പോകുന്നുണ്ട് .റോസമ്മയാണ് നാവില്‍ വരുന്നത്. അതായത് ഉളളില്‍ ഇപ്പോഴും അവള്‍ താഴ്ന ജാതിപ്പെണ്ണു തന്നെ. നടിയല്ല. കൂലിയഭിനയക്കാരി. ജാതിയോടുളള ഇതേ സമീപനമാണ് ഇപ്പോഴും സാഹിത്യനായകരും രാഷട്രീയക്കാരും പുലര്‍ത്തുന്നതെന്നും സൂചിപ്പിക്കാന്‍ മലയാറ്റൂരും കരുണാകരനും നിമിത്തമായി എന്നു മാത്രം. ഒരു കാലത്തു നിലനിന്നിരുന്ന ജാതിയെ അല്ല എക്കാലത്തും സമൂഹത്തെ ജീര്‍ണവായു പോലെ ദുഷിപ്പിക്കുന്ന ജാതീയതയെ അതിന്റെ ആള്‍ രൂപങ്ങളെ പരമാര്‍ശിക്കുമ്പോള്‍ സാംസ്കാരികമായ കീഴ്ശ്വാസം എന്ന വാക്കുപയോഗിച്ച് സ്വയം നാറുകയും നാടിനെ നാറ്റിക്കുകയും ചെയ്യുന്നവര്‍ എന്നു കവിയെക്കൊണ്ടു കമല്‍ പറയിക്കുന്നു. നവോത്ഥാനചിന്തയുടെ കിരണമുളളതുകൊണ്ടാണ് സിനിമ മനുഷ്യജാതിയെക്കുറിച്ച്- (വയലാറിന്റെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ട് )സിനിമയില്‍ വീണ്ടും ചൊല്ലിക്കുന്നത്. അരങ്ങിലെ വേഷം വെറും ചായമിടലാണെന്നും കറുപ്പിന്റെ മേല്‍ പൂശുന്ന വെളളയല്ല നിലനില്‍ക്കുന്നതെന്നും ചിത്രം സൂചിപ്പിക്കുന്നു. ഒടുവില്‍ അത്തരം വേഷംകെട്ടലുകള്‍ പഴന്തുണിയായി മാറും. അതാകട്ടെ വലിയവേദന നല്‍കുകയും ചെയ്യും.റോസി ധരിച്ച നായര്‍സ്ത്രീയുടെ വസ്ത്രങ്ങള്‍ അവള്‍ക്കു തന്നെ കൊടുക്കുകയാണ്. ജാനറ്റ് അതു കൊടുക്കുമ്പോള്‍ വിലകൂടിയ ആഭരണങ്ങള്‍ തിരികെ വാങ്ങി വെക്കാന്‍ മറക്കുന്നുമില്ല. ഉടുത്തുമുഷിഞ്ഞ വസ്ത്രം ഒരു ചിഹ്നമാണ്. അതു ആഭരണമാകില്ല. ജാനറ്റിന്റെ ഔദാര്യമല്ല മനസിന്റെ തനിനിറമാണ് ഇവിടെ കാണുന്നത്. റോസിയാണ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പെണ്‍പക്ഷത്തു നിന്നും കീഴാള പക്ഷത്തു നിന്നും അധസ്ഥിതിയെ നോക്കിക്കാണണം. ഈ വിഭാഗങ്ങളില്‍ ആത്മബോധമുണരേണ്ടതിന്റെ ആവശ്യകതയിലേക്കു് റോസി ശ്രദ്ധക്ഷണിക്കുന്നു. ഒരു സമൂഹം ഒരു പെണ്ണിനെ വഴിയാധാരമാക്കുന്നുവെങ്കില്‍ ആ സമൂഹം പ്രായച്ഛിത്തം ചെയ്യേണ്ടതുണ്ട്. ജാനറ്റ് എന്ന സ്ത്രീകഥാപാത്രവും റോള്‍മോഡലാണ്. കൃസ്തീയഭവനത്തിലെ ഭാര്യ. ഭര്‍ത്താവിനു വേണ്ടിയാണ് ഭാര്യ എന്നതിനെ അരക്കിട്ടുറപ്പിക്കുന്ന കഥാപാത്രമാണ് ജാനറ്റ്. വഴങ്ങുക സഹിക്കുക , പെറ്റുകൂട്ടുക ഇതത്രേ ജാനറ്റ്. നടിയെക്കിട്ടാന്‍ പ്രയാസപ്പെടുമ്പോള്‍ സ്വയം സന്നദ്ധയാകാന്‍ മടിക്കുന്നവളാണ് ജാനറ്റ്. ഭര്‍ത്താവിനും മകനും നടിക്കാമെങ്കില്‍ എന്തു കൊണ്ടു ഭാര്യയ്ക്ക നടിച്ചു കൂടാ എന്ന ചിന്ത ജാനറ്റിലുണ്ടാകാത്തത് നടികളെക്കുറിച്ചുളളിലുളള സങ്കല്പം മൂലമാകണം. മനോഭാവങ്ങളെ സ്വാധീനിക്കുന്ന സമൂഹികവും മതപരവുമായ പ്രശ്നങ്ങള്‍ക്കു പരിഹാരം ഒതുങ്ങലല്ല. വിത്തുകാളയ്ക്കു സമാനമായ പുരുഷശരീരങ്ങളെ തേടുന്ന പെണ്‍മലയാളത്തെ പരിചിയപ്പെടുത്തുന്ന ഒഴിമുറിയുടെ കാപട്യം സെല്ലുലോയിഡിനില്ല.

സിനിമയിലെ ഗാനം.
അമ്പിളിച്ചന്തവും മാമഴച്ചന്തവും മാരിവില്‍ച്ചന്തവും തനിക്കുണ്ടോ എന്നു റോസി അവിശ്വസനീയതയോടെ പൊട്ടക്കണ്ണാടിയിലൂടെ നോക്കുകയാണ്.
ഏനുണ്ടോടീ അമ്പിളിച്ചന്തം
ഏനുണ്ടോടീ താമരച്ചന്തം
ഏനുണ്ടോടീ മാരിവില്‍ ചന്തം
ഏനുണ്ടോടീ മാമഴച്ചന്തം
കമ്മലിട്ടോ? പൊട്ടു തൊട്ടോ?ഏനിതൊന്നും അറിഞ്ഞതേയില്ലേ
പുന്നാരപ്പൂങ്കുയിലേ......

കാവളം കിളി കാതില് ചൊല്ലണ്‌
കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന്‌
കുമ്പിളില്‍ പൂമണവുമായെത്തണ
കാറ്റു മൂളണു കരിവള വേണ്ടേന്ന്‌
എന്തിനാവോ ഏതിനാവോ
ഏനിതൊന്നും അറിഞ്ഞതേയില്ലേ
പഞ്ചാരപ്പൂങ്കുയിലേ.........
(
ഏനുണ്ടോടീ)
അവളുടെ ആഹ്ലാദത്തെ വളരെ മകവോടെ പങ്കിടാന്‍ ഈ ഗാനവും ഈണവും ക്യാമറക്കണ്ണുമെല്ലാം സഹായകമായി. ഇത്തരമൊരു സുവര്‍ണമുഹൂര്‍ത്തമൊരുക്കിയാലേ ദുരന്തത്തിന്റെ താളിലേക്കു അവളെ പിന്നീട് ഒട്ടിച്ചു വെക്കാനാകൂ. പഴയ ആലാപനസൗന്ദ്യര്യത്തില്‍ മധുരമായി ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങളും വല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.
കാഴ്ചയും ശബ്ദവും
യൗവ്വനകാലത്ത് സൂര്യവെളിച്ചത്തില്‍ പടം പിടിച്ചു പൊളിഞ്ഞുപോയവന് വാര്‍ദ്ധക്യത്തില്‍ അന്ധത ബാധിക്കുന്നു. എന്തു കാണാന്‍ എന്തിനു കാണാന്‍ എന്നു ശരീരം തീരുമാനിക്കുന്നതാകും. (ചരിത്രപരമെന്ന വിശേഷണം ഇങ്ങനെയുളള കഥാവികാസവ്യാഖ്യാനത്തെ തടയിടുന്നതാകരുത്. )
ആരെയും കാണാനിഷ്ടപ്പെടാതെ കഴിയുന്നതാണല്ലോ അന്ധത.ദാനിയേലിന് ലോകം കാണാന്‍കൊളളരുതാത്തതാണ് . അയാള്‍ ഒരു മുറിയില്‍ ഇരുളുവിരിച്ച കട്ടിലില്‍ കിടക്കുന്നു. ഈ രംഗം വളരെ സ്പര്‍ശിയായി ഔചിത്യത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. കണ്ണു പ്രവര്‍ത്തിക്കാത്തയാള്‍ക്കു ശബ്ധമാണ് കാഴ്ച. നാട്ടിലിപ്പോള്‍ ചെമ്മീനും നീലക്കുയിലുമൊക്കെ നന്നായി ഒടുന്നല്ലോ എന്നു ജാനറ്റ് സൂചിപ്പിക്കുകയും ചെയ്യുന്നു. അകത്തു ഒരു മനുഷ്യന്‍ കിടക്കുമ്പോള്‍ പുറത്തുനിന്നും പൂട്ടിയ വീടിന്റെ അവസ്ഥ ഭീകരമാണ്.. ആ താഴ് പുറംവെളിച്ചതിനു അരുതിട്ടു പൂട്ടിയതാണ്.എങ്കിലും അഴികള്‍ക്കുളളിലൂടെ ഒരു പ്രകാശരശ്മിപോലെ പത്രപ്രവര്‍ത്തകന്‍ (ലയാള സിനിമാ ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ )കടന്നു ചെല്ലുന്നു. വീണ്ടും ലോകം ഇഷ്ടപ്പെടാനും മനസുതുറക്കാനും നല്ല വാക്കുകള്‍ വഴിയൊരുക്കുന്നു. നന്മയുടെ നേരിയ സാന്നിദ്ധ്യം വലിയ ആശ്വാസം പകരും.
സിനിമ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന സമയം. റോസിക്കു അധസ്ഥിതയായതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. ദാനിയേലിനു പ്രമാണിവിധേയത്വം .അയാളും റോസിയെ മാറ്റി നിറുത്തി. സിനിമ തുടങ്ങുകയും നിശബ്ദസിനിമയുടെ രംഗവിശദീകരണം പുറത്തേക്കു വന്നു റോസിയെ വിളിക്കുകയും ചെയ്യുന്നു. അവളുടെ മനസ് പിടയുകയാണ്. കാഴ്ച ഇവിടെയും ശബ്ദമായി മാറുന്നു.
പ്രേമവും സദാചാരവും
ഉമ്മറത്ത് നിലവിളക്ക് കത്തിച്ചു വെക്കുന്ന രംഗത്തോടെയാണ് വിഗതകുമാരനില്‍ റോസി ആരംഭിക്കുന്നത്. നിലവിളക്കുമായി നായര്‍ വേഷമണിഞ്ഞെത്തുന്ന കീഴാളപ്പെണ്ണ്. കേരളത്തിന്റെ ഉമ്മറത്ത് കൊളുത്തിയ ആ ദീപം പ്രസക്തമാണ്. അപ്പോഴാണല്ലോ ജയചന്ദ്രന്‍ എത്തുന്നത്. പ്രണയദീപമാണോ അത്. അതെ എന്നുത്തരം. ആദ്യാഭിനയത്തിന്റെ തിരുവെളിച്ചമാണോ അത്? അതെ എന്നു തന്നെ ഉത്തരം. ആദ്യസിനിമയുടെ വെളിച്ചം. വിളക്കുമായി വരുന്ന റോസിയുടെ ദൃശ്യമുളള ഫിലിം റോള്‍ വീണ്ടും വീണ്ടും കാണിക്കുന്നുണ്ട്.സെല്ലുലോയിഡിലെ വിളക്ക് നല്ല ബിംബമാണ്. തന്റെ സിനിമയ്ക്കു പുരാണ കഥകള്‍ വേണ്ട സോഷ്യല്‍ഡ്രാമ മതി പ്രമേയം എന്നു ദാനിയേല്‍ തീരുമാനിക്കുന്നു. അതിലാണ് പ്രേമം കടന്നു വരുന്നത്. സരോജിനിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട റോസിയുടെ മുടിയിലെ പൂവ് നായകന്‍ എടുത്തു മണപ്പിക്കുന്ന രംഗം കണ്ടതോടെ സദാചാരവാദികളായ കാണികള്‍ക്കിടയില്‍ നിന്ന് കൂക്കുവിളിയും ആര്‍ത്തട്ടഹാസങ്ങളും കല്ലേറുമുണ്ടായി എന്ന് സനിമയുടെ ചരിത്രകാരന്‍ എഴുതുന്നു. കമല്‍ അല്പം കൂടി മുറുക്കി. പ്രേമത്തിന്റെ പൂമണം സഹിച്ചുകൂടാത്ത ഇന്നത്തെ സദാചാരപ്പോലീസുകാരുടെ വല്യതന്തമാരായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പുരാണത്തിലെ പെണ്‍വേട്ടയും പ്രേമവും ഒക്കെയാണെങ്കില്‍ ആസ്വാദ്യകരമായി കരുതുന്ന കാലത്ത് രംഗാവിഷ്കാരങ്ങള്‍ പുരാണകഥകളെ ചുറ്റിപ്പറ്റി നിന്നു. കാക്കരശിപോലുളളവ ആക്ഷേപഹാസ്യത്തില്‍ സമകാലിക സംഭവങ്ങളെ, സാമാന്യജനജീവിതത്തെ ശിവപാര്‍വതിമാരിലൂടെ അവതരിപ്പിച്ചു.റോസി കാക്കരശിയിലെ ആദ്യത്തെ സ്ത്രീനടിയാണ്. അവളുടെ അമ്മ പുഴുത്ത വാക്കുകള്‍ കൊണ്ടാണ് അവളെ അഭിഷേകം ചെയ്യുന്നത്. അകത്തും പുറത്തും നിന്നുളള അധിക്ഷേപങ്ങളെ നേരിടാന്‍ മനക്കരുത്ത് വളരെ വേണം.1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിച്ചതെന്നോര്‍ക്കണം .വിഗതകുമാരന്‍ ആയിരത്തിത്തൊളളായിരത്തി ഇരുപതുകളിലും. സമൂഹത്തിന്റെ ചിന്തയില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന ദുഷിപ്പുകളെ അലക്കിയെടുക്കാനേറെ നാള്‍ വേണ്ടി വരും. നായികയുടെ തലയിലെ ഒരു പൂവ് അല്ല കാതലായ പ്രശ്നം മനസിനുളളിലെ പൊന്തക്കാടുകളാണ്. അതില്‍ എല്ലാ വിഷജീവികളും പാര്‍ക്കുന്നുണ്ടാകും.
സിനിമയിലെ അഗ്നി
വിഗതകുമാരന്‍ അവസാനകാഴ്ചയിലേക്കു വീണ്ടെടുത്താണ് ദാനിയേല്‍ മരിക്കുന്നത്. ഭിത്തിയിലെ നിഴലാട്ടത്തെ മനോഹരമായി മനപ്പകര്‍പ്പാക്കാന്‍ കമലിനു കഴിഞ്ഞു. മക്കളാരും അടുത്തില്ല .ഉളളില്‍ കളിക്കുന്ന ഉണ്ണി തന്റെ സിനിമ തന്നെയാണ്. അപ്പോള്‍ വേറെ ഉണ്ണികളുടെ ആവശ്യമില്ല. വിഗതകുമാരന്റെ പ്രദര്‍ശനം തിരശീലയില്‍ മായാക്കാഴ്ചയായി അനുഭവിച്ചുളള ആ മരണം പൊളളും.

അഗ്നി രണ്ടു തവണ പ്രധാനവേഷമിടുന്നുണ്ട്. വിഗതകുമാരന്‍ എന്നസിനിമയുടെ ഫിലിം തീകത്തി എന്നന്നേക്കുമായി നശിപ്പിക്കുന്ന ജ്വാല തിരശീലനിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരുകുട്ടിയുടെ കൈപ്പിഴ മൂലമുളള നഷ്ടഫലത്തെ നിര്‍വികാരമായി കാണുന്ന അവസ്ഥയും അഗ്നിപൊലെയാണ്. രണ്ടാമത് അഗ്നി വരുന്നത് റോസിയുടെ വീടിനെ വിഴുങ്ങുന്നതിനാണ്.. ഇവിടെ സമൂഹത്തിന്റെ കൈത്തെറ്റ് ഒരു നടിയുടെ സര്‍ഗപ്രതിഭയെ എന്നന്നേക്കുമായി ചാരമാക്കുന്നു. ഫിലിം കത്തുമ്പോളാദ്യം കത്തുന്നത് നിലവിളക്കേന്തിയ റോസിയാണ്. അഗ്നിനാളങ്ങള്‍ക്കിടയിലൂടെ പ്രാണനും കൊണ്ടോടുന്ന റോസി കേരളത്തിന്റെ ഹൃദയത്തില്‍ ദീപം തെളിയുന്നത് പ്രതീക്ഷിക്കുന്നുണ്ടാകണം. സിനിമയുടെ അന്ത്യത്തില്‍ കേരളത്തിലെ പ്രമുഖചലച്ചിത്രപ്രതിഭകളുടെ സാന്നിദ്ധ്യമുളള വേദിയില്‍ വെച്ച് മാപ്പ് പറയുന്ന ദാനിയേലിന്റെ മകന്‍. ആ വേദി റോസിയെപ്പോലെ ഒരാളുടെ ആസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു എന്നു കൂടി നിരീക്ഷിക്കാം.



Saturday, March 9, 2013

ഷട്ടര്‍


ജോണ്‍ ആബ്രഹാമിന്റെ സിനിമയിലെ നായകന്‍ സംവിധാനം ചെയ്ത സിനിമ ജോണിന്റെ സ്മരണയുണയോടെ പ്രതീക്ഷയുടെ കൊടിപ്പടമുയര്‍ത്തിയാണാരംഭിക്കുന്നത്.പക്ഷേ...
കോഴിക്കോട് നഗരത്തിലേക്കു ക്യാമറ ഉണരുകയാണ്.പരസ്പരബന്ധമില്ലാത്ത ചില ദൃശ്യങ്ങള്‍, വ്യക്തികള്‍ . ഒരു ഓട്ടോ ഫോക്കസ് ചെയ്യപ്പെടുന്നു. പിന്നീട് റഷീദിന്റെ വീട്. ഓട്ടോ യാത്ര.സിനിമ ലൊക്കേഷന്‍.. സിനിമാസംവിധായകന്‍. ഓട്ടോയില്‍ റിട്ടേണ്‍ ട്രിപ്പ്. ഇത്തരം സംഭവങ്ങളെ കോര്‍ത്തിണക്കുകയാണ് ഷട്ടര്‍.
മറ്റുളളവര്‍ക്കായി ഷട്ടറു പോക്കാനും താഴ്ത്താനും ചില ജിവിതങ്ങള്‍
ആശ്രിതമായ ചില ചെറു ജീവിതങ്ങളുണ്ട്. അവരാര്‍ക്കു വേണ്ടി ജീവിക്കുന്നവെന്നു പോലും അന്വേഷിക്കാതെ ഓളത്തിലൂടെ ഒഴുകുകയാണ്. നിഷ്കളങ്കമായ മനസുളള ,പ്രതിഫലം ആഗ്രഹിക്കാത്ത ഉപകാരികള്‍. നഗരത്തിലെ ഓട്ടോ ഡ്രൈവറായ സുര (വിനയ് ഫോര്‍ട്ട്) അത്തരം ഒരാളാണ്. സത്യത്തില്‍ ഈ സിനിമയിലെ ഉജ്വലകഥാപാത്രമാണയാള്‍. ഇദ്ദേഹത്തെ നായകുപക്ഷത്തു നിറുത്തി ഈ ചിത്രം കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ ഗതിവിഗതികളെയും നിയന്ത്രിക്കുന്ന ഓട്ടോക്കാരനാണ് ഈ സുരന്‍. ജീവിതത്തിലാര്‍ക്കും അയാള്‍ അസുരനല്ലെന്നു സാരം.
ആരാണീ മനുഷ്യന്‍ ?പകല്‍മാന്യന്മാരുടെ അന്തിക്കൂട്ട വെളളമടിക്ക് വേണ്ടി ബിവറേജസില്‍ ക്യൂനില്‍ക്കുന്നവന്‍, മൊബൈലിലെ രതിക്കാഴ്ചകള്ക്കു കൂട്ടുകാഴ്ചക്കാരനാകുന്നവന്‍, കൂട്ടിക്കൊടുപ്പുകാരനോടും സാംസ്കാരിക പ്രവര്‍ത്തകരോടും ആരാധനകലര്‍ന്ന ചങ്ങാത്തം.നിറഞ്ഞ സത്യസന്ധത. ഫുഡ്ബോള്‍ കളിക്കാരോടും സാംസ്കാരിക പ്രവര്‍ത്തകരോടും ഓട്ടോക്കൂലി ചോദിക്കാതെ കൊടുക്കുന്നത് മാത്രം വാങ്ങുന്നവന്‍.. എല്ലാ കസ്റ്റമേഴ്സിനെയും തൃപ്തിപ്പെടുത്താന്‍ ആത്മാര്‍ഥമായി സന്നദ്ധനാകുന്നവന്‍, റഷീദിനു വേണ്ടി തെരുവില്‍ നിന്ന പെണ്ണിനെ ഒപ്പിച്ചെടുക്കാന്‍ ദുതുപോകുന്നവന്‍, റഷീദിനു വേശ്യാവേഴ്ചയ്ക് വളരെപ്പണിപ്പെട്ടു പറ്റിയ ഇടം ഒരുക്കാന്‍ ഉത്തരവാദിത്വമേറ്റെടുക്കുന്നവന്‍,വേശ്യയ്ക്കു വേണ്ടി ഭക്ഷണം വാങ്ങാന്‍ പോകുന്നവന്‍, അയാള് ഒരു സന്ദര്‍ഭത്തില്‍ പിമ്പില്‍ നിന്നും പെണ്ണിന്റെ റേറ്റ് ചോദിച്ചറിഞ്ഞു വെക്കുന്നെങ്കിലും തരപ്പെട്ടപ്പോള്‍ താല്പര്യം പ്രകടിപ്പിക്കാത്തവന്‍.... ആകെക്കൂടി തനിമായാര്‍ന്ന കഥാപാത്രം. ഓട്ടോയില്‍ ആളുകള്‍ കയറുന്നു ഇറങ്ങുന്നു. കൗതുകം. നൈമിഷിക സൗഹൃദം. കുശലം. പിന്‍സീറ്റിലെ പെണ്‍ചന്തത്തിലേക്കു റിയര്‍മിറര്‍ ഫോക്കസ് ചെയ്യലും ആസ്വദിക്കലും. ഓട്ടം ..വീണു കിട്ടുന്ന എല്ലാ സാധ്യതകളിലും സന്തേഷം കണ്ടെത്തുന്നവനാണ് സുര. തട്ടുകടയിലെ പാട്ടിനു താളം പിടിക്കുന്ന ആ രംഗവും പിന്നെ നിര്‍ബന്ധത്തിനു വഴങ്ങി ഹൃദയപൂര്‍വം അല്പം വീശുന്ന രംഗവും അയാളുടെ ആസ്വാദനനിഷ്കളങ്കത വ്യക്തമാക്കും.
മറ്റുളളവര്‍ക്കുവേണ്ടി ആത്മസംഘര്‍ഷത്തിന്റെ കനലുവാരിയുണ്ണുന്ന മനുഷ്യന്‍. കെണികളില്‍ നിന്നും കെണികളിലേക്കു വീഴുമ്പോഴും അതന്റെ പേരില്‍ വേദനിക്കുമ്പോഴും അതിനെ വേഗം മറന്ന് പഴയരീതിയിലേക്കു പോകുന്നു ഈ കഥാപാത്രം. അഭിനയത്തിന്റെ തികവ് കൊണ്ടാദരവു പിടിച്ചു പറ്റി എന്നു ഉറക്കപ്പറയാം. ഈ അഭിനയം കാണാന്‍ വേണ്ടി ഷട്ടര്‍ കാണാന്‍ പോകാം.
ഈ മനുഷ്യമനസ് വായിച്ചെടുക്കാന്‍ കാണികള്‍ പരാജയപ്പെട്ടാലോ എന്നു കരുതിയകണം ഒരിക്കല്‍ സുരയുടെ ഓട്ടോയുടെ പേര് ('നന്മയില്‍' ) വ്യക്തമാക്കുന്ന വിധം ക്യാമറ പിടിപ്പിച്ചത്. സംവിധായകന്റെ ഈ തോന്ന്യാസം വേണ്ടായിരുന്നു.
ഇനി ഈ സിനിമയുടെ പേരു് ഏത്രമാത്രം അനുയോജ്യമാണെന്നുളള പരിശോധനയാണ് നടത്തുന്നത്..അതു സിനിമയുടെ അവകാശവാദങ്ങളെ ഇഴകീറും. ഉളളടക്കപരമായ നോട്ടം ആദ്യം നടത്താം.
വിദ്യാര്‍ഥിനിയുംഷട്ടറും
കോഴിക്കോട്ടെ ലൈല കോളേജ് വിദ്യാര്‍ഥിനിയാണ്. അവള്‍ക്ക് ചങ്ങാതിമാരായി ആണ്‍കുട്ടികള്‍, മൊബൈലും മെസേജും ഫോണ്‍വിളിയും.. അവളുടെ പോക്ക് അതിരുവിടുന്നെന്നു അവളുടെ ഉമ്മ കരുതുന്നു, പിതാവ് റഷീദ് കരുതുന്നു. അതിരരാണ് നിശ്ചയിക്കുക? അമ്മയെ നിക്കാഹ് കഴിച്ചത് പതിനാലാം വയസില്‍. അപ്പോള്‍ മകളുടെ പ്രായം പരമ്പരാഗത ചിന്താഗതിപ്രകാരം അതിരു വിട്ടിരിക്കുന്നു. പിന്നെ തട്ടോം പര്‍ദ്ദേം ഒന്നുമില്ലാത്ത അവളുടെ രീതികളും ..വയസു തികഞ്ഞോ ഇല്ലയോ എന്നാരാ തീരുമാനിക്കേണ്ടത്. സര്‍ക്കാരോ? സമൂഹമോ? അതൊന്നും റഷീദിനു ബാധകമല്ല. അയാള്‍ അവളുടെ പഠനത്തിനും പുറത്തേക്കുളള സൗഹൃദത്തിനും ഷട്ടറിടുന്നു. യ്ഥാസ്ഥിതികതയുടെ ഈ ഷട്ടര്‍ തുറക്കുമോ? (സിനിമയുടെ അവസാനം ലൈലയെ കൊണ്ട് ഒരു പ്രസംഗം നടത്തിയതോടെ ജോയ് മാത്യു ദൃശ്യഭാഷയിലെ തന്റെ പരിമിതി വീണ്ടും വെളിവാക്കി.ഷട്ടര്‍ കുത്തിപ്പൊളിക്കാനുളള സിനിമയിലെ ശ്രമം പോലെ തന്നെ അതു തോന്നിച്ചു.) പെണ്‍കുട്ടികളുടെ പഠനജീവിതം മൂലം അനാവശ്യമായി അസ്വസ്ഥമാകുന്ന മുതിര്‍ന്ന തലമുറ. വ്യാഖ്യാനങ്ങളുടെയും മുന്‍വിധികളുടെയും തടവുകാരായ ഈ സമൂഹം ഷട്ടറുമായി നടക്കുകയാണ്.പെണ്ണിനെ ഭദ്രമാക്കാന്‍...
സദാചാരത്തിന്റെ ഷട്ടര്‍
സദാചാരപ്പോലീസിന്റെയും അവരുടെ മതബോധത്തിന്റെയും ഇര എപ്പോഴും ആദ്യം സ്ത്രീകളായിരിക്കും. അടച്ചിടുക. പൊതിഞ്ഞു മൂടുക, വായ് മൂടുക, സഞ്ചാരം മൂടുക ,സ്വപ്നങ്ങള്‍ മൂടുക, ചങ്ങാത്തങ്ങള്‍ മൂടുക. ചിന്തിക്കുന്ന പെണ്ണിനെ അവളുടെ ശരീരത്തില്‍ കുഴിച്ചുമൂടുന്ന അവസ്ഥയിലാണ് കേരളം. പരിഷ്കാരമണ്, അധുനികസാങ്കേതിക വിദ്യയുടെ അനുഗ്രഹമാണ് സദാചാരപ്രശ്നകാരണം എന്നു ലളിതവത്കരിക്കുന്ന കേരളം. ആധുനികതയും യുക്തിവാദവും വിപ്ലവോന്മുഖതയും വേരുപിടിപ്പിച്ച കാലത്തില്‍ വളര്‍ന്ന മധ്യവയസ്സിലെത്തിയവര്‍ എങ്ങനെ പിന്തിരിപ്പന്മാരായി മാറി എന്നു പരിശോധിക്കപ്പെടാന്‍ ഈ സിനിമ നിമിത്തമാകുന്നു. തങ്ങളുടെ പൂപ്പല്‍ പിടിച്ച ,വെളിച്ചവും ശുദ്ധവായുവും കടക്കാത്ത വീക്ഷണമാണ് യഥാര്‍ഥ പ്രശ്നമെന്നറിയാന്‍ സദാചാരപ്രതിസന്ധിയെക്കുറിച്ചു ഉത്കണ്ഠപ്പെടുന്നവര്‍ അവരുടെ സ്വാകാര്യജീവിതത്തിന്റെ ഷട്ടറുയര്‍ത്തി നോക്കിയാല്‍ മതി. അവരുടെ മനസാകുന്ന കുടുസു മുറിക്കുളളില്‍ ഒരു വേശ്യാഭോഗാസക്തി ചാരം മൂടിക്കിടപ്പുണ്ട്. തരം കിട്ടിയാല്‍... റഷീദിന് അല്പം മദ്യം അകത്തു ചെന്നപ്പോള്‍ വഴിയിരികില്‍ നിന്ന നിശാസുന്ദരിയില്‍ മോഹം. ആ റഷീദാണ് മകളെ നല്ലനടപ്പിനായി പ്രായമാകുംമുമ്പേ കെട്ടിക്കാന്‍ തീരുമാനിക്കുന്നത്.! സദാചാരത്തിന്റെ ഷട്ടര്‍ ഉയര്‍ത്തി നോക്കുകയാണ് ഈ സിനിമ. വെളിച്ചത്തിലെ യുവതയുടെ സാഹൃദവും ഇരുളിലെ ഥാഥാസ്ഥിതിക സദാചാരവും തുലാസിലിടാന്‍ സിനിമ തയ്യാറാകുന്നു.
സൗഹൃദത്തിന്റെ ഷട്ടര്‍
റഷീദിന് വൈകിട്ടു കൂടലുണ്ട്. ആത്മാര്‍ഥ ചങ്ങാതികള്‍. അവര്‍ക്കു എന്നും കൂടാതിരിക്കാനാകില്ല. ഒരു കടമുറിക്കുളളിലാണ് കുടി. തെരുവു പുറത്ത്. ഷട്ടര്‍ മുക്കാലും താഴ്ത്തി അകത്ത് വെളളമടി. ഇതാണ് മാന്യത. ആരും കാണുന്നില്ലല്ലോ? ഈ കുടിക്കൂട്ടായ്മില്‍ മറച്ചുവെക്കാനൊന്നുമില്ല. പെണ്ണിനെ വേട്ടയാടിയതും വിലപേശിയതുമെല്ലാം...തോരാ തോരാ അടിക്കുക.അടിച്ചു രസിക്കുക. അക്കൂട്ടത്തില്‍ മക്കളുടെ സന്മാര്‍ഗജീവിതത്തിനു വേണ്ടിയുളള വര്‍ത്തമാനങ്ങള്‍.!?
തരം കിട്ടിയപ്പോള്‍ ഒരു കൂട്ടുകാരന്‍ റഷീദിന്റെ വീട്ടിലെ കുളിമുറിക്കാഴ്ചക്കായി പതുങ്ങി പോകുന്നത് റഷീദ് കാണുന്നുണ്ട്. പക്ഷെ ഒന്നും ചെയ്യാനാകാത്ത നിസഹായാവസ്ഥയിലാണയാളപ്പോള്‍. ചങ്ങാതി കേള്‍ക്കുന്നില്ലെന്നു കരുതി പറയുന്നതെല്ലാം കേള്‍ക്കാനിട വരുമ്പോഴാണ് സൗഹൃദത്തിന്റെ തനി രൂപം മനസ്സിലാവുക. ഷട്ടറിട്ട മുറിക്കുളളിലിരുന്നു പുറത്തെ സൗഹൃദസത്യം മനസിലാക്കാന്‍ റഷീദിനു (ദൗര്‍)ഭാഗ്യമുണ്ടാകുന്നു. മനുഷ്യന്റെ അകവും പുറവും രണ്ടാണെന്ന സത്യം. അകം വൃത്തിയാക്കിയാലും വൃത്തിയാകുന്നില്ലെന്നു സിനിമയില്‍ വെളളത്താടിയുളള വൃദ്ധന്‍ പറയുന്നുണ്ടല്ലോ‍
ഷട്ടറിനകത്തു പെട്ട കഥ
സിനിമാ സംവിധായകനയ മനോഹരന് വീണ്ടും സിനിമാപിടുത്തത്തിന്റെ ഷട്ടര്‍ തുറക്കണമെന്നാഗ്രഹം. അയാളതിനു പലരുടേയും ഡേറ്റു ചോദിച്ചു നടക്കുകയാണ്. ഒരു ലൊക്കേഷനില്‍ നിന്നും ഓട്ടോയില്‍ കയറുന്ന മനോഹരന്റെ ബാഗ് നഷ്ടമാകുന്നു. ഈ ബാഗിലാണ് സിനിമയുടെ കഥയുളളത്. ഈ ബാഗ് ഓട്ടോ റിക്ഷക്കാരനിലൂടെ ഷട്ടറിട്ട കടയുടെ ഉളളില്‍ പെടുന്നു. ഷട്ടറിന്റെ താക്കോല്‍ കൈവശമുളളയാളെ മദ്യപിച്ചു വണ്ടിയോടിച്ചതിനു പോലീസ് പിടിച്ചകത്താക്കുന്നു. ആ സമയം ഷട്ടറിനകത്തുളളത് സദാചാരമാന്യന്‍, മനോഹരന്റെ കാമുകിയും മറ്റുളളവരുടെ വേശ്യയുമായ പെണ്ണ്.(അവള്‍ അത്തരക്കാരിയാണെന്നു മനോഹരനറിയില്ല). മനോഹരന്റെ സിനിമക്കഥ. ആ തിരക്കഥ അവള്‍ വായിക്കുന്നുമുണ്ട്. മനോഹരന് നഷ്ടപ്പെട്ട കഥ തിരിച്ചു കിട്ടണം. ആ ഉദ്യമത്തിന്റെ അവസാനം അകച്ചു പെട്ടവര്‍ക്കെന്ന പോലെ പുറത്തുളള അയാള്‍ക്കും ഷട്ടര്‍ തുറന്നു കിട്ടണം. പുറത്തു വരുന്നത് അയാളുടെ കാമുകിയുടെ ജീവിതം . ഷട്ടറിട്ടു നടക്കുകയാണ് പലരും.പൂട്ടു തുറക്കാനുളള താക്കോല് അജ്ഞാതകരങ്ങളിലാണല്ലോ? മനോഹരന്‍ കഥ വീണ്ടെടുക്കുകയല്ല കണ്ടെത്തുകയാണ്. അങ്ങനെ ഷട്ടര്‍ തുറക്കുന്നതില്‍ മനോഹരനും പങ്കാളിയായി.
ലൗവ് ഉളള ലൈംഗികത്തൊഴിലാളി
സ്വന്തമായി പേരില്ലാത്തവള്‍, അവളെ തങ്കമെന്നു വിളിച്ചോളൂ..തങ്കം എന്ന പെണ്ണ് ശരീരം കൊണ്ടു നേടുന്നതെന്താണ്? അവള്‍ ആ പണം തന്റെ സിനിമക്കാരനു നല്‍കുന്നു. സിനിമക്കാരനാകട്ടെ അവളുടെ നല്ല മനുഷ്യനാണ്. ദുരാഗ്രഹങ്ങളുടെ ബന്ധമല്ലത്. അയാള്‍ക്കു കുപ്പായം വാങ്ങിക്കൊടുക്കും. കുപ്പായം ഓര്‍മയുടെയും സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും അടയാളമാണ്. പുതുവസ്ത്രങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കുമാത്രമാണ് നാം നല്‍കുന്നത്. അങ്ങനെ മനോഹരനു വേണ്ടി വാങ്ങിയ കുപ്പായം അവള്‍ റഷീദിനു നല്‍കുന്നു.ഒരു രാത്രച്ചങ്ങാത്തം. സുര പണ്ടു പിമ്പായിരുന്ന വാസുവില്‍ നിന്നറിഞ്ഞ പെണ്ണുവിശേഷങ്ങളും സുഹൃത്തിന്റെ വീരേതിഹാസവും കേട്ട റഷീദിനു തെരുവില്‍ വശംകെട്ട നിലപുകണ്ടപ്പോഴേ മനസിളകി. അങ്ങനെയാണ് അവളെ കടമുറിക്കുളളിലെത്തിച്ചത്. ഷട്ടറിട്ടത്. അടുത്ത് വിളികേള്‍ക്കാവുന്ന ദൂരത്തില്‍ കാഴ്ചവട്ടത്തില്‍ സ്വന്തം വീട്. ഭാര്യ, മക്കള്‍. ഇപ്പുറം വേശ്യുടെ ശരീരം. റഷീദിന്റെ മനസു പിടഞ്ഞു. അയാള്‍ക്ക് അവളെ ഒന്നും ചെയ്യാന്‍ തോന്നിയില്ല എന്നു മാത്രമല്ല ആത്മസങ്കര്‍‌ഷത്തില്‍ പെട്ടു വെന്തു പോയി.അയാളിലെ നന്മ തിരിച്ചറിയുന്ന തങ്കം അയാള്‍ക്കു പുതുക്കുപ്പായം നല്കുമ്പോള്‍ അത് മറ്റൊരു നിഷ്കളങ്കപുരുഷനെ കണ്ടെത്തിയതിന്റെ ഇഷ്ടമുദ്രയാണെന്നു കരുതാം. ഉള്ളില്‍ നന്മയുംപ്രണയവും ഉളളവളാണവള്‍. സജിത മഠത്തില്‍ അനായാസം ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. ഷട്ടര്‍ പുറത്തു നിന്നും പൂട്ടി താക്കേലുമായി പോയ സുര വരാതിരുന്നപ്പോള്‍ പുറത്തുപൊകാനാകാതെ അവര്‍ എലികളെപ്പോലെ ഷട്ടറിനുളളില്‍ പതുങ്ങിക്കഴിഞ്ഞപ്പോള്‍ സജിത ഒരു വേശ്യയുടെ ഭാവഭേദങ്ങളുടെ വൈശിഷ്ട്യം പ്രതിഫലിപ്പിക്കുക തന്നെ ചെയ്തു. ഷര്‍ട്ടല്ലേ കൊടുത്തുളളൂ. പൂക്കളാര്‍ക്കും കൊടുക്കാറില്ല എന്നു പറഞ്ഞ് മനോഹരമായി മനോഹരനില്‍ നിന്നും പിന്‍വാങ്ങുന്ന രംഗം വരെ ഈ നടി അഭിനയസാധ്യതയെല്ലാം സഫലമാക്കി.
വിശ്വസ്ത ചങ്ങാതി
നാടുനീളെ മറ്റുളളവരെ സഹായിക്കുന്നയാളാണ് സുര. പ്രതിസന്ധിയില്‍ പെട്ടപ്പട്ട സുരനോടു മനോഹരന്‍ ചോദിക്കുന്നു നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കൊള്ളാവുന്ന ചങ്ങാതിമരാരെങ്കിലും ? അപ്പോഴാണ് സുരന്‍ തിരിച്ചറിയുന്നത് അങ്ങനെ ഒരാള്‍ ഇല്ലെന്ന്. റഷീദിനോടു തങ്കവും സമാനമായ ചോദ്യം ഉന്നയിക്കുന്നു .ഉത്തരം സമാനം തന്നെ. നഗരജീവിതത്തിലെ സൈഹൃദങ്ങളില്‍ നിന്നും വിശ്വസ്തരെ കണ്ടെത്താനാകാത്ത നിസഹായത ഒറ്റപ്പെട്ടവരുടെ കൂട്ടവും കൂടലുമായി നഗരത്തെ ലേബലു ചെയ്യുന്നു. ഏതു പ്രതിസന്ധിയിലും താങ്ങാവുന്ന ഒരാള്‍ നമ്മള്‍ക്കുമില്ലേ എന്നു ചോദിക്കുകയാണ് ..
വ്യത്യസ്തമായ കഥ പറയാന്‍ ശ്രമിച്ചു. നല്ല നടീനടന്മാരെ പരമാവധി പ്രയോജനപ്പെടുത്തിയതും സംഭാഷണത്തിലെ ഔചിത്യവും എടുത്തു പറയാം.
ശബ്ദം, വെളിച്ചം എന്നിവയുടെ കാര്യത്തില്‍ എനിക്ക് അസ്വാഭാവികത അനുഭവപ്പെട്ടു. കടയുടെ അകത്ത് പിടിക്കപ്പെട്ടാല്‍ മാനം പൊളിയുന്ന മാന്യനും വേശ്യയും കുടുങ്ങി.പാതിരാ സമയം. തൊട്ടടുത്തു ഉടമയുടെ വീട്.അവിടെ ഭാര്യ. കുടുങ്ങിപ്പോയ സദാചാരം കമ്പിവെച്ചു കടയുടെ ഷട്ടര്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നു.ശബ്ദത്തിന്റെ തീവ്രതയെക്കുറിച്ച് സഞ്ചാരദൂരത്തെക്കുറിച്ച് ഒരു വിവരവുമില്ലാത്തവരോ ഈ സിനിമയുടെ അണിയറശില്പികള്‍? വര്‍ത്തമാനം പറച്ചിലിനും മയമില്ല. അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ പതിഞ്ഞ സ്വരത്തില്‍ വര്‍ത്തമാനിപ്പിച്ചിരുന്നെങ്കില്‍. പകലും സ്ഥിതി മാറിയില്ല. അടീം പീടീം. പാട്ടകള്‍ മറിച്ചിടീലും എല്ലാം..
ഒരു ചെറിയ വെന്റലേറ്റര്‍ മാത്രമുളള ഒറ്റമുറിക്കടയുടെ ഉള്‍വശം പകലു പോലും ഇരുട്ടായിരിക്കുമെന്ന് നമ്മുടെ അനുഭവം. പിന്നെ രാത്രിയില്‍ പറയാനുണ്ടോ? ഇവിടെ അടച്ചിട്ട കടമുറിയില്‍ പാതിരാവിലും നല്ല വെളിച്ചം വേണമെങ്കില്‍ എലിയെ വരെ കാണാവുന്നത്ര. കമ്പനി കൂടി വെളളമടിച്ചു പൂസായ റഷീദ് വീണ്ടും വെളളമടിക്കാന്‍ പുറപ്പെടുന്നു. പക്ഷെ തുടര്‍ന്നുളള രംഗങ്ങളിലൊന്നും നേരത്തെ വെളളമടിച്ചതിന്റെ യാതൊരു ഇഫക്ടുമില്ല! സുരയും മോന്തിയിരുന്നു. അതും ശരീരത്തില്‍ പിടിച്ചില്ലെന്നോ?
അവാര്‍ഡു കിട്ടിയില്ലേ കിട്ടിയില്ലേ എന്നു വിലപിക്കുന്ന സംവിധായകന്‍ മനസിലാക്കണം ഈ പടം അതിനു പോരാ.ആഗ്രഹിക്കാനുളള അവകാശത്തെ മാനിക്കുന്നു. സിനിമ മോശമാണെന്നഭിപ്രായവുമില്ല
ജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ ശരിയും തെറ്റും വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമാണെന്ന് ഷട്ടര്‍ സൂചിപ്പിക്കുന്നു, മനുഷ്യര്‍ എലികളാകുന്ന അവസ്ഥയുടെ മറ്റരാഖ്യാനം.


സംവിധാനം
ജോയ് മാത്യു

നിര്‍മ്മാണം
സരിത ആന്‍ തോമസ്

രചന
ജോയ് മാത്യു

ഛായാഗ്രഹണം
ഹരി നായര്‍

ചിത്രസംയോജനം
ബിജിത് ബാല

അഭിനേതാക്കള്‍

Sunday, February 10, 2013

മതിലുകളും ജീവിതവും


അധികാരം, വിശ്വസ്തത, സൗഹൃദം, ജനതയുടെ സ്വാതന്ത്ര്യം, രാഷ്ട്രീയം, വ്യക്തിയും വ്യക്തിബന്ധവും അതിനുളളിലെ സ്വാതന്ത്ര്യവും, സ്വകാര്യതയും ഭരണകൂടവും, വിധേയത്വ രൂപീകരണം തുടങ്ങി പലമാനങ്ങളില്‍ കാണാന് കഴിയുന്നതാണ് Lives of others എന്ന സിനിമ. ശ്രദ്ധേയമായ ഒതുക്കം ഈ സിനിമയുടെ പ്രത്യേകതയാണ്.
http://www.youtube.com/watch?v=n3_iLOp6IhM
(പശ്ചാത്തലം.1984.
ജര്‍മന്‍ ജനാധിപത്യ റിപ്പബ്ലിക് എന്ന ഒരു രാജ്യം ചരിത്രത്തിലുണ്ട്.
യുദ്ധനേട്ടം വീതിച്ചെടുത്തപ്പോള്‍ കമ്മൂണിസ്റ്റ് റഷ്യയ്ക്കു കിട്ടിയ പങ്ക്. പരാജിതരുടെ സമ്പത്ത് പങ്കിട്ടെടുക്കുന്നതില്‍ മുതലാളിത്വവും കമ്മ്യൂണിസവും ഒരേ പോലെ മനസ്സു ഐക്യപ്പെട്ടു.
അങ്ങനെ ജനതയുടെ ആഗ്രഹത്തിന്റെ അടിത്തറയില്ലാതെ ഒരു രാജ്യം കമ്മ്യൂണിസ്റ്റ് ചുവപ്പണിഞ്ഞു. ജനങ്ങളുടെ അതൃപ്തി അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും പൊട്ടി മുളയ്ക്കുന്നതാണ്. സൗഭാഗ്യം അപ്പുറത്താണെന്ന തോന്നലുണ്ടായാല്‍ ഇപ്പുറം സ്വയം നവീകരിക്കുന്നതിനു പകരം മതിലുകൊണ്ടു മറതീര്‍ത്താലതു തടവാകുകയേ ഉളളൂ എന്നു ചരിത്രം ചൂണ്ടിക്കാട്ടും. സ്വാതന്ത്ര്യം അതു വലുതാണ്. കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ പലപ്പോഴും ജനതയുടെ സ്വാതന്ത്ര്യത്തെ പാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തിനു കീഴില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു. ചവിട്ടിപ്പിടിച്ചു നില്‍ക്കുന്നവ ഉയിര്‍ത്തെഴുന്നേറ്റാല്‍ അടിപതറുമെന്ന അനുഭവത്തിലൂടെ മനസ്സിലാക്കാം. പക്ഷെ പിന്നെ ഒന്നും ചെയ്യാന്‍ പറ്റാത്തവിധം ദാരുണമായിരിക്കും സ്ഥിതി.)
സിനിമയെക്കുറിച്ച് പറയും മുമ്പ് ഇത്രയും ആമുഖം ആവശ്യം.
മറ്റുളളവരുടെ ജീവിതം ( Lives of others ) പഴയ ജര്‍മന്‍ ജനാധിപത്യ റിപ്പബ്ലിക്കിലാണ് ആരംഭിക്കുന്നത്.
1.
ജോര്‍ജ് ഡ്രെയ്മാന്‍ പ്രശസ്തനും അനുഗ്രഹീതനുമായ എഴുത്തുകാരനാണ്. അയാള്‍ക്കൊപ്പം പെണ്‍സുഹൃത്ത് ക്രിസ്റ്റ മരിയ താമസിക്കുന്നു. അവള്‍ സുന്ദരി.നടി. അയാളുടെ നാടകത്തിലെ പ്രധാന അഭിനേത്രി. മറയില്ലാത്ത സൗഹൃദത്തിന്റെ അത്യുന്നതിയിലാണിരുവരും. ഒറ്റ ജീവിതമാണവരുടേതെന്നു പറയാം.
( നടിക്കുക, ജീവിക്കുക എന്നിവയെ മുഖാമുഖം നിര്‍ത്തുന്ന സിനിമയാണിത്)
2.
ഭരണകൂടം ജോര്‍ജിനെ സംശയിക്കുന്നു. ഭരണകൂടതാല്പര്യങ്ങള്‍ക്കെതിരാണ് ജോര്‍ജെന്നു കരുതുന്നു. നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വെയ്സ്ലര്‍ എന്ന രഹസ്യപ്പോലീസുകാരനെ നിയോഗിക്കുന്നു. അയാളാകട്ടെ ജോര്‍ജിന്റെ വീട്ടിലെ ഉറുമ്പനക്കം പോലും കാണാനും കേള്‍ക്കാനും കഴിയും വിധം ഇലക്ട്രോണ്ക് സംവിധാനം ജോര്‍ജറിയാതെ ഘടിപ്പിക്കുകയും എല്ലാം തത്സമയം രേഖപ്പെടുത്തി റിപ്പോര്‍ട്ടു നല്‍കുകയും ചെയ്യുന്നു
( ഭരണകൂടം എങ്ങനെ വ്യക്തികളുടെ സ്വകാര്യതിയില്‍ അദൃശ്യമായി ഇടപെടുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ ചാരപ്പണിക്കാഴ്ചകള്‍. )
3.
രാജ്യത്തെ സാംസ്കാരിക മന്ത്രി ഹെംമ്പ്ഫ് . അയാള്‍ ക്രിസ്റ്റയില്‍ അനുരക്തനാകുന്നു. സമ്മര്‍ദ്ദത്തില്‍പ്പെട്ട അവള്‍ തണുത്ത മനസ്സോടെ അയാളുടെ കൂടെ വേഴ്ചയ്ക്ക് സന്നദ്ധയാകുന്നു. ( സാംസ്കാരിക മന്ത്രിയുടെ ചുമതലയാണല്ലോ സാംസ്കാരികപ്രവര്‍ത്തകരെ വേണ്ടവിധം നോക്കുക എന്നത്..!?)
4.
അവളുടെ യാത്രാരഹസ്യം മനസ്സിലാക്കുന്ന ജോര്ജ് ഒരു തവണ അവളോടു പറയുന്നു നീ പോകുന്നതെന്തിനെന്നെനിക്കറിയാം.പോകാതിരിക്കണം. അവള്‍ അന്നും പോയി. അവള്‍ തിരികെ വരുമ്പോള്‍ നിഷ്കളങ്കതയോടെ പഴയതില്‍ നിന്നും ഒരു വ്യത്യാസവും വരുത്താതെ ജോര്‍ജ് അവളോടു പെരുമാറുന്നു. അയാള്‍ എഴുത്തുകാരനെന്ന നിലയിലുളള ഉന്നതമായ വ്യക്തിത്വം പ്രകടിപ്പിക്കുന്നുവെന്നു പറഞ്ഞാലതതിശോക്തിയാകില്ല. അതു പോലെ സ്വാതന്ത്ര്യവാദിയായ എഴുത്തുകാരന് വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കാനാകുമോ?
(പല ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഈ അസാധാരണ ബന്ധം)
മന്ത്രിപ്പണി പല ഉര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമറിയാമെങ്കിലും അവരുടെ വിധേയത്വം മൂലം അത് നിസാരവത്കരിക്കപ്പെടുന്നു.
5
രാജ്യത്തെ ബുദ്ധിജീവികള്‍ അസംതൃപതരാണ്. അവരില്‍ ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ജോര്‍ജും കൂട്ടരും പ്രതികരിക്കുന്നതിനുളള മാര്‍ഗങ്ങളാലോചിക്കുന്നു.
6
വെയ്സലര്‍ എന്ന ചാരപ്പോലീസുകാരന്‍ ജോര്‍ജിന്റെ ജിവിതത്തിന്റെ ഓരോ നിമിഷവും റിക്കാര്‍ഡു ചെയ്യുകയാണ്. ക്രമേണ ജോര്‍ജിന്റെ നിഷ്കളങ്കതയും സര്‍ഗാത്മകതയും വിസ്വസ്തതയും പ്രതിബദ്ധതയും ചാരപ്പോലീസുകാരനെ സ്വാധീനിക്കുന്നു. അതു കൊണ്ടു തന്നെ ജോര്‍ജിനു ഒരു ഇറക്കുമതി ചെയ്ത ,പുസ്തകവലിപ്പം മാത്രമുളള ടൈപ് റൈറ്ററ്‍ ലഭിക്കുന്നിടം മുതലുളള സുപ്രധാനവിവരങ്ങള്‍ അയാള്‍ മേളധികാരികള്‍ക്കു നല്കുന്നില്ല. ഭാവനയില്‍ കുരുത്ത റിപ്പോര്‍ട്ടുകളാണ് തുടര്‍ന്നു നല്‍കുന്നത്. ക്രിസ്റ്റിയുടെ പോക്കില്‍ വെയ്സലര്‍ അസംന്തുഷ്ടനാകുന്നു. അത്രയ്ക്ക് അയാള്‍ ജോര്‍ജിന്റെ ആരാധകനാകുന്നുവെന്നു സാരം. ക്രിസ്റ്റയെ ഒരു ഷോപ്പില്‍ വെച്ച് പരിചയപ്പെടുന്ന വെയ്സലര്‍ അവളെ പരോക്ഷമായി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
7
രാജ്യത്തെ ആഭ്യന്തരവിശേഷങ്ങള്‍ എങ്ങനെയോ പുറം ലോകത്തെത്തുന്നു. ഭരണകൂടം അസ്വസ്ഥമാകുന്നു. ആരാണിതിനു പിന്നില്‍? ഇറക്കുമതി ചെയ്ത ടൈപ് റൈറ്ററില്‍ തയ്യാറാക്കിയ മാറ്ററാണ് പുറത്തുപോയത് എന്നു വരെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുന്നു. സംശയത്തിന്റെ മുന ജോര്‍ജിലേക്കു നീളുന്നു.
8
ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നു. അവര്‍ക്ക് തെളിവുകള്‍ കിട്ടുന്നില്ല. സാംസ്കാരികചങ്ങാതിമാര്‍ ക്രിസ്റ്റയില്‍ നിന്നും വിവരം ചോരാനുളള സാധ്യത ചൂണ്ടിക്കാട്ടുമ്പോള്‍ ജോര്‍ജിനു അവള്‍ ഒരിക്കലുമങ്ങനെ ചെയ്യില്ലെന്നുറപ്പുണ്ട്.
9
സാംസ്കാരിക മന്ത്രി ക്രിസ്റ്റയുമായുളള ബന്ധം കേസന്വേഷണത്തിനു തടസ്സമാക്കേണ്ടതില്ലെന്നും അവളെ അറസ്റ്റ് ചെയ്തു വേണ്ടരീതിയില്‍ പെരുമാറി വിവരം ചോര്‍ത്താനും നിര്‍ദ്ദേശം കൊടുക്കുന്നു. ( അധികാരം, പെണ്ണ് എന്നിവയുടെ മുന്‍ഗണന നിശ്ചയിക്കേണ്ടിവരുന്ന സന്ദര്‍ഭത്തെ മാനസികസംഘര്‍ഷങ്ങളില്ലാതെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന രീതി ലോകത്തിന് പുതുമയുളളതല്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണിവിടെ)
ക്രിസ്റ്റ അറസ്റ്റ് ചെയ്യപ്പെടുന്നു.
10
ക്രിസ്റ്റയെ ചോദ്യം ചെയ്യാന്‍ വെയ്സലര്‍ നിയോഗിക്കപ്പെടുന്നു. അയാളെ അവള്‍ ഓര്‍മിക്കുന്നു. രാജ്യം. അവളുടെ കഴിവ്, അവളുടെ ഭാവി സാധ്യതകള്‍..എല്ലാം വലുതാണ്.കുറുക്കന്‍ തന്ത്രങ്ങളില്‍ അവള്‍ വീഴുന്നു. രണ്ടു മുറികളുടെ ഇടയില്‍ തറയിലാണ് ആ ടൈപ്പ്റൈറ്റര്‍ എന്ന് അവള്‍ ഒറ്റുകൊടുക്കുന്നു. അവളെ മോചിപ്പിക്കുക മാത്രമല്ല പാരിതോഷികം നല്‍കാനും രഹസ്യപ്പോലീസ് വിഭാഗം സന്നദ്ധമാകുന്നു.
11.
അവള്‍ വീട്ടിലെത്തുന്നു. കുളിക്കണം. ( കുളിയുടെ രംഗങ്ങള്‍ പലതവണയുണ്ട്. മന്ത്രിയുമായുളള വേഴ്ചക്കു ശേഷം സ്വയം മലിനപ്പെട്ടെന്നു തോന്നുന്ന അവള്‍ കുളിമുറിയില്‍ വിതുമ്പുന്ന രംഗം. ഇത്തവണ സോപ്പ് എടുത്തു നല്കുന്നതിന് ജോര്‍ജിനോടവള്‍ ആവശ്യപ്പെടുന്നു. വളരെ ഔചിത്യപൂര്‍വം അവളുടെ മനസ് ചിത്രീകരിക്കുന്നതിനിവിടെ കഴിഞ്ഞു. ) കുളിയാരംഭിക്കേ പോലീസ് വീടു വളയുന്നു. തറയിലെ പലകയുടെ ഇളക്കം പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ ക്രിസ്ററ കുളികഴിഞ്ഞെത്തുന്നു. ജോര്‍ജ് പിടിക്കപ്പെടാന്‍ പോകുന്ന നിമിഷം! ജോര്‍ജ് അവളെ നോക്കുന്നു. അവള്‍ മനസ്സംഘര്‍ഷത്താല്‍ നിയന്ത്രണം വിട്ട് പുറത്തോക്കോടി പാഞ്ഞു വരുന്ന വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. ജോര്‍ജ് ഓടി വന്നവളെ വാരിയെടുത്ത് വിലപിക്കുന്നു.
13
തറയിലെ പലകയുടെ അടിയില്‍ ആ ടൈപ് റൈറ്റര്‍ ഉണ്ടായിരുന്നില്ല. അത് ആരാധകനായ ചാരപ്പോലീസ് വെയ്സലര്‍ നേരത്തെ നീക്കം ചെയ്തിരുന്നു. അയാളാണല്ലോ അവളെ ചോദ്യം ചെയ്തത്. അയാള്‍ക്കറിവുളള കാര്യുമണത്. തുടരന്നുണ്ടാകാനിടയുളള റെയിഡിനെ പ്രവചിക്കാനും വെയ്സനര്‍ക്കു കഴിയും.
(വെയ്സലര്‍, ക്രിസ്റ്റ ഈ രണ്ടു പേരെ മുമ്പില്‍ നിറുത്തി വിശ്വസ്തത എന്താണെന്ന ഒരു ചോദ്യം സിനിമ ഉന്നയിക്കുന്നു.)
എന്തെല്ലാം മറകളാണ് തകരുന്നത്. ബര്‍ലിന്‍ മതിലും പിടിച്ചു നിന്നില്ല. പുതിയ സമൂഹം .അപ്പോള്‍ ജോര്‍ജ് രഹസ്യരേഖകള്‍ വായിക്കുന്നതിനു അവസരം കിട്ടുന്നു. അവസാനറിപ്പോര്‍ട്ടിലെ വിരലടയാളം ടൈപ്പ്റൈറ്റര്‍ മഷിയില്‍ മുക്കിയത്. അതു ജോര്‍ജിനു പരിചിതമായ മഷിതന്നെ.അജ്‍‍ഞാതനായ ആ രഹസ്യപ്പോലീസുകാരന്‍...രഹസ്യത്തിന്റെ കയ്യൊപ്പ്.
13
ജോര്‍ജിന്റെ അടുത്ത പുസ്തകം ബുക്ക സ്റ്റാളില്‍.
ആ പരസ്യം വെയ്സലര്‍ കണ്ടു കടയില്‍ കയറി പുസ്തകം വാങ്ങി ആദ്യ പേജ് മറിച്ചു .അതു സമര്‍പ്പിച്ചിരിക്കുന്നത്.-"HGW XX/7" ന്.
അതാണല്ലോ വെയ്സലറുടെ ചാരപ്പേര്.

Directed by
Florian Henckel von Donnersmarck
Produced by
Max Wiedemann
Quirin Berg
Dirk Hamm
Written by
Florian Henckel von Donnersmarck
Starring
Ulrich Mühe
Martina Gedeck
Sebastian Koch
Ulrich Tukur
Music by
Gabriel Yared
Stéphane Moucha
Cinematography
Hagen Bogdanski
Editing by
Patricia Rommel
Studio
Wiedemann & Berg
Bayerischer Rundfunk
ARTE
Creado Film
Distributed by
Buena Vista International(Germany)
Sony Pictures Classics
Release date(s)
  • 23 March 2006
Running time
138 minutes
Country
Germany
Language
German
Budget
$2 million


.

Monday, February 4, 2013

വിശ്വരൂപവ‍ഞ്ചനയും കമലാഹാസനും

       ഒരു സിനിമ ശ്രദ്ധിക്കപ്പെടേണ്ടത് അതിന്റെ കലാമൂല്യം കൊണ്ടാകണം. കലാമൂല്യം കുടികൊളളുന്നത് അതിന്റെ പ്രമേയം,അഭിനയം, സംവിധാനം, ഛായാഗ്രഹണം, ദൃശ്യഭാഷയുടെ കാവ്യാത്മകത തുടങ്ങിയ ഒട്ടേറെ ഘടകങ്ങളിലാണ്. ഏതൊരു അളവു കോലുവെച്ചു പരിശോധിച്ചാലും വിശ്വരൂപം മൂന്നാം കിട തറസിനിമയാണെന്നു കാണാന്‍ കഴിയും. ഒരു കൂട്ടം വര്‍ഗീയവാദികള്‍ അനവസരത്തില്‍ കലാപഭീഷണി മുഴക്കിയില്ലായിരുന്നെങ്കില്‍ ഈ സിനിമയുടെ ഗതി വേറൊന്നായേനേ.( ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ മാത്രമേ വിശ്വരൂപപ്രദര്‍ശനം ന്യായീകരിക്കപ്പെടാവൂ )
കമലാഹാസന്‍ ഗുജറാത്ത് കലാപത്തില്‍ മതനിരപേക്ഷനിലപാട് സ്വീകരിച്ചു എന്ന ഒറ്റക്കാരണം ഈ സിനിമയെ ന്യായീകരിക്കാന്‍ തക്ക ശക്തമായ വാദമല്ല. സിനിമ മുസ്ലീം വിരുദ്ധമായ ആശയം സംപ്രേഷണം ചെയ്യുന്നുണ്ട് എന്നാണ് ഈ സിനിമ എനിക്കു നല്‍കിയ പാഠം.
നിസ്കാരം ഭീകരവാദചിഹ്നമാണോ? അറബിഭാഷ സമം ഭീകരവാദം എന്നു ആരാണ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്? കമലിന്റെ വിശ്വരൂപത്തില്‍ വീണ്ടും വീണ്ടും നിസ്കരിക്കുന്ന രംഗങ്ങള്‍, വിശ്വരൂപമെന്ന പേരിന്റെ എഴുത്തു രീതി, ഒരു വിഭാഗത്തിനെ പ്രതിക്കൂട്ടിലാക്കുന്ന ട്രീറ്റ്മെന്റ് ഇവ മുസ്ലീംവിരുദ്ധവര്‍ഗീയവാദികളെ സുഖിപ്പിക്കും. ഗുജറാത്ത് വംശഹത്യക്കെതിരേ നിലപാടെടുത്ത ഒരാള്‍ നിര്‍മിച്ച ചിത്രം എന്നു വിശ്വസിക്കാന്‍ പ്രയാസം. മരുപ്രദേശങ്ങളില്‍ അതിശ്രേഷ്ടമായ നിറമാണ് പച്ച. പച്ചയെ മതചിഹ്നമാക്കുന്നതിനെ എതിര്‍ക്കപ്പെടേണ്ടതല്ല മാനിക്കേണ്ടതാണ്. പച്ചയുടെ മതം നമ്മളിലുണ്ട്.അതു ഹരിതബോധമാണ്. പച്ച വര്‍ഗീയതയുടെ ചിഹ്നമല്ല. പ്രാര്‍ഥന ഭീകരവാദചിഹ്നവുമല്ല. ചിഹ്നങ്ങളുടെ അര്‍ഥന്യൂനീകരണപ്രക്രിയയാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.
അഫഗാന്‍ പശ്ചാത്തലത്തില്‍ ആമേരിക്കന്‍ സാമ്രാജ്യത്വവും താലിബാന്‍ ഭികരവാദവും നിലനില്‍ക്കുമ്പോള്‍ ഏകപക്ഷീയമായി സാമ്രാജ്യത്വപക്ഷ സമീപനം സ്വീകരിക്കുന്നത് എത്രമാത്രം ശരിയാണ്? വിമര്‍ശനാതീതമാണ് അമേരിക്ക എന്ന നിലപാട് വളര്‍ത്താമോ? ഈ സിനിമയില്‍ അമേരിക്കക്കെതിരേ ഭീകരരവാദികള്‍ വെടിയുതിര്‍ക്കുന്ന ഒരു രംഗമുണ്ട്. അമേരിക്കന്‍ പ്രസിഡന്ററ്റിന്റെ ചിത്രം അതിന്റെ കണ്ണില്‍ വടിയുണ്ട തുളച്ചു കയറുമ്പോള്‍ വെളിച്ചം വെടിയുതിര്‍ക്കുന്നവരുടെ നേരേ വരുന്ന ആ രംഗം എങ്ങനെ വ്യാഖ്യാനിക്കും? മറ്റൊരു സന്ദര്‍ഭത്തിലും അമേരിക്കന്‍പൊയ്മുഖങ്ങളെ ലക്ഷ്യമാക്കി ആയുധപരിശീലനം നടത്തി ആഹ്ലാദിക്കുന്ന ഭീകരവാദികളെ കാണിക്കുന്നു. അമേരിക്ക രക്ഷകരായി എത്തുന്ന വേട്ടയുടെ നിരവധിദൃശ്യങ്ങളും .ഭീകരവാദവിരുദ്ധം എന്നാല്‍ സാമ്രാജ്യത്വദാസ്യം എന്നല്ലല്ലോ. അമേരിക്കയാണ് എറ്റവും വലിയ ഭീകരവാദി എന്നിരിക്കേ എന്തിനാണ് കമലാഹാസന്‍ അവരെ വെളളപൂശുന്നത്? ലോകരക്ഷകരായി അവരെ അവതരിപ്പിക്കുന്നത്? ഈ കാഴ്ചപ്പാട് സമര്‍ഥമായി വിനിമയം ചെയ്യുന്ന സിനിമയുടെ ഉളളടക്കത്തിന്റെ വിശ്വരൂപം കാണാതെ ഇടതുപക്ഷം അന്ധമായി ന്യായീകരിക്കരുത്.( വീണ്ടും പറയട്ടെ സിനിമ തടഞ്ഞവര്‍ സിനിമ കാണാതെ അങ്ങനെ ചെയ്തു എന്ന തെറ്റും സിനിമയുടെ ആശയതലത്തെ സംവാദാത്മകമായി എതിര്‍ത്തില്ല എന്ന വീഴ്ചയും കായികബലത്തിന്റെ ഭാഷയും സ്വീകരിച്ചു എന്നതും എതിര്‍ക്കപ്പെടണം. അതേ പൊലെ പൗരസമൂഹത്തില്‍ നിന്നും വിമര്‍ശനമുണ്ടായപ്പോള്‍ വൈകാരികമായ സമീപനം വെടിഞ്ഞ് വിവേകവും ഔചിത്യവും പ്രകടിപ്പിച്ച് സമരത്തില്‍ നിന്നും പിന്തിരിഞ്ഞതിനെയും വിലയിരുത്തണം. തിരിച്ചറിവിന്റെ പാതയില്‍ അണിനിരന്നാല്‍ പിന്നെ സിനിമ സമചിത്തതയോടെ വിമര്‍ശിക്കപ്പെടണം. വീണ്ടും വര്‍ഗിയവാദികളെ ഫോക്കസ് ചെയ്യുകയല്ല വേണ്ടത് എന്നു തോന്നുന്നു.ശുഭലക്ഷണങ്ങള്‍ കണ്ടതിനു ശേഷം അശുഭസമീപനം പാടില്ല എന്നതെല്ലാവര്‍ക്കും ബാധകമാകണം)സിനിമാപ്രദര്‍ശനപ്രതിസന്ധിയും സിനിമയുടെ വിചാരണയും വേറിട്ടു കാണണം.
ഭീകരവാദി വികലാംഗനാണ്.ജന്മസിദ്ധമല്ല കര്മസിദ്ധമാണത്. വൈകല്യം വീക്ഷണത്തിന്റേതാണ്. പാര്‍ശ്വവീക്ഷണമുളളവര്‍ക്കു മാത്രമേ മനുഷ്യരാശിയില്‍ തുടിക്കുന്ന ജീവചൈതന്യത്തിന്റെ ആന്തരികസത്യം കാണാതിരിക്കാനാകൂ. ഈ സിനിമയിലെ ഭീകരവാദിയുടെ നഷ്ടപ്പെടുന്ന ഇടംകണ്ണും പകരം വെക്കുന്ന പൊയ്ക്കണ്ണിനും അതേ പോലെ ഇറച്ചിക്കടയെ ലൊക്കേഷനാക്കി ഭീകരവാദത്തെ പരിചയപ്പെടുത്തുന്നതിനും വലിയ കലാമൂല്യം അവകാശപ്പെടാനാകില്ല. ഒരു ചെറിയ കുട്ടിയുടെ കണ്ണു കെട്ടി ആയുധങ്ങളുടെ തിരിച്ചറിവു പരിശോധിക്കുന്ന രംഗവും അതിനുശേഷം വെടിവെക്കുക എന്നത് കളിയും തമാശയമായി ജീവിതത്തിലേക്കു പകരുന്ന ദൃശ്യങ്ങളും കണിക്കുന്നു . കളിയും കാര്യവും തമ്മില്‍ ഭേദമുണ്ട് .ആശയപരമായ ആയുധപരിശീനമാണ് മതമൂല്യങ്ങള്‍ ത്യജിച്ച് സഹോദരവീക്ഷണം വെടിഞ്ഞ് ഭീകരവാദക്കുപ്പായമിടാന്‍ കുട്ടി മനസ്സുകളെ പ്രേരിപ്പിക്കുന്നത്.അതു വിനിമയം ചെയ്യാന്‍ സംവിധായകന്‍ മടിച്ചു. (ബുദ്ധ കൊളാപ്സ്ഡ് എന്ന സിനിമയില്‍ കുട്ടികളില്‍ മതമൗലികവാദഭീകരാശയബോധം രൂപപ്പെടുന്ന ഭീകരത അവതരിപ്പിക്കുന്നത് പ്രേക്ഷകരെ ചിന്തിപ്പിക്കും .ഇവിടെ ചിന്താരഹിത കാഴ്ച മാത്രം.) ഉപരിപ്ലവമായ വിശകലന രീതി പിന്തുടരുന്ന സിനിമ ചോദിക്കുന്നു ഭീകരവാദിയാകുന്നത് എങ്ങനെ? ആക്രമണവിധേയമായി മരണപ്പെട്ടവരെ കാണുന്ന ഒരു കൗമാരക്കാരന്‍. അവന്റെ മനസ് കലങ്ങുന്നു പിന്നീടവന്‍ ചാവേറാകുന്നു. എത്ര ലളിതമായ പ്രക്രിയ. ഇങ്ങനെയാണോ ഭീകരവാദികള്‍ രൂപപ്പെടുന്നത്?രക്ഷക ശിക്ഷക/നായക പ്രതിനായക സങ്കല്പത്തില്‍ വാര്‍ത്തെടുക്കുന്ന ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ വികൃതമായ അനുകരണം എന്നതില്‍ കവിഞ്ഞ് മനസ്സിനെ സ്പര്‍ശിക്കുന്ന ലോകസമാധാനകാംക്ഷികളേയും മതനിരപേക്ഷവിശ്വാസികളെയും നല്ല മതവിശ്വാസികളേയും ജനാധിപത്യവാദികളേയും എന്തിനു മനുഷ്യരെ സ്വാധീനിക്കാന്‍ പോകുന്ന ഒന്നും ഇതിലില്ല. സിനിമയെ കലാപരമായ കലാപമായി കാണുന്നവരും നിരാശപ്പെടും. താലിബനിസത്തിനെ എതിര്‍ക്കപ്പെടണം.അതു സൂക്ഷമതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മുസ്ലീംവിരുദ്ധമനോഭാവമുളളവരെ സിനിമ സന്തോഷിപ്പിക്കും. അതാണിതന്റെ അപകടം എന്നു ഞാന്‍ കരുതുന്നു. ഭീകരവാദം, രാഷ്ട്രീയാധികാരം പിടിച്ചെടുക്കാന്‍ മതം ശ്രമിക്കുന്നതിലൂടെ വളര്‍ന്നു വരുന്നതാണെങ്കില്‍ മതഭീകരവാദമാണ്. അധികാരവും മതവും തമ്മിലുളള ഈ ബന്ധം വിശകലനം ചെയ്യപ്പെടണം. മതം അതിന്റെ മൗലികയുടെ പേരില്‍ പൗരാവകാശങ്ങള്‍ ലംഘിക്കുകന്ന ദുഷ്കര്‍മങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതു മതമൗലികവാദമാണ്. ഇവ രണ്ടും ചേരുന്ന സന്ദര്‍ഭത്തെ മതപരമായ വിശ്വാസപ്രശ്നം മാത്രമായാണോ കാണേണ്ടത്. അല്ലെന്നുത്തരം. പക്ഷെ വിശ്വരൂപം അങ്ങനെ ധരിക്കുന്നില്ല.
            നമ്മുടെ ചെറുപ്പകാലത്ത് എതിര്‍പദങ്ങള്‍ എഴുതുന്നതിനു ചോദ്യം ഉണ്ടായിരുന്നു. ആണും പെണ്ണും എതിര്‍ലിംഗമാണെന്നു മലയാളം മാഷാണ് പഠിപ്പിച്ചത്. അച്ഛനുമമ്മയും എതിരല്ല എന്നനുഭവം മാഷുടെ പ്രയോഗത്തില്‍ കല്ലുകടിയായി നിലനിന്നു. അനുപൂരകലിംഗപദങ്ങളെ എതിരാക്കിയ നാം പാകിസ്ഥാന്‍ ഇന്ത്യയുടെ എതിരാളിയാണെന്നു കരുതുന്നു. ക്രിക്കറ്റ് കളിയില്‍ നല്ലതായി കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കായികസംസ്കാരത്തിന്റെ വലിയമനസ്സ് നഷ്ടപ്പെടുത്തി സ്വന്തക്കാര്‍ക്കു വേണ്ടി നിലപാടെടുക്കുയും ചെയ്യുന്നതിനു വസുധൈവ കുടുംബകം പറയുന്നവര്‍ക്ക് ലോകമേ തറവാടെന്നു ഉപദേശിക്കുന്നവര്‍ക്ക് മടിയില്ല. അയല്‍പക്കം എന്നതിനോടുളള കൂറു പ്രഖ്യാപിക്കുന്ന വാക്കാണ് അയല്‍രാജ്യം. അതിനെ ശത്രുരാജ്യമാക്കി .അതേ പോലെ ഹിന്ദുവിന്റെ എതിര്‍ വാക്കാണ് മുസ്ലീം എന്നു കരുതുന്നവരും നാട്ടിലുണ്ട്. പര്യായപദങ്ങളുടെ കാര്യവും ഇങ്ങനെ നിര്‍മിച്ചെടുക്കുകയാണ്. ഭീകരവാദി എന്നാല്‍ ഇസ്ലാം വിശ്വാസി, സിക്കുകാര്‍, എന്നിങ്ങനെ കാലദേശങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനങ്ങള്‍ നല്‍കി മുറിവുണ്ടാക്കാന്‍ സാംസ്കാരിക നിര്‍മിത നടത്തുന്നവരുടെ പക്ഷത്താണോ നാം നില്‍ക്കേണ്ടത്?..ഇത്തരം വിശ്വാസങ്ങളെ തകര്‍ക്കുന്നതാകണം ഈ രംഗത്തു ഇടപെടുന്ന സിനിമകള്‍. അല്ലെങ്കില്‍ അതു ജനാധിപത്യവിരുദ്ധശക്തികള്‍ മുതലാക്കും. നിര്‍മാതാവിനു മുടക്കുമുതലു കിട്ടുമെങ്കിലും സമൂഹത്തിനു നഷ്ടം തന്നെയാകും ഫലം. ആ നഷ്ടം ഇരു ചേരികളായി മുറിയുന്നവരെ കൂടുതല്‍ സ്പര്‍ദ്ധയുളളവരാക്കി മാറ്റുന്നതിലൂടെ സംഭവിക്കുന്നതാണ്. മതപരമായ ശത്രുത ഉളളില്‍ കൊണ്ടു നടക്കുന്നവരാണ് യഥാര്‍ഥത്തില്‍ മതനിന്ദ നടത്തുന്നത് എന്നു പറയാനാനുളള ആര്‍ജവം വിശ്വരൂപം കാട്ടിയില്ല. എന്തു കൊണ്ട് ഇസ്രയേല്‍ ഭികരത നമ്മള്‍ക്കു പരാമര്‍ശവിധേയമാകുന്നില്ല എന്ന ചോദ്യം കൂടി ചോദിക്കട്ടെ